Sunday, October 08, 2006

മുതലകളുടെ തോഴന്‍

ണ്ട്‌ വര്‍ഷം മുമ്പ്‌ വലതുകൈയില്‍ കോഴി യിറ ച്ചിയും ഇടതു കൈയില്‍ കഷ്ടിച്ച്‌ ഒരു മാസം മാത്രം പ്രായമുള്ള മകന്‍ ബോബുമായി സ്റ്റീവ്‌ ഇര്‍വിന്‍ വമ്പന്‍ മുതലക്ക്‌ തീറ്റ നല്‍കുന്ന രംഗം ശ്വാസ മട ക്കി പ്പിടിച്ചാണ്‌ ലോകം കണ്ടത്‌. ഈ സംഭവത്തെ ശിശു ക്ഷേമ സംഘടനകളും മാധ്യമങ്ങളും അദ്ദേ ഹത്തി ന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ വരെ കടുത്ത സ്വര ത്തില്‍ വിമര്‍ശിച്ചപ്പോള്‍ കുട്ടിത്തം വിട്ടുമാറാത്ത മു ഖവുമായി വായാടിയായ ഇര്‍വിന്‍ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു. മുതല തന്റെ പരിപൂര്‍ണ്ണ നിയ ന്ത്രണത്തിലായിരുന്നു, അഥവാ തന്റെ കുട്ടിക്ക്‌ വല്ല തും സംഭവിച്ചാല്‍ അത്‌ വിധിയാണെന്ന്‌ കരുതിക്കൊള്ളാം. തന്റെ പ്രവൃത്തിക്ക്‌ മാപ്പു പറയാന്‍ ആഗ്രഹിക്കുന്നില്ല....ദിവസങ്ങളോളം മാധ്യമങ്ങളും ശിശുക്ഷേമ സംഘടനകളും ഇര്‍വിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടിക്കാലം മുതല്‍ വിഷപ്പാമ്പുകളോടും ആക്രമണകാരിയായ മുതലകളോടും കളിച്ചുവളര്‍ന്ന സ്റ്റീവ്‌ ഇര്‍വിന്‌ അവയുടെ ഓരോ ചല നങ്ങളും പ്രവചിക്കാന്‍ കഴിയുമായിരുന്നു. പിന്നെയെന്തിന്‌ തന്റെ കുഞ്ഞിന്റെ ജീവന്‍ ഭയ ക്കണം..പക്ഷേ കടലിനടിയില്‍ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. കഴിഞ്ഞ തിങ്കളാഴ്ച പോര്‍ട്ട്‌ ഡഗ്ലസ്സിലെ കടലിടുക്കില്‍ തന്റെ എട്ടുവയസ്സുകാരിയായ മകള്‍ ബിന്ദി അവതാരകയാകുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണവേളയില്‍ സ്റ്റിംഗ്രേ മത്സ്യത്തിന്റെ വാലുകൊണ്ടുള്ള അടിയേറ്റ്‌ നാല്‍പ്പത്തിനാലുകാരനായ സ്റ്റീവ്‌ ഇര്‍വിന്‍ ലോകത്തോട്‌ യാത്ര പറഞ്ഞു.

ആക്രമണകാരികളായ ജന്തുക്കളോടുള്ള അഭിനിവേശവും ശിശുസഹജമായ ജിജ്ഞാസയും ലളിതമായ പെരു മാറ്റവുമാണ്‌ മുതലപിടുത്തക്കാരനെന്ന്‌ ലോകം മുഴുവന്‍ ഓമനപ്പേരിട്ടു വിളിക്കുന്ന സ്റ്റീവ്‌ ഇര്‍വിനെ ഇത്രയേറെ പ്രശസ്തനാക്കിയത്‌. ആസ്ത്രേലിയന്‍ ചുവ കലര്‍ന്ന ഇം ഗ്ലീഷില്‍ ഫലിതങ്ങളുടെ അകമ്പടിയോടെ ഇര്‍വിന്‍ അവ തരിപ്പിച്ച ക്രോക്കഡെയില്‍ ഹണ്ടര്‍ പരമ്പര ലോക ടെലി വിഷന്‍ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ഡോക്യു മെന്ററി സങ്കല്‍പ്പങ്ങയെല്ലാം മാറ്റി മറിക്കുന്നവയായിരുന്നു അനിമല്‍ പ്ലാനെറ്റിനുവേണ്ടി അദ്ദേഹം നിര്‍മിച്ച വൈല്‍ഡ്‌ ലൈഫ്‌ ഡോക്യമെന്ററികള്‍...ടെലിവിഷന്‍ രംഗത്ത്‌ മാത്രം ഒതുങ്ങി നില്‍ക്കാതെ ടൂറിസം പ്രമോ ട്ടറെന്ന നിലയിലും, സാമൂഹ്യപ്രവര്‍ത്തകനെന്ന നിലയിലും സര്‍വോപരി ഒരു പ്രകൃതി സ്നേ ഹിയെന്ന നിലയിലും സ്റ്റീവ്‌ ഇര്‍വിന്‍ പേരെടുത്തു.മുതലഭ്രാന്തനായിരുന്ന ബോബ്‌ ഇര്‍വിന്റെ മക നായാണ്‌ സ്റ്റീവ്‌ ജനിച്ചത്‌. അഛന്‍ സ്ഥാപിച്ച ക്വീന്‍സ്‌ ലാന്‍ഡ്‌ റെപ്റ്റെയില്‍ ആന്റ്‌ ഫോന പാ ര്‍ക്കില്‍ മുതലകളോടും ചീങ്കണ്ണികളോടും ഇടപെട്ടാണ്‌ ഇര്‍വിന്‍ കുട്ടിക്കാലം ചെലവിട്ടത്‌. ഒമ്പതാ മത്തെ വയസ്സുമുതല്‍ തന്നെ ആക്രമണകാരിയായ മുതലകളെ മെരുക്കാനുള്ള തന്ത്രം വശത്താക്കിയ സ്റ്റീവ്‌ 17ാ‍മത്തെ വയസ്സില്‍ ഉത്തര ക്വീന്‍സ്‌ ലാന്‍ഡിലെത്തിയത്‌ ജീവിതത്തിലെ വഴി ത്തിരി വാകുകയായിരുന്നു. ആള്‍ത്താമസമുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളുടെ പേടിസ്വപ്നമായി മാറി യ മുതലകളേയും ചീങ്കണ്ണികളേയും നീക്കം ചെയ്യുകയെന്ന അപകടം പിടിച്ച ജോലി ഇര്‍വിന്‍ ഏറ്റെടുത്തു. ഇതിനു പ്രതിഫലമൊന്നും പറ്റിയിരുന്നില്ല പകരം ഇവയെയൊക്കെ സ്വന്തം പാര്‍ക്കില്‍ സൂക്ഷിക്കാനുള്ള അനുമതിയും അദ്ദേഹം കൈവശപ്പെടുത്തി. പിന്നീട്‌ കുറേക്കാലം അഛന്റെ പാത പിന്‍തുടര്‍ന്ന്‌ ക്വീന്‍സ്‌ ലാന്‍ഡ്‌ സര്‍ക്കാരിന്റെ ഈസ്റ്റ്‌ കോസ്റ്റ്‌ ക്രോക്കഡെയില്‍ മാനേജ്മെന്റ്‌ പ്രോഗ്രാമില്‍ സന്നദ്ധപ്രവര്‍ത്തകനായി.

1991ലാണ്‌ കുടുംബസ്വത്തായ പാര്‍ക്കിന്റെ ഉത്തരവാദിത്തം ഇര്‍വിനില്‍ വന്നുചേര്‍ന്നത്‌. ഈ വര്‍ഷം തന്നെയാണ്‌ ഒരു ആസ്ത്രേലിയന്‍ ടെലിവിഷനില്‍ മുതലകളെക്കുറിച്ചും വന്യജീവികളെക്കുറിച്ചുമുള്ള ഒരു പരിപാടിയില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നതും. സ്റ്റീവ്‌ ഇര്‍വിനും അദ്ദേഹത്തിന്റെ ആസ്ത്രേലിയന്‍ സൂവും(സ്റ്റീവ്‌ പരിഷ്കരിച്ച പേര്‌) ഇതിനകം തന്നെ ശ്രദ്ധനേടിയിരുന്നു. ഒരു അവധി ദിനത്തില്‍ പാര്‍ക്കിലെത്തിയപ്പോഴാണ്‌ ടെറി റെയ്ന്‍സിനെ കണ്ടുമുട്ടിയത്‌.

സാഹസികയായ ടെറി തന്നെയായിരുന്നു സ്റ്റീവിന്‌ യോജിച്ച ജീവിത പങ്കാളി. ഇരുവരും മധുവിധു ആഘോഷിച്ചത്‌ ക്രോക്കഡെയില്‍ ഹണ്ട്‌ എന്ന ടെലിവിഷന്‍ പരിപാടികളുടെ ആദ്യഭാഗങ്ങള്‍ തയാറാക്കിയാണ്‌. 1996ല്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരമൊരു പരിപാടി സംപ്രേഷണം ചെയ്യുന്നത്‌.ശേഷമുള്ളതെല്ലാം ചരിത്രം..ക്രോക്കഡെയില്‍ ഹണ്ടര്‍ അമേരിക്കന്‍ ടെലിവിഷനുകളില്‍ കുടിയേറിയതോടെ അമേരിക്കയിലും തുടര്‍ന്ന്‌ ലോകമെമ്പാടും വന്‍ ഹിറ്റായിമാറി. കാക്കി നിക്കറും കുപ്പായവുമിട്ട്‌ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ഇര്‍വിനെ ലോകം ഇരുകൈകളും നീട്ടി സ്വീകരിച്ചു. ലോകപ്രശസ്തനായ ഇര്‍വിന്‍ നിരവധി വന്യജീവി സംരക്ഷണ സംഘടനകളുടെ അബാസഡറാണ്‌. ആക്രമകാരിയായ ജന്തുക്കളെ സംരക്ഷിക്കുന്നതിന്‌ തന്റെ ജീവിതം നീക്കിവച്ചിരിക്കുന്നുവെന്ന്‌ പലതവണ പ്രഖ്യാപിച്ച അദ്ദേഹം തന്റെ സമ്പാദ്യമുപയോഗിച്ച്‌ ആസ്ത്രേലിയയിലും ഫിജിയിലും അമേരിക്കയിലുമായി ഹെക്ടര്‍കണക്കിനു ഭൂമി വാങ്ങിക്കൂട്ടി നാഷണല്‍ പാര്‍ക്കുകള്‍ പണിതു. ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ നിരവധി പരിപാടികളും ആസൂത്രണം ചെയ്തു. അദ്ദേഹം സ്ഥാപിച്ച സ്റ്റീവ്‌ ഇര്‍വിന്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനാണ്‌ പിന്നീട്‌ വൈല്‍ഡ്‌ ലൈഫ്‌ വാരിയേഴ്സ്‌ വേള്‍ഡ്‌ വൈഡ്‌ എന്ന അന്തര്‍ദേശീയ ചാരിറ്റബിള്‍ ട്രസ്റ്റായി രൂപപ്പെട്ടത്‌. 2002 ല്‍ ദ ക്രോക്കഡെയില്‍ ഹണ്ടര്‍: കൊളിഷന്‍ കോഴ്സ്‌ എന്ന ഫീച്ചര്‍ ഫിലിമിലും അഭിനയിച്ചു. മെക്സിക്കോയില്‍ വച്ച്‌ കടല്‍സിംഹങ്ങളുടെ ഡോക്യുമെന്ററിയുടെ ഷൂട്ടിംഗിനിടെയുണ്ടായ സംഭവം ഏറെ പ്രശസ്തമാണ്‌. തിരക്കിട്ട ഷൂട്ടിങ്ങിനിടെ റേഡിയോയിലൂടെ രണ്ട്‌ മുങ്ങല്‍ വിദഗ്ദരെ കാണായതായി അറിഞ്ഞ സ്റ്റീവും സംഘവും കോടികള്‍ മുടക്കിയുള്ള ഷൂട്ടിംഗ്‌ നിര്‍ത്തിവച്ച്‌ ഷൂട്ടിംഗിനായി ഉപയോഗിച്ചുകൊണ്ടിരുന്ന കപ്പലും സര്‍വസന്നാഹങ്ങളുടേയും സഹായത്തോടെ തെരച്ചിലിനിറങ്ങി ഒരാളെ സാഹസികമായി രക്ഷപ്പെടുത്തി.

വിവാദങ്ങള്‍ ഇര്‍വിന്‍ ഡോക്യുമെന്ററികളുടെ കൂടെപ്പിറപ്പായിരുന്നു...വന്യജീവികളെ ശല്യം ചെയ്തുവെന്ന പേരില്‍ സ്റ്റീവ്‌ ഇര്‍വിനെതിരെ പലതവണ പരാതികള്‍ വന്നു. ഇവയെല്ലാം ചേര്‍ത്തുവച്ചാണ്‌ അനിമല്‍ പ്ലാനെറ്റ്‌ 'ക്രോക്കഡെയില്‍ ആന്റ്‌ കോണ്‍ട്രവേഴ്സി' എന്ന ഡോക്യു മെന്ററി നിര്‍മ്മിച്ചത്‌.

ഡിസ്കവറി കിഡ്സിനുവേണ്ടി നിര്‍മിക്കുന്ന ക്വീന്‍സ്‌ ലാന്റിലെ പോര്‍ട്ട്‌ ദോഹ്ലസ്സില്‍ 'ദ ഓഷ്യന്‍ ഡെഡ്ലിസ്റ്റ്‌' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെയാണ്‌ അപകടം സംഭവിച്ചത്‌. വെള്ളത്തിനടിയില്‍ വച്ചുള്ള ചിത്രീകരണത്തിനിടയില്‍ ഒരു സ്റ്റിംഗ്‌റേ മത്സ്യത്തെ മറികടക്കുന്നതിനിടയില്‍ പൊടുന്നനെ അക്രമിക്കുകയായിരുന്നു.വാലിലുള വിഷാംശമുള്ള അമ്പ്‌ ഇടതു നെഞ്ചില്‍ തുളഞ്ഞുകയറി ഹൃദയത്തിനു മുറിവുസംഭവിച്ചു. നെഞ്ചില്‍ തുളച്ചുകയറിയ അമ്പ്‌ പറിച്ചെടുക്കാനുള്ള ശ്രമം നടത്തിയതായും അവസാന നിമിഷവീഡിയോ ചിത്രങ്ങള്‍ കണ്ടവര്‍ പറയുന്നു. അബോധാവസ്ഥയിലായ ഇര്‍വിന്‌ വിദഗ്ദ ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു. ഹൃദയത്തിനേറ്റ മുറിവിനേതുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ്‌ മരണകാരണം.

ആസ്ത്രേലിയയുടെ അത്ഭുത പുത്രന്‍ മരിച്ചുവെന്നാണ്‌ ആസ്ത്രേലിന്‍ പ്രധാനമന്ത്രി ജോണ്‍ഹോവാര്‍ഡ്‌ പറഞ്ഞത്‌. വിവരമറിഞ്ഞതോടെ ലോകം മുഴുവന്‍ ആസ്ത്രേലിയിലേക്ക്‌ ശ്രദ്ധ തിരിച്ചു. വെബ്സൈറ്റുകള്‍ വന്‍ ട്രാഫിക്ക്‌ നിമിത്തം നിശ്ചലമായി. സ്റ്റീവിന്റെ അവസാന നിമിഷമടങ്ങുന്ന വീഡിയോ ടേപ്പിനുവേണ്ടി ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്യുന്നവരുടെ എണ്ണവും ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നതായി ഗൂഗിള്‍ പുറത്തുവിട്ട കണക്ക്‌ വെളിപ്പെടുത്തുന്നു. ഇര്‍വിനോടുള്ള ആദരസൂചകമായി ഈ ‍ഡിയോ ചിത്രം പുറത്തു വിടാതിരിക്കാനുള്ള ശ്രമത്തിലാണ്‌ ആസ്ത്രേലിയന്‍ അധികൃതര്‍.
(വീക്ഷണം വാരാന്തപ്പതിപ്പ്‌)

നര്‍മദ നിലവിളിക്കുന്നു

മാറുന്ന രാഷ്ട്രീയ നിലപാടുകള്‍ക്കും സാഹചര്യങ്ങള്‍ക്കും വേണ്ടി നര്‍മ്മദയുടെ നിലവിളി മാധ്യമങ്ങളില്‍ നിന്നും കുടിയിറക്കപ്പെട്ടു കഴിഞ്ഞു. ഇന്ന്‌ സര്‍ദാര്‍ സരോവര്‍ അണക്കെട്ടു നിര്‍മ്മാണവും പുനരധിവാസവും ഒരു രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാണ്‌.

നിലനില്‍പ്പിനുവേണ്ടി സമരം ചെയ്യുന്ന ഒരു ജനതയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ചര്‍ച്ച ഒടുവില്‍ എത്തിച്ചേര്‍ന്നത്‌ കോണ്‍ഗ്രസ്സും ബി ജെ പിയും തമ്മിലുള്ള വടംവലിയിലാണ്‌. അന്തിമതീരുമാനമെടുക്കാന്‍ സുപ്രീംകോടതി ചുമതലപ്പെടുത്തിയ പ്രധാനമന്ത്രിയും അവസാനം ഇവരെ കൈയൊഴിഞ്ഞു. 2000-ലെ സുപ്രീം കോടതി ഉത്തരവിന്‌ അനുസൃതമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവരുമെന്നാണ്‌ കോടതിയുടെ മുന്നറിയിപ്പ്‌. ബി ജെ പി ഭരിക്കുന്ന ഗുജറാത്ത്‌, രാജസ്ഥാന്‍, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നു പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ജലവിഭവ മന്ത്രി സൈയ്ഫുദ്ദീന്‍ സോസ്‌ വിളിച്ചു ചേര്‍ത്ത പുനരവലോകന കമ്മറ്റിയില്‍ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതിനുവേണ്ടി ശക്തമായി വാദിച്ചത്‌. പുനരധിവാസം നടത്തിയിട്ടുമതി അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന സെയ്ഫുദ്ദീന്‍ സോസിന്റെ നിലപാടിനെ കേന്ദ്രമന്ത്രി എ രാജയും മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌ റാവു ദേശ്മുഖും അനുകൂലിച്ചു. ഈ ചര്‍ച്ച വഴിപിരിഞ്ഞതോടെയാണ്‌ പ്രധാനമന്ത്രി പ്രശ്നം സുപ്രീം കോടതിയുടെ പരിഗണക്ക്‌ വിടാന്‍ തീരുമാനിച്ചത്‌.

മൊത്തം രണ്ടുകോടിയില്‍ പരം ജനങ്ങള്‍ വസിക്കുന്ന ഒരു വലിയ ആവാസ വ്യവസ്ഥയാണ്‌ നര്‍മദയും അതിന്റെ പോഷക നദികളുമടങ്ങുന്ന നദീതടം. നര്‍മദ നദീതട വികസന പദ്ധതിയില്‍ 30 വന്‍കിട അണക്കെട്ടുകളും 135 ഇടത്തരം അണക്കെട്ടുകളും മൂവായിരത്തോളം ചെറുകിട അണക്കെട്ടുകളും നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഏറ്റവും വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ അണക്കെട്ട്‌ ഉയരുമ്പോഴാണ്‌ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുക.

ഗുജറാത്ത്‌, മധ്യപ്രദേശ്‌, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്നാണ്‌ സര്‍ദാര്‍ സരോവര്‍ പദ്ധതിക്കു രൂപം നല്‍കിയത്‌. മധ്യപ്രദേശ്‌, മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നീ മൂന്നു സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഒരു മഹാതടമായിരിക്കും സര്‍ദാര്‍ സരോവര്‍. 138.7 മീറ്റര്‍ ഉയരമുള്ള അണക്കെട്ട്‌ ഉ.രുന്നതോടെ ഈ മൂന്ന്‌ സംസ്ഥാനങ്ങളിലുമായി 37000 ഹെക്ടര്‍ ഭൂമിയാണ്‌ വെള്ളത്തിനടിയിലാവുക. 234 ഓളം ഗ്രാമങ്ങള്‍ ഇല്ലാതെയാകും. ഗുജറാത്തില്‍ ഏകദേശം 17 ലക്ഷം ഹെക്ടര്‍ ഭൂമിയിലും രാജസ്ഥാനില്‍ 75000 ഹെക്ടര്‍ ഭൂമിയിലും കൃഷിജലം എത്തിക്കാമെന്നും 1450 മെഗാവാട്ട്‌ ശേഷിയുള്ള വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാമെന്നുമാണ്‌ കണക്കുകൂട്ടല്‍. അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കണമെങ്കില്‍ പുനരധിവാസം പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം മാനിക്കാതെയാണ്‌ ഈയിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. ജലമന്ത്രാലയത്തിന്റെ ഉത്തരവ്‌ കൈപ്പറ്റിയതിന്റെ തൊട്ടുപിന്നാലെ തന്നെ വന്‍ സന്നാഹങ്ങളോടെ ഗുജറാത്ത്‌ സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാരംഭിച്ചു.

ഇതേതുടര്‍ന്നാണ്‌ നര്‍മ്മദാ ബചാവോ ആന്ദോളന്‍ നേതാവും പ്രശസ്ഥ പരിസ്ഥിതി പ്രവര്‍ത്തകയുമായ മേധാ പട്കറുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയിലെ ജലവിഭവ മന്ത്രാലയത്തിനു മുന്നില്‍ നിരാഹാര സമരമാരംഭിച്ചത്‌. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും സര്‍ക്കാരിനെതിരെ പ്രതിഷേധമുണ്ടായിട്ടുപോലും മേധാ പട്കര്‍ക്ക്‌ 20 ദിവസം നിരാഹാരം കിടക്കേണ്ടി വന്നു എന്നതുതന്നെ സര്‍ക്കാരിന്‌ ഊ പ്രശ്നത്തോടുള്ള സമീപനം വ്യക്തമാക്കുന്നു.

നിരാഹാരം കിടക്കുന്ന മേധയുടെ ജീവന്‍ പോയാലും തങ്ങള്‍ അണക്കെട്ടു നിര്‍മ്മിച്ചേ അടങ്ങൂ എന്ന തീവ്ര നിലപാടെടുത്തത്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ്‌. നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന ഗുജറാത്തില്‍ ബി ജെ പിയുടെ മുഖ്യ പ്രചാരണ ആയുധമാണ്‌ സര്‍ദാര്‍ സരോവര്‍ പദ്ധതി. അണക്കെട്ടിന്റെ ഉയരം 132 അടിയാക്കി ഉയര്‍ത്തിയാല്‍ സംസ്ഥാനത്തെ മുഴുവന്‍ കുടിവെള്ള ക്ഷാമവും പരിഹരിക്കാമെന്നാണ്‌ നരേന്ദ്രമോഡിയുടെ വാദം.

ഗുജറാത്തിലെ വരള്‍ച്ച നേരിടുന്ന പ്രദേശത്തെ പ്രത്യേകിച്ചും കുടിവെള്ള ക്ഷാമം രൂക്ഷമായ കച്ച്‌- സൗരാഷ്ട്ര മേഖലയില്‍, മൂന്നു കോടിയില്‍ പരം ജനങ്ങള്‍ക്കു കുടിവെള്ളം ലഭിക്കുമെന്നാണ്‌ ഇവരുടെ കണക്കുകൂട്ടല്‍. ഗുജറാത്തില്‍ വര്‍ധിച്ചു വരുന്ന വ്യാവസായിക ആവശ്യങ്ങള്‍ക്കും, മത്സ്യ കൃഷി, ടൂറിസം, എന്നിവക്കുവേണ്ട ജലവും ഇതുവഴി ലഭിക്കുമെന്നാണ്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്‌.കഴിഞ്ഞ പതിനാറു വര്‍ഷത്തിനിടെ ഗുജറാത്ത്‌ സര്‍ക്കാര്‍ അണക്കെട്ടിനായി മുടക്കിയത്‌ 21000 കോടി രൂപയാണ്‌.

നര്‍മ്മദ പ്രശ്നത്തില്‍ ശരിക്കും വെട്ടിലായിരിക്കുന്നത്‌ കോണ്‍ഗ്രസ്സാണ്‌. സര്‍ദാര്‍ സരോവര്‍ പദ്ധതി ബി ജെ പി തിരഞ്ഞെടുപ്പായുധമാക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്‌ ഒരു ഭാഗത്തും ചേരാന്‍ പറ്റാത്ത അവസ്ഥയാണ്‌. മേധാ പട്കറുടെ നിരാഹാര സമരത്തെ കണ്ടില്ലെന്നു നടിച്ച്‌ അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സമ്മതം മൂളിയാല്‍ നരേന്ദ്ര മോഡിക്ക്‌ ഗുജറാത്തില്‍ ജയിച്ചു കയറാനുള്ള വഴിവെട്ടലാകുമത്‌. പ്രശ്നം തീരുമാനമാകാതെ അനിശ്ചിതകാലം നീണ്ടാല്‍ ഇതിനകം തന്നെ സമരരംഗം കൈയേറിയ ഇടതുപക്ഷം കോണ്‍ഗ്രസ്സിനെതിരേയുള്ള തിരഞ്ഞെടുപ്പായുധമാക്കിമാറ്റും. 'നര്‍മ്മദാ ബചാവോ ആന്ദോളനേ'യും ഗുജറാത്തില്‍ കലാപം സംഘടിപ്പിച്ച്‌ പരിചയമുള്ള നരേന്ദ്രമോഡിയേയും ഒരേപോലെ മെരുക്കാന്‍ സുപ്രീം കോടതിയുടെ മുന്നറിയിപ്പിനു കഴിഞ്ഞു എന്ന്‌ കോണ്‍ഗ്രസ്സിന്‌ ആശ്വസിക്കാം.

പക്ഷേ രാഷ്ട്രീയത്തിനതീതമായ യാഥാര്‍ഥ്യം വ്യത്യസ്ഥമാണ്‌. ഇരുരാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയ വടം വലിയില്‍ ബലിയാടാകുക നിലനില്‍പ്പിനു വേണ്ടി സമരം ചെയ്യുന്ന ഗ്രാമീണരാണ്‌. 320000 ഓളം വരുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്രയും പേരെ എവിടെ പുനരധിവസിപ്പിക്കണെന്ന കാര്യത്തില്‍ ബി ജെ പി തന്നെ ഭരിക്കുന്ന ഗുജറാത്തും മധ്യപ്രദേശും തമ്മില്‍ ശീതസമരം തുടരുകയാണ്‌.

അണക്കെട്ടു നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കൂടുതല്‍ പ്രയോജനം ലഭിക്കുക ഗുജറാത്തിനായിരിക്കും നഷ്ടം സഹിക്കേണ്ടതാണെങ്കില്‍ മധ്യപ്രദേശും. അതുകൊണ്ടുതന്നെ കുടിയൊഴിപ്പിക്കുന്നവരെ ഏതു സംസ്ഥാനത്തു താമസിപ്പിക്കണമെന്ന കാര്യത്തില്‍ ഗുജറാത്ത്‌- മധ്യപ്രദേശ്‌ സര്‍ക്കാറുകള്‍ തമ്മില്‍ തീരുമാനത്തില്‍ എത്തിയിട്ടില്ല.

മധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും അതിര്‍ത്തിയില്‍ ഗുജറാത്തിലെ ബറൂച്ച്‌ ജില്ലയിലാണ്‌ സര്‍ദാര്‍ സരോവര്‍ ഡാം. ഡാം ഉയരുമ്പോള്‍ മുങ്ങിപ്പോകുന്ന ഭൂരിഭാഗം പ്രദേശങ്ങളും മധ്യപ്രദേശിലാണ്‌. അണക്കെട്ടുകൊണ്ട്‌ കൂടുതല്‍ ഗുണമനുഭവിക്കുന്ന ഗൂജറാത്ത്‌ സര്‍ക്കാര്‍ തന്നെ പുനരധിവാസത്തിന്‌ ചുക്കാന്‍ പിടിക്കട്ടെയെന്നാതാണ്‌ മധ്യപ്രദേശ്‌ സര്‍ക്കാരിന്റെ നിലപാട്‌.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനഭൂമിയുള്ള മധ്യപ്രദേശ്‌ സര്‍ക്കാര്‍ ഇതേവരെ ഒരു തുണ്ടു ഭൂമിപോലും ഇവര്‍ക്കുവേണ്ടി നീക്കിവെക്കാന്‍ തയ്യാറായിട്ടില്ല. മധ്യപ്രദേശ്‌ സര്‍ക്കാര്‍ ഇന്ന്‌ കെട്ടിപ്പൊക്കിയിട്ടുള്ള പുനരധിവാസ കേന്ദ്രങ്ങളിലൊന്നും തന്നെ പ്രാഥമിക സൗകര്യങ്ങള്‍ക്കു പോലും സ്ഥലമില്ല എന്നതാണ്‌ സത്യം.

കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക്‌ ഇഷ്ടമുള്ള സംസ്ഥാനം തിരഞ്ഞെടുക്കാമെന്നാണ്‌ നര്‍മദ ട്രിബ്യൂണലിന്റെ ഉത്തരവ്‌. എന്നാല്‍ ഗുജറാത്ത്‌ സര്‍ക്കാരിന്റെ പീഡനങ്ങളും വൃത്തിഹീനമായ പുനരധിവാസകേന്ദ്രങ്ങളുമെല്ലാം ഇവരെ ഗുജറാത്തിലേക്ക്‌ പോകുന്നതില്‍ നിന്നും വിലക്കുന്നു. അതേസമയം വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്താതെ, കുടിവെള്ളം പോലും നല്‍കാതെ പീഡിപ്പിക്കുക, കള്ളക്കേസുകളില്‍ കുടുക്കി പോലീസ്‌ ലോക്കപ്പിലിട്ടു പീഡിപ്പിക്കുക തുടങ്ങിയ ഹീനമായ മാര്‍ഗ്ഗങ്ങളിലൂടെ ഗുജറാത്ത്‌ സര്‍ക്കാര്‍ ഇവരെ മധ്യപ്രദേശിലേക്കു തള്ളിവിടാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്‌.

രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വടംവലിയിലും സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളിലും പെട്ട്‌ പുനരധിവാസം ഇനിയും നീണ്ടുപോകുമെന്നതുറപ്പാണ്‌. പദ്ധതി പ്രദേശത്തുനിന്നും ജനങ്ങളെ ഒഴിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിലും നടപ്പാക്കുന്നതിലും അധികൃതര്‍ മുന്നോട്ടുപോകുകയും ചെയ്യും.

ഇതിനകം തന്നെ അനധികൃതമായി ഗുജറാത്ത്‌ സര്‍ക്കാര്‍ അണക്കെട്ടിന്റെ ഉയരം രണ്ടുമീറ്റര്‍ ഉയര്‍ത്തിയതായി ആരോപണമുണ്ട്‌. ഇവിടെ വീണ്ടും വഞ്ചിക്കപ്പെടുക നദീതടവാസികളായ ഗിരിവര്‍ഗ്ഗക്കാരാണ്‌. എല്ലാ അണക്കെട്ടുകള്‍ക്കുപിന്നിലും ഒരു കുടിയൊഴിപ്പിക്കലിന്റെ കഥയുണ്ട്‌ എന്ന വസ്തുത ഈ വഞ്ചനക്ക്‌ ഒരു ന്യായീകരണവുമാകും. നര്‍മദയുടെ നിലിളി ശൂന്യതയിലുമാകും.
(ദീപിക 2006 ഏപ്രില്‍ 24 തിങ്കള്‍)

വൈപ്പാറിന്റെ ദാഹം തീര്‍ത്താല്‍ കേരളം കൂടുതല്‍ വരള്‍ച്ചയിലേക്ക്‌