കറിവേപ്പിലയാണെങ്കില്‍ ഇലത്തുമ്പത്തെങ്കിലും വെക്കാം കരുണാകരനാണെങ്കിലോ. താനുള്‍പ്പടെയുള്ള നേതാക്കള്‍ ഉയിരുകൊടുത്ത് വളര്‍ത്തിയ കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തില്‍ കരുണാകരന്റെ അവസാനനാളുകള്‍ അങ്ങനെയായിരുന്നു. ഒടുവില്‍ നാണം കെട്ടു പുറത്തുപോകേണ്ടിവരുമെന്നായപ്പോള്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി സ്വയം പുറത്തു ചാടി. ഇടതിനും വലതിനും വേണ്ടാതെ ഒരു കറിവേപ്പിലയുടെ വിലപോലുമില്ലാതെ വന്നപ്പോള്‍ ഒടുവില്‍ തള്ളിപ്പറഞ്ഞ മദാമ്മാഗാന്ധിയുടെ കടാക്ഷത്തിനായി ന്യൂഡല്‍ഹിയില്‍ കെട്ടിക്കിടക്കേണ്ട ഗതികേടിലാണ് രാഷ്‌ട്രീയ ഭീഷ്‌മാചാര്യന്‍.
ഒന്നേയുള്ളുവെങ്കില്‍ ഉലക്കക്കടിച്ച് വളര്‍ത്താം രണ്ടായാലോ ?. രണ്ടിനേം തല്ലി വളര്‍ത്തിയില്ല എന്നതു മാത്രമല്ല ഇരു തോളിലും എടുത്തു വച്ച് താലോലിച്ച് വഷളാക്കിയതാണ് കരുണാകരന് പറ്റിയ തെറ്റ്. സേവാദള്‍ ചെയര്‍മാന്‍, കെ പി സി സി വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, മന്ത്രി - വെറും കിങ്ങിണിക്കുട്ടനായി കേരളരാഷ്‌ട്രീയത്തില്‍ പ്രവേശിച്ച മകന്‍ മുരളീധരന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. വളര്‍ന്നു വളര്‍ന്ന് അഛന്റെ തലക്കു മുകളില്‍ വരെ. എവിടെയും നിന്നു പൊറുക്കാന്‍ പറ്റാതെ ഒടുവില്‍ പഴയസഹയാത്രികന്‍ ശരദ്‌പവാറിനൊപ്പം എന്‍ സി പിയില്‍ ചേക്കേറി അഛനും മകനും. കേരളത്തില്‍ ഏറ്റവും ചെറിയ കേരളാ കോണ്‍ഗ്രസിനുള്ള വില പോലും കേന്ദ്രത്തില്‍ പവാറിന്റെ പാര്‍ട്ടിക്കില്ല എന്ന് കരുണാകരന് നന്നായി അറിയാം. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഒരു കാലത്ത് കിംഗ് മേക്കറായ കരുണാകരനെയാണോ മുരളി രാഷ്‌ട്രീയക്കളികള്‍ പഠിപ്പിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും, ആന്റണിയും, രമേശും എന്തിന് മന്‍മോഹന്‍ സിംഗുപോലും കോണ്‍ഗ്രസ്സല്ല, കോണ്‍ഗ്രസ്സുകാരനായി ജീവിച്ച താന്‍ കോണ്‍ഗ്രസ്സുകാരനായി തന്നെ മരിക്കുമെന്ന് കരുണാകരന്‍ ഇടക്കിടെ വീമ്പ് പറയാറുള്ളതാണ്. അതുകൊണ്ടാണ് അവസാനകാലത്തെങ്കിലും കോണ്‍ഗ്രസ്സിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം കരുണാകരന്‍ പ്രകടിപ്പിച്ചത്.
കറിവേപ്പിലയായാലും കരുണാകരനായതുകൊണ്ട് വേണമെങ്കില്‍ മടങ്ങിവരാമെന്ന് തന്നോട് ഇപ്പോഴും കൂറുകാണിക്കുന്ന ചിലര്‍ നേരത്തേ ഒളിഞ്ഞും തെളിഞ്ഞും പ്രസ്‌താവിച്ചതാണ്. സോണിയാ ഗാന്ധിയെ അംഗീകരിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസ്സിലേക്ക് മടങ്ങിവരാമെന്ന് ശിഷ്യന്‍ രമേശ് ചെന്നിത്തലയും എന്തിന് രാജ് മോഹന്‍ ഉണ്ണിത്താന്‍ വരെ പലവട്ടം പറഞ്ഞു. അതിന് അന്നും ഇന്നും വിഘാതമായത് മകന്‍ മുരളീധരനാണ്. കെ പി സി സി പ്രസിഡന്റും പേരിനാണെങ്കില്‍ പോലും ഒരു മന്ത്രിയുമായ ആളല്ലേ കോണ്‍ഗ്രസ്സില്‍ തിരിച്ചു വന്നാല്‍ ആ പഴയ സ്ഥാനം പോയിട്ട് പ്രവര്‍ത്തകസമിതിയില്‍ പോലും കേറ്റില്ലെന്ന് മുരളിക്ക് നന്നായിട്ടറിയാം. രാഷ്‌ട്രീയ വനവാസം വേണ്ടിവന്നാലും കോണ്‍ഗ്രസ്സിലേക്കില്ലെന്ന് മുരളി പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തേ തങ്ങളെ വിട്ട് പോയ പഴയ ഗുണ്ടയായ ശങ്കരനും കൊട്ടാരം നര്‍ത്തകിയായിരുന്ന ശോഭനക്കുപോലും കോണ്‍ഗ്രസ്സില്‍ ഇനിയുമൊന്നുമാവാന്‍ കഴിഞ്ഞിട്ടില്ല, പിന്നയല്ലേ മുരളി. മുരളീധരന്റെ ഭീഷണിക്കു വഴങ്ങുന്ന പണി നിര്‍ത്തിയെന്ന് നേരിട്ടല്ലെങ്കിലും പലവട്ടം പറഞ്ഞുകഴിഞ്ഞു കരുണാകരന്‍. മകന്‍ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അതിശയമുള്ളൂ. പിന്നില്‍ നിന്ന് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നത് പണ്ട് ആലുവയില്‍ കരുണാകരനെതിരെ യോഗം കൂടിയതിന് തല്ലുവാങ്ങിച്ച എം പി ഗംഗാധരനല്ലേ. പീതാംബരക്കുറുപ്പും കരുണാകരനും കൂട്ടരും പിന്നെ മുരളിയും ഗംഗാധരനും കൂട്ടരും എന്നിങ്ങനെ പ്രകടമായി ചേരിതിരിഞ്ഞ് ഐ ഗ്രൂപ്പിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ആക്രമണവും തുടങ്ങിക്കഴിഞ്ഞു.
പക്ഷേ കരുണാകരന്‍ രണ്ടും കല്‌പിച്ചുള്ള പുറപ്പാടാണ്. സോണിയയെ അംഗീകരിക്കുന്നു എന്നു പലവട്ടം പറഞ്ഞ് ആണയിട്ടു കഴിഞ്ഞു അദ്ദേഹം. മദാമ്മയെന്നു വിളിച്ചത് അവരെ അപമാനിക്കാനായിരുന്നില്ലത്രേ. അതിലവര്‍ക്ക് വിഷമമുണ്ടെങ്കില്‍ അതൊഴിവാക്കാമെന്ന് തോന്നിയിട്ടുണ്ട്. കരുണാകരന്‍ കുംഭസരിക്കുന്നു. കരുണാകരന്‍ എത്രത്തോളം താഴാമോ അതിലും താഴെയാണ് അദ്ദേഹം ഇപ്പോള്‍ നില്‍ക്കുന്നത്.
ഗാന്ധി കുടുംബത്തോട് കരുണാകരനുള്ള ഭയഭക്തി ബഹുമാനത്തേക്കുറിച്ച് ഇപ്പറഞ്ഞ പൈപ്പ് ഗംഗാധരന്‍ പോലും മറുത്തുപറയുമെന്ന് തോന്നുന്നില്ല. ഗാന്ധികുടുംബത്തില്‍ ഒരു മദാമ്മ നുഴഞ്ഞുകയറിയതിലല്ല കരുണാകരന് വിഷമം. അവര്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാ പിന്തുണയുമായി അദ്ദേഹം കൂടെ നിന്നതുമാണ്. എല്ലാം താനടക്കമുള്ളവര്‍ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തിനു വേണ്ടിയായിരുന്നു. നെറികേടുകാണിച്ചാല്‍ അതു ഗുരുവായൂരപ്പനാണെങ്കില്‍ പോലും കരുണാകരന്‍ ക്ഷമിക്കില്ല. മകള്‍ പത്മജയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ വച്ചു നടത്തിയ ചടങ്ങില്‍ എത്തിയ സോണിയ വധൂവരന്മാരെ അനുഗ്രഹിച്ച് കരുണാകരനെ കണ്ട ഭാവം പോലും നടിക്കാതെ കടന്നുകഞ്ഞു. അതുമാത്രമോ പിന്നീട് കേരളത്തില്‍ രണ്ടുതവണയെത്തിയപ്പോഴും കരുണാകരന്‍ എന്ന ഒരു സീനിയര്‍ കോണ്‍ഗ്രസ്സ് നേതാവ് ജനിച്ചുവളര്‍ന്ന മണ്ണാണെന്ന ഭാവം പോലും സോണിയയോ തന്റെ ശിഷ്യഗണങ്ങളായ കോണ്‍ഗ്രസ്സുകാരോ കാണിച്ചില്ല. എ ഐ സി സി സമ്മേളനത്തില്‍ കസേരപോലും നല്‍കാന്‍ കേന്ദ്രനേതൃത്വേ കൂട്ടാക്കിയില്ല. ഇന്ദിരക്കും സ്വന്തം ഭര്‍ത്താവ് രാജീവിനുമൊപ്പം നിന്ന് അവരുടെ സ്വന്തക്കാരനായി വിരാജിച്ച തന്നെ ഒരു ഗാന്ധിയുടെ ഭാര്യയായ സോണിയ മൈന്റ് ചെയ്യാതിരുന്നതിലാണ് കരുണാകരന് വിഷമം.
എല്ലാം മകന്‍ കിങ്ങിണിക്കുട്ടന്‍ വരുത്തിവച്ച വിനയാണ്. എ കെ ആന്റണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരത്തിലേറുമ്പോള്‍ നീക്കുപോക്കുകളുടെ ബലത്തില്‍ മുരളീധരന്‍ കെ പി സി സി പ്രസിഡന്റായി. കിങ്ങിണിക്കുട്ടനില്‍ നിന്നും തന്ത്രശാലിയായ ഒരു രാഷ്‌ട്രീയ നേതാവിലേക്കുള്ള ദൂരം അത്ര വലുതല്ല എന്ന് മുരളി തെളിയിച്ചു. അടുത്ത മുഖ്യമന്ത്രിയായി വരെ മുരളിയെ വാഴ്‌ത്തപ്പെട്ടു. അന്ന് കേരളത്തില്‍ ചില അസ്വാരസ്യങ്ങളുണ്ടെങ്കിലും ഐ ഗ്രൂപ്പ് എന്നു പറയുന്ന ഒരു സാധനം ഉണ്ടായിരുന്നു. കടവൂര്‍ ശിവദാസനും പി ശങ്കരനുമടക്കമുള്ള വിശ്വസ്‌തരെല്ലാം മന്ത്രിമാര്‍. മുരളിയെ ഭാവി മുഖ്യമന്ത്രിയാക്കുകയെന്ന കണക്കുകൂട്ടലില്‍ കരുണാകരനിലെ കൗശലശാലി ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി. ഗ്രൂപ്പുകള്‍ തമ്മില്‍ തുടങ്ങിയ പോര് പക്ഷേ എത്തിനിന്നത് സ്വന്തം ഗ്രൂപ്പിനകത്തെ പോരിലാണ്. വിശ്വസ്‌തനായ കെ വി തോമസ് കാലുമാറി. ചിലപ്പോള്‍ മകന്‍ മുരളീധരന്‍ വരെ അഛനെതിരെ പരസ്യമായി രംഗത്തുവന്നു. ആന്റണിയുടെ ഭരണവും കരുണാകരന്റെ നാവിന് വ്യായാമം നല്‍കുക എന്ന സദുദ്ദേശ്യത്തോടുകൂടി യുള്ളതായിരുന്നു. രാജ്യസഭാ സീറ്റിനെചൊല്ലിയായിരുന്നു പിന്നെത്തെ തര്‍ക്കം. എന്തുവന്നാലും ഐ ഗ്രൂപ്പിന് കൊടുക്കില്ലെന്ന് മറ്റുള്ളവര്‍. കാസര്‍ക്കോടുനിന്നും മീശ കറുപ്പിച്ച കോടോത്ത് ഗോവന്ദന്‍ എന്നൊരു നായരെ ഇറക്കുമതി ചെയ്‌ത് കരുണാകരന്‍ റിബല്‍ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ചു. എപ്പോള്‍ തോറ്റെന്നു ചോദിച്ചാല്‍ മതി. ഐ ഗ്രൂപ്പെന്നാല്‍ അഛനും മകനും നാലഞ്ചു ശിങ്കിടികളുമാണെന്ന് തെളിയിച്ചുകൊടുത്തു ആ തിരഞ്ഞെടുപ്പ്. തൊട്ടുപിന്നാലെ വന്ന എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായ സെബാസ്റ്റ്യന്‍ പോളിന് കൂറുപ്രഖ്യാപിച്ച് പരസ്യമായി കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ഐ ഗ്രൂപ്പുകാര്‍ രംഗത്തുവന്നു. മകനെയും മകളെയും വച്ചുള്ള ഒരഛന്റെ നാണം കെട്ട രാഷ്‌ട്രീയ കളിയായി മാറി എറണാകുളം ഉപതിരഞ്ഞെടുപ്പ്. ഔദ്യോഗിക കോണ്‍ഗ്രസ്സ് എന്നും കരുണാകരന്‍ കോണ്‍ഗ്രസ്സ് എന്നുമൊക്കെയുള്ള വേര്‍തിരിവുകള്‍ അപ്പോളേക്കും ശക്തമായിരുന്നു. പോരുമൂത്ത് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാന്‍ കരുണാകരന്‍ തീരുമാനിച്ചു. തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ ചേര്‍ന്ന പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപന സമ്മേളനത്തെ പാരവച്ചത് മുരളീധരന്‍ തന്നെയാണ്. അഛന്റെയല്ലേ മോന്‍. ആന്റണി ഒരു മന്ത്രിസ്ഥാനം വച്ചു നീട്ടിയാല്‍ പോകാതിരിക്കുമോ? ആ സമ്മേളനത്തോടെ എട്ടു പേര്‍ ചോര്‍ന്നുപോയി. അതോടെ കരുണാകരഗ്രൂപ്പിന്റെ അംഗബലം രണ്ടു മന്ത്രിമാരടക്കം പതിനാറുപേര്‍ എന്നായി.
കരുണാകരന്റേയും മക്കളുടേയും അധോഗതി തുടങ്ങിയത് മുരളിക്കുവേണ്ടി നടത്തിയ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലും ഒപ്പം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലുമായിരുന്നു. മുരളി മാത്രമല്ല മുകുന്ദപുരത്തുനിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച പത്മജയക്കം എല്ലാ യു ഡി എഫുകാരും തോറ്റു. ഈ തിരഞ്ഞെടുപ്പോടെയാണ് ഡി ഐ സി എന്ന ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടത് കരുണാകരന്റെയും മക്കളുടെയും നിലനില്‍പ്പിന് ആവശ്യമായി തീര്‍ന്നത്. അങ്ങനെ ഒരു തൊഴിലാളി ദിനത്തില്‍ തൃശൂരില്‍ ഡി ഐ സി എന്ന കരു-മുരു കോണ്‍ഗ്രസ് പിറന്നു. അപ്പോപ്പോഴേക്കും കരുണാകരന്റെ പാര്‍ട്ടി ബലം 9 എം എല്‍ എമാരായി ചുരുങ്ങിയിരുന്നു. എന്നിട്ടും എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, ടൈം ബോംബ്, എ കെ 47.... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബദ്ധവൈരികളായിരുന്നു ഇടതുപക്ഷത്തിനൊപ്പം നിന്നു മത്സരിച്ചു. തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പില്‍ പന്ന്യനുവേണ്ടി വോട്ടു പിടിച്ചു. കരുണാകരന്‍ എന്ന രാഷ്‌്രകീയക്കാരന്‍ എത്രത്തോളം അധപ്പതിക്കാമോ അതൊക്കെ ചെയ്‌തു. എന്നിട്ടും ആ നന്ദി ഇടതുമുന്നണിക്കാര്‍ കാണിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് വെളിയത്തിന്റെയും ചന്ദചൂഡന്റെയുമൊക്കെ രൂപത്തില്‍ അനിവാര്യമായത് സംഭവിച്ചു. കരുണാകരന്‍ പടിക്കു പുറത്ത്. അപാരതൊലിക്കട്ടിയുള്ള കരുണാകരനും മുരളീധരനും യു ഡി എഫിനൊപ്പം പറ്റിപ്പിടിച്ചു മത്സരിച്ചു. ഫലം നട്ടെല്ലുണ്ടെന്ന് അഹങ്കരിച്ച മുരളി സ്വന്തം തട്ടകത്തില്‍ കൊടുവള്ളി തട്ടിത്തടഞ്ഞുവീണു. ഡി ഐ സിയുടെ ഒരു തോമസ് ചാണ്ടി മാത്രം തന്റേതല്ലാത്ത കാരണത്താല്‍ കുട്ടനാട്ടില്‍ ജയിച്ചു. പത്മജയുടെ ലിപ്‌സ്റ്റിക്കിട്ട് ചുവപ്പിച്ച ചുണ്ടുകള്‍ ഒരു ചാനലിനും വേണ്ടാതായി. ഇന്ദിരാ കോണ്‍ഗ്രസ്സിന് രാശി പോരെന്ന് കരുണാകരന്‍ മനസ്സിലാക്കി.
ഒരു മുന്നണിയിലും വേണ്ടാതെ എത്രകാലം ഇങ്ങനെ നടക്കും. ഇന്ദിരയെ തള്ളിപ്പറഞ്ഞ പവാറിന്റെ വരവും ലയനപ്രഖ്യാനവും കരുണാകരനുവേണ്ടി മുണ്ടുമടക്കിക്കുത്തി കുറുവടിയെടുത്തിറങ്ങിയ ശങ്കരന്‍ പോലും അറിഞ്ഞില്ല. പെട്ടെന്നാണ് സോണിയക്കും ഇന്ദിരക്കും ശേഷം മറ്റൊരു ഗാന്ധി കരുണാകരന്റെ നാവിന്‍തുമ്പത്തുനിന്ന് അടര്‍ന്നു വീണത്. ഇതുവരെ അവശിഷ്ട കോണ്‍ഗ്രസ്സെന്നും ഉമ്മന്‍ കോണ്‍ഗ്രസ്സെന്നും അലൂമിനിയം കോണ്‍ഗ്രസ്സെന്നും ഒക്കെ പറഞ്ഞു നടന്ന കരുണാകരന്‍ ഓ സി യെന്നു താന്‍ ഓമനപ്പേരിട്ടു വിളിക്കുന്നത് ഒറിജിനല്‍ കോണ്‍ഗ്രസ്സാണെന്നു തട്ടിവിട്ടു. ഔദ്യോഗിക കോണ്‍ഗ്രസ്സ് എന്ന ഒരു സാധനം ഭൂലോകത്ത് ഉണ്ടെന്ന് സമ്മതിച്ചു ലീഡര്‍. ഇത്രയും കാലം പറ്റിയ അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാകണം അദ്ദേഹം ഒരു ഗ്രൂപ്പിലുമില്ലാത്ത മഹാത്മാ ഗാന്ധിയെ തന്നെ തിരഞ്ഞെടുത്തത്. കോഴിക്കോട് മുരളീധരന്റെ വസതിയില്‍ വച്ചു പവാറുമായി നടത്തിയ കൂടിക്കാഴ്‌ചക്കുശേഷം കരുണാകരന്‍ അടിച്ചുവിട്ടത് മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ മാനിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഡി ഐ സി യെന്ന തന്റെ പാര്‍ട്ടി എന്‍ സി പിയില്‍ ലയിക്കുന്നത് എന്നായിരുന്നു. കൂടെ പവാറിന് പലരോടും ആലോചിക്കാന്‍ കാണും എന്നാല്‍ കരുണാകരന് ഡി ഐ സി ലയിക്കുന്നതിനേക്കുറിച്ച് ആരോടും ആലോചിക്കാനില്ല എന്ന വീരവാദവും. പോരെ പൂരം. പിന്നീടെല്ലാം ഒരു ഇടിപ്പടത്തിന്റെ ക്ലൈമാക്‌സുപോലെ പെട്ടെന്നു തീര്‍ന്നു. ശോഭനാ ജോര്‍ജ്ജും സരളാദേവിയും ബാലറാമും ശങ്കരനുമടങ്ങുന്ന സംഘം ചിലര്‍ കണ്ണീര്‍ പൊഴിച്ചും ചിലര്‍ അല്ലാതെയും കോണ്‍ഗ്രസ്സിലേക്കു മടങ്ങിയതോടെ ഡി ഐ സിയെന്നാല്‍ അഛനും മകനും ഒന്നിനും കൊള്ളാത്ത എം പി ഗംഗാധരനും മറ്റുചിലരുമെന്നായി. ഒടുവില്‍ എന്‍ സി പി ലയനം. പാപി ചെന്നടം പാതാളം.. എന്തുപറയാന്‍. എന്‍ സി പി ഇടതുമുന്നണിയില്‍ നിന്ന് പുറത്ത്. കേരളത്തില്‍ കരുണാകരനെന്നു പേരുള്ള നേതാവും മക്കളും ജീവിച്ചിരിപ്പുണ്ടോ എന്നു പോലും നാട്ടുകാര്‍ക്കറിയില്ല എന്ന ഗതിയായി. രാജനെന്ന കോഴിക്കോട് ആര്‍ ഇ സി വിദ്യാര്‍ത്ഥിയെ ഇല്ലാതാക്കിയ കരുണാകരന്‍, ടി വി ഈച്ചരവാര്യരുടെ കണ്ണീര്‍ വീഴ്‌ത്തിയ കരുണാകരന്‍ സ്വന്തം മകനാല്‍ തന്നെ ഒന്നുമല്ലാത്തവനായി രാഷ്‌ട്രീയത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ തെണ്ടി നടന്നു. കരുണാകരനേക്കാള്‍ ചെറിയവര്‍ ഇന്ത്യയില്‍ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയുമായത് കണ്ടുകൊണ്ട്. തന്റെ മുന്നില്‍ ഒന്നുമല്ലാതിരുന്ന ശങ്കരനാരായണന്‍ വരെ ഗവര്‍ണറായി. ഇതെല്ലാം കരുണാകരന്‍ എന്ന വൃദ്ധനായ രാഷ്‌ട്രീയക്കാരനെ ഇരുത്തിച്ചിന്തിപ്പിച്ചിരിക്കണം. അതുതന്നെയാവും മകനെ വിട്ട് കോണ്‍ഗ്രസ്സിലേക്ക് മടങ്ങാനുള്ള നീക്കത്തിനുപിന്നിലും. കരുണാകരനും മകനും കാരണം ഒറ്റ ലോക്‌സഭാ സീറ്റു പോലും കിട്ടാതിരുന്ന, ഉറച്ച സീറ്റുകള്‍ പോലും നഷ്‌ടപ്പെട്ടതില്‍ വേദനിക്കുന്ന മദാമ്മാഗാന്ധി കാണ്‍ഗ്രസ്സില്‍ ഇനി കരുണാകരനെ അടുപ്പിക്കുമോ എന്ന കാര്യം കാത്തിരുന്ന് കാണാം.
............................................................................................. (പുഴ. കോം)
Wednesday, October 31, 2007
Tuesday, October 09, 2007
ടീം കോണ്‍ഗ്രസ്സ്
ഇരുത്തം വന്ന സീനിയര്‍ കളിക്കാരെ അപ്രസക്തരാക്കി പ്രഥമ ട്വന്റി ട്വന്റി വേള്‍ഡ് കപ്പ് അടിച്ചെടുത്ത മഹീന്ദ്രസിംഗ് ധോണിയുടെ അത്ര അക്രമണകാരിയല്ലെങ്കിലും രാഹുലും യുവാവാണ്. ഐ ടിയടക്കമുള്ള പുത്തന്‍ സാങ്കേതിക മേഖലകളെയും ക്രിക്കറ്റിനെയും സാഹസിക വിനോദങ്ങളെയും സ്‌നേഹിക്കുന്ന യുവാവ്. രാജീവിനു ശേഷം ഗാന്ധിപുത്രന്മാര്‍ നേതൃത്വത്തിലില്ലാതെ പതിനാറു വര്‍ഷം പിന്നിട്ട കോണ്‍ഗ്രസ്സില്‍ രാജീവിന്റെ പ്രതിരൂപമായ രാഹുലിനെ ധോണിയോട് ഉപമിച്ചുവെങ്കില്‍ പ്രായവും പാരമ്പര്യവുമുള്ള കോണ്‍ഗ്രസ്സുകാര്‍ക്ക് അതൊരു താക്കീതാണ്. വരുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ അഴിച്ചു പണിയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയായയും പ്രവര്‍ത്തക സമിതി അംഗമായും രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തത് ഇനിയങ്ങോട്ട് രാഹുലിന്റെ ടീമിന്റെ കാലഘട്ടമാണെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. രാജീവ് ഗാന്ധിയുടെ മരണ ശേഷം രാഹുലിനെ നേതൃത്വത്തിലെത്തിക്കാനുള്ള വ്യക്തമായ തിരക്കഥയുടെ അവസാന രംഗത്തിനും തിരശ്ശീല വീണു കഴിഞ്ഞു.
രാജീവും കൂട്ടുകാരും ചേര്‍ന്ന് ഭരിച്ച ആ പഴയ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന പുനസ്സംഘടനയാണ് ഇത്തവണത്തേത്. രാഹുലിനൊപ്പം ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, സന്ദീപ് ദീക്ഷിത് തുടങ്ങിയ ഒരു പുതിയ ടീമിനെ തന്നെ തന്നെ കോണ്‍ഗ്രസ് കളത്തിലിറക്കിക്കഴിഞ്ഞു. മക്കള്‍ രാഷ്‌ട്രീയത്തിന്റെ പുതിയ കണ്ണികളെന്നതിലുപരി രാജീവിന്റെ അറിയപ്പെടുന്ന കൂട്ടുകാരുടെ മക്കള്‍ കൂടിയാണ് ഇവരെന്നത്‌് ശ്രദ്ധേയമാണ്. രാജീവ് ഗാന്ധിയുടെ സന്തതസഹചാരിയും ഉറ്റ സുഹൃത്തുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ സിന്ധ്യ. പോരാത്തതിന് രാഹുലും ജോതിരാദിത്യ സിന്ധ്യയും ബാല്യകാല സുഹൃത്തുക്കളും രണ്ടു വര്‍ഷം ഡൂണ്‍ സ്‌കൂളില്‍ ഒരേ മുറിയില്‍ കഴിഞ്ഞവരുമാണ്. രാജീവ് - മാധവറാവു സിന്ധ്യ കൂട്ടുകെട്ടിനെ, രാഹുല്‍ - ജ്യോതിരാദിത്യ കൂട്ടുകെട്ടില്‍ കാണാം. രാജേഷ് പൈലറ്റിന്റെ മകനായ സച്ചിന്‍ പൈലറ്റും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ മകനായ സന്ദീപ് ദീക്ഷിത്തുമടങ്ങുന്നതാണ് രാഹുലിന്റെ പുതിയ ടീം കോണ്‍ഗ്രസ്സ്. ഈ പുതിയ ടീമിന്റെ കൈയിലാണ് കോണ്‍ഗ്രസ്സിന്റെ യുവജന സംഘനകളുടെ നേതൃത്വം സോണിയ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്.
അടുത്ത തിരഞ്ഞെടുപ്പുകാലമാകുമ്പോള്‍ ഇന്ത്യയില്‍ നാല്‍പതു വയസ്സിനു താഴെയുള്ള ഇന്ത്യന്‍ വോട്ടര്‍മാരുടെ എണ്ണം മുപ്പതു കോടി കവിയും. അപ്പോഴേക്കും ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ ഒരു ഗാന്ധിയില്ലാതായിട്ട് ഇരുപത് വര്‍ഷം തികയും. കാലമെത്ര പുരോഗമിച്ചാലും ഗാന്ധി കുടുംബത്തോടുള്ള അണികളുടെ ആരാധനയും നല്ലാരു പങ്ക് ഭാരതീയരുടെ മമതയും കുറയില്ലെന്ന് സോണിയക്ക് നന്നായി അറിയാം. രാഹുലിനെ ഭാവി പ്രധാനമന്ത്രിയായി വാഴ്‌ത്തിയാല്‍ പെട്ടിയില്‍ വോട്ടു വീഴുമെന്ന് ഉറപ്പ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന യുവാക്കള്‍ക്കൊപ്പം പരമ്പരാഗത വോട്ടുകളും സ്വന്തമാക്കാം. ശരിക്കും ഒരു വെടിക്ക് രണ്ട് പക്ഷി.
ഒരു ഗാന്ധികുടുംബക്കാരനെന്നതിലും ഒരു മുന്‍ പ്രധാനമന്ത്രിയുടെ മകനെന്നതിലുമുപരി ഇന്ത്യന്‍ രാഷ്‌ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത രാഹുല്‍ രാഷ്‌ട്രീയം പഠിച്ചു തുടങ്ങിയിട്ട് അധികമായില്ല. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പരിചയവും ജ്ഞാനവും കഴിഞ്ഞ യു പി തിരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്. നെഹറു കുടുംബമാണ് ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ബാബറി മസ്‌ജിദ് തകര്‍ക്കപ്പെടുകയില്ലായിരുന്നുവെന്നും പാകിസ്‌താന്‍ വിഭജിച്ച് ബംഗ്ലാദേശ് ഉണ്ടാക്കിക്കൊടുത്തത് നെഹറു കുടുംബമാണെന്നുമുള്ള പ്രസംഗങ്ങള്‍ കോണ്‍ഗ്രസ്സിന് ചില്ലറ തലവേദനയല്ല സൃഷ്‌ടിച്ചത്. യു പി യില്‍ രാഹുലിന്റെ പ്രകടനം ഫ്‌ളോപ്പായിട്ടുപോലും രാഹുലിനെ അടുത്ത പ്രധാനമന്ത്രിസ്ഥാനത്തേക്ക് എണ്ണപ്പെട്ടു കഴിഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശം തീര്‍ത്തും ആസൂത്രിതമായിരുന്നു. രാഹുലില്‍ ഒരു പുതിയ രാജീവിനെ തന്നെ പുനരവതരിപ്പിക്കുകയായിരുന്നു. രാജീവ് ഗാന്ധിയുടെ ഇഷ്‌ട വേഷമായ കുര്‍ത്തയും പൗജാമയും തന്റെ രാഷ്‌ട്രീയ വേഷമായി സ്വീകരിക്കുന്നതു മുതല്‍ സഹചാരികളെ തിരഞ്ഞെടുക്കുന്നതില്‍ വരെ അഛന്റെ പ്രതിഛായ വരുത്താന്‍ സോണിയയും കോണ്‍ഗ്രസ് നേതൃത്വവും ശ്രമിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് രാഹുലിന്റ രാഷ്‌ട്രീയ അരങ്ങറ്റത്തിനു മുന്നോടിയായി അമേത്തിയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുലിന്റെ പുഞ്ചിരിയിലും ഇരട്ടത്താടിയിലും പ്രിയങ്ക രാജീവിന്റെ രൂപസാദൃശ്യം അണികള്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്‌തു. ഗാന്ധി കുടുംബത്തിലെ ഒരംഗം രാഷ്‌ട്രീയത്തില്‍ പ്രവേശിക്കേണ്ട കൃത്യ സമയത്തു തന്നെയാണ് രാഹുലും എത്തിയിരിക്കുന്നത്. മുപ്പതിനും നാല്‌പത്തിരണ്ടിനുമിടയിലാണ് രാഹുലിനു മുന്നിലെ അഞ്ചു തലമുറയിലെ ബഹുഭൂരിഭാഗവും കോണ്‍ഗ്രസ്സിന്റെ മുന്നണിപ്പോരാളികളായത്. രാജീവ് പാര്‍ട്ടിയില്‍ ചേര്‍ന്നത് മുപ്പത്തിയേഴാമത്തെ വയസ്സില്‍. രാഹുല്‍ മുപ്പത്തിനാലാമത്തെ വയസ്സിലും. മുപ്പത്തിയേഴാമത്തെ വയസ്സിലിപ്പോള്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായിരിക്കുന്നു. കോണ്‍ഗ്രസ്സിലേയും ഇടതുപക്ഷത്തേയും പ്രമുഖ നേതാക്കളുമായി തട്ടിച്ചു നോക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അവരുമായി മത്സരിക്കുന്ന ട്രാക്ക് റെക്കോര്‍ഡാണ് രാഹുലിനുള്ളത്. രാജീവിനേപ്പോലെ ഡൂണ്‍സ്‌കൂളില്‍ വിദ്യാഭ്യാസം ഹാര്‍ഡ്‌വാര്‍ഡില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദം കേംബ്രിഡ്‌ജ് ട്രിനിറ്റിയില്‍ നിന്ന് ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ എം ഫില്‍. പിന്നെ ഡെല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിലെ പഠനം. അഛന്‍ രാജീവിനെപ്പോലെ പൈലറ്റ് ലൈസന്‍സുമുണ്ട്. എന്തുകൊണ്ടും രാജീവ് ഗാന്ധി, മാധവ റാവു സിന്ധ്യ ശ്രേണിയിലേക്കിണങ്ങുന്ന പിന്‍മുറക്കാരന്‍.
ഹാര്‍വാര്‍ഡിലും കേംബ്രിഡ്‌ജിലെയും പഠിത്തം കഴിഞ്ഞ് 1989 ലാണ് രാഷ്‌ട്രീയ പ്രചാരണത്തിനായി രാഹുല്‍ ഡല്‍ഹിയിലെത്തുന്നത്. പ്രസംഗവേദിയില്‍ ഉറക്കെ പ്രസംഗിച്ച് അണികളെ കൈയിലെടുക്കാനുള്ള പാടവമൊന്നും രാഹുലിനില്ലായിരുന്നു. അതുകൊണ്ടു തന്നെ നുണക്കുഴി കാട്ടിയയുള്ള ചിരിയിലൊതുങ്ങി ആദ്യകാല രാഷ്‌ട്രീയ ജീവിതം. എങ്കിലും ഒരു വലിയ കേള്‍വിക്കാരെ സൃഷ്‌ടിക്കാന്‍ രാഹുലിനു കഴിഞ്ഞിരുന്നു. ലണ്ടനില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായിരുന്ന രാഹുല്‍ 2002 ലാണ് ഡല്‍ഹിയിലേക്ക് താമസം മാറ്റുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ സേവാദള്‍ അധ്യക്ഷനാക്കി രാഹുലിനെ മുഴുവന്‍ സമയ രാഷ്‌ട്രീയത്തിലിറക്കാന്‍ സോണിയക്കുമേല്‍ സമ്മര്‍ദ്ദം വന്നെങ്കിലും രാഹുല്‍ നിരസിച്ചു. 2004 ജനുവരിയില്‍ പ്രിയങ്കയുമൊത്ത് അമേത്തിയില്‍ പ്രചാരണത്തിനിറങ്ങിയതോടെ രാഹുലിന്റെ രാഷ്‌ട്രീയ രംഗപ്രവേശനം ഉറപ്പായി. 2004 മാര്‍ച്ച് 21 ന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ്സിലെ രാഹുല്‍ എപ്പിസോഡിന് ഒദ്യോഗിക തുടക്കമായെന്നു പറയാം. എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനം അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിക്കുന്നതിനുള്ള പരിശീലനമായി വേണം കണക്കാക്കാന്‍.
രാജീവ് ഗാന്ധിയുടെ കാലഘട്ടം ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന്റെ തുടക്കമായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം തുടങ്ങിവച്ച വികസനമാതൃകയാണ് പി വി നരസിംഹറാവുവിലൂടെയും മന്‍മോഹന്‍സിംഗിലൂടെയും കോണ്‍ഗ്രസ്സ് പിന്‍തുടര്‍ന്നത്. ഈ വിപ്ലവത്തിന് രാഹുലിലൂടെ ഒരു ഹൈ ടെക്ക് മുഖം നല്‍കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ്സിന് മുന്നിലുള്ളത്. ഹൈടെക്ക് പ്രേമിയും പുതിയ കാലത്തെ മാനേജ് മെന്റ് രീതിക്കൊത്ത് വളര്‍ന്നവനുമായ രാജീവിന് അതിന് കഴിയുമെന്ന് രാജ്യത്തെ പുതിയ തലമുറക്ക് മനസ്സിലാക്കിക്കൊടുക്കയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ദൗത്യം. പുതിയ രാഹുല്‍ തന്ത്രം ഫലിച്ചാല്‍ പുതിയ കാലത്തെ പഴഞ്ചന്‍ രാഷ്‌ട്രീയ ചിന്താഗതിയോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന യുവാക്കളുടെ വോട്ട് നേടാനും കോണ്‍ഗ്രസ്സിനാകും. രാഹുലിന്റെ ഹൈടെക്ക് തന്ത്രമായിരിക്കും വരും വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി നിശ്ചയിക്കുക. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ നെഹറുവും ഇന്ദിരയും, ഇന്ദിരയും സഞ്‌ജയും, ഇന്ദിരയും രാജീവും എന്ന ദ്വന്ത്വങ്ങള്‍ പോലെ സോണിയയും രാഹുലും എന്ന പുതിയ കൂട്ടുകെട്ടിന്റെ നാളുകളാണ് ഇനി വരാനുള്ളത്. ഒപ്പം പ്രിയങ്കയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയുമുണ്ടാകും ഉപദേശക റോളുകളില്‍. ഇനി രാഹുലിന്റെ ടീം കോണ്‍ഗ്രസ്സിന്റെ പെര്‍ഫോമന്‍സാണ് വിലയിരുത്തേണ്ടത്.
............................................................................................. (പുഴ. കോം)
രാജീവും കൂട്ടുകാരും ചേര്‍ന്ന് ഭരിച്ച ആ പഴയ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന പുനസ്സംഘടനയാണ് ഇത്തവണത്തേത്. രാഹുലിനൊപ്പം ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, സന്ദീപ് ദീക്ഷിത് തുടങ്ങിയ ഒരു പുതിയ ടീമിനെ തന്നെ തന്നെ കോണ്‍ഗ്രസ് കളത്തിലിറക്കിക്കഴിഞ്ഞു. മക്കള്‍ രാഷ്‌ട്രീയത്തിന്റെ പുതിയ കണ്ണികളെന്നതിലുപരി രാജീവിന്റെ അറിയപ്പെടുന്ന കൂട്ടുകാരുടെ മക്കള്‍ കൂടിയാണ് ഇവരെന്നത്‌് ശ്രദ്ധേയമാണ്. രാജീവ് ഗാന്ധിയുടെ സന്തതസഹചാരിയും ഉറ്റ സുഹൃത്തുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ സിന്ധ്യ. പോരാത്തതിന് രാഹുലും ജോതിരാദിത്യ സിന്ധ്യയും ബാല്യകാല സുഹൃത്തുക്കളും രണ്ടു വര്‍ഷം ഡൂണ്‍ സ്‌കൂളില്‍ ഒരേ മുറിയില്‍ കഴിഞ്ഞവരുമാണ്. രാജീവ് - മാധവറാവു സിന്ധ്യ കൂട്ടുകെട്ടിനെ, രാഹുല്‍ - ജ്യോതിരാദിത്യ കൂട്ടുകെട്ടില്‍ കാണാം. രാജേഷ് പൈലറ്റിന്റെ മകനായ സച്ചിന്‍ പൈലറ്റും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ മകനായ സന്ദീപ് ദീക്ഷിത്തുമടങ്ങുന്നതാണ് രാഹുലിന്റെ പുതിയ ടീം കോണ്‍ഗ്രസ്സ്. ഈ പുതിയ ടീമിന്റെ കൈയിലാണ് കോണ്‍ഗ്രസ്സിന്റെ യുവജന സംഘനകളുടെ നേതൃത്വം സോണിയ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്.
അടുത്ത തിരഞ്ഞെടുപ്പുകാലമാകുമ്പോള്‍ ഇന്ത്യയില്‍ നാല്‍പതു വയസ്സിനു താഴെയുള്ള ഇന്ത്യന്‍ വോട്ടര്‍മാരുടെ എണ്ണം മുപ്പതു കോടി കവിയും. അപ്പോഴേക്കും ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ ഒരു ഗാന്ധിയില്ലാതായിട്ട് ഇരുപത് വര്‍ഷം തികയും. കാലമെത്ര പുരോഗമിച്ചാലും ഗാന്ധി കുടുംബത്തോടുള്ള അണികളുടെ ആരാധനയും നല്ലാരു പങ്ക് ഭാരതീയരുടെ മമതയും കുറയില്ലെന്ന് സോണിയക്ക് നന്നായി അറിയാം. രാഹുലിനെ ഭാവി പ്രധാനമന്ത്രിയായി വാഴ്‌ത്തിയാല്‍ പെട്ടിയില്‍ വോട്ടു വീഴുമെന്ന് ഉറപ്പ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന യുവാക്കള്‍ക്കൊപ്പം പരമ്പരാഗത വോട്ടുകളും സ്വന്തമാക്കാം. ശരിക്കും ഒരു വെടിക്ക് രണ്ട് പക്ഷി.
ഒരു ഗാന്ധികുടുംബക്കാരനെന്നതിലും ഒരു മുന്‍ പ്രധാനമന്ത്രിയുടെ മകനെന്നതിലുമുപരി ഇന്ത്യന്‍ രാഷ്‌ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത രാഹുല്‍ രാഷ്‌ട്രീയം പഠിച്ചു തുടങ്ങിയിട്ട് അധികമായില്ല. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പരിചയവും ജ്ഞാനവും കഴിഞ്ഞ യു പി തിരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്. നെഹറു കുടുംബമാണ് ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ബാബറി മസ്‌ജിദ് തകര്‍ക്കപ്പെടുകയില്ലായിരുന്നുവെന്നും പാകിസ്‌താന്‍ വിഭജിച്ച് ബംഗ്ലാദേശ് ഉണ്ടാക്കിക്കൊടുത്തത് നെഹറു കുടുംബമാണെന്നുമുള്ള പ്രസംഗങ്ങള്‍ കോണ്‍ഗ്രസ്സിന് ചില്ലറ തലവേദനയല്ല സൃഷ്‌ടിച്ചത്. യു പി യില്‍ രാഹുലിന്റെ പ്രകടനം ഫ്‌ളോപ്പായിട്ടുപോലും രാഹുലിനെ അടുത്ത പ്രധാനമന്ത്രിസ്ഥാനത്തേക്ക് എണ്ണപ്പെട്ടു കഴിഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശം തീര്‍ത്തും ആസൂത്രിതമായിരുന്നു. രാഹുലില്‍ ഒരു പുതിയ രാജീവിനെ തന്നെ പുനരവതരിപ്പിക്കുകയായിരുന്നു. രാജീവ് ഗാന്ധിയുടെ ഇഷ്‌ട വേഷമായ കുര്‍ത്തയും പൗജാമയും തന്റെ രാഷ്‌ട്രീയ വേഷമായി സ്വീകരിക്കുന്നതു മുതല്‍ സഹചാരികളെ തിരഞ്ഞെടുക്കുന്നതില്‍ വരെ അഛന്റെ പ്രതിഛായ വരുത്താന്‍ സോണിയയും കോണ്‍ഗ്രസ് നേതൃത്വവും ശ്രമിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് രാഹുലിന്റ രാഷ്‌ട്രീയ അരങ്ങറ്റത്തിനു മുന്നോടിയായി അമേത്തിയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുലിന്റെ പുഞ്ചിരിയിലും ഇരട്ടത്താടിയിലും പ്രിയങ്ക രാജീവിന്റെ രൂപസാദൃശ്യം അണികള്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്‌തു. ഗാന്ധി കുടുംബത്തിലെ ഒരംഗം രാഷ്‌ട്രീയത്തില്‍ പ്രവേശിക്കേണ്ട കൃത്യ സമയത്തു തന്നെയാണ് രാഹുലും എത്തിയിരിക്കുന്നത്. മുപ്പതിനും നാല്‌പത്തിരണ്ടിനുമിടയിലാണ് രാഹുലിനു മുന്നിലെ അഞ്ചു തലമുറയിലെ ബഹുഭൂരിഭാഗവും കോണ്‍ഗ്രസ്സിന്റെ മുന്നണിപ്പോരാളികളായത്. രാജീവ് പാര്‍ട്ടിയില്‍ ചേര്‍ന്നത് മുപ്പത്തിയേഴാമത്തെ വയസ്സില്‍. രാഹുല്‍ മുപ്പത്തിനാലാമത്തെ വയസ്സിലും. മുപ്പത്തിയേഴാമത്തെ വയസ്സിലിപ്പോള്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായിരിക്കുന്നു. കോണ്‍ഗ്രസ്സിലേയും ഇടതുപക്ഷത്തേയും പ്രമുഖ നേതാക്കളുമായി തട്ടിച്ചു നോക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അവരുമായി മത്സരിക്കുന്ന ട്രാക്ക് റെക്കോര്‍ഡാണ് രാഹുലിനുള്ളത്. രാജീവിനേപ്പോലെ ഡൂണ്‍സ്‌കൂളില്‍ വിദ്യാഭ്യാസം ഹാര്‍ഡ്‌വാര്‍ഡില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദം കേംബ്രിഡ്‌ജ് ട്രിനിറ്റിയില്‍ നിന്ന് ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ എം ഫില്‍. പിന്നെ ഡെല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിലെ പഠനം. അഛന്‍ രാജീവിനെപ്പോലെ പൈലറ്റ് ലൈസന്‍സുമുണ്ട്. എന്തുകൊണ്ടും രാജീവ് ഗാന്ധി, മാധവ റാവു സിന്ധ്യ ശ്രേണിയിലേക്കിണങ്ങുന്ന പിന്‍മുറക്കാരന്‍.
ഹാര്‍വാര്‍ഡിലും കേംബ്രിഡ്‌ജിലെയും പഠിത്തം കഴിഞ്ഞ് 1989 ലാണ് രാഷ്‌ട്രീയ പ്രചാരണത്തിനായി രാഹുല്‍ ഡല്‍ഹിയിലെത്തുന്നത്. പ്രസംഗവേദിയില്‍ ഉറക്കെ പ്രസംഗിച്ച് അണികളെ കൈയിലെടുക്കാനുള്ള പാടവമൊന്നും രാഹുലിനില്ലായിരുന്നു. അതുകൊണ്ടു തന്നെ നുണക്കുഴി കാട്ടിയയുള്ള ചിരിയിലൊതുങ്ങി ആദ്യകാല രാഷ്‌ട്രീയ ജീവിതം. എങ്കിലും ഒരു വലിയ കേള്‍വിക്കാരെ സൃഷ്‌ടിക്കാന്‍ രാഹുലിനു കഴിഞ്ഞിരുന്നു. ലണ്ടനില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായിരുന്ന രാഹുല്‍ 2002 ലാണ് ഡല്‍ഹിയിലേക്ക് താമസം മാറ്റുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ സേവാദള്‍ അധ്യക്ഷനാക്കി രാഹുലിനെ മുഴുവന്‍ സമയ രാഷ്‌ട്രീയത്തിലിറക്കാന്‍ സോണിയക്കുമേല്‍ സമ്മര്‍ദ്ദം വന്നെങ്കിലും രാഹുല്‍ നിരസിച്ചു. 2004 ജനുവരിയില്‍ പ്രിയങ്കയുമൊത്ത് അമേത്തിയില്‍ പ്രചാരണത്തിനിറങ്ങിയതോടെ രാഹുലിന്റെ രാഷ്‌ട്രീയ രംഗപ്രവേശനം ഉറപ്പായി. 2004 മാര്‍ച്ച് 21 ന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ്സിലെ രാഹുല്‍ എപ്പിസോഡിന് ഒദ്യോഗിക തുടക്കമായെന്നു പറയാം. എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനം അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിക്കുന്നതിനുള്ള പരിശീലനമായി വേണം കണക്കാക്കാന്‍.
രാജീവ് ഗാന്ധിയുടെ കാലഘട്ടം ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന്റെ തുടക്കമായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം തുടങ്ങിവച്ച വികസനമാതൃകയാണ് പി വി നരസിംഹറാവുവിലൂടെയും മന്‍മോഹന്‍സിംഗിലൂടെയും കോണ്‍ഗ്രസ്സ് പിന്‍തുടര്‍ന്നത്. ഈ വിപ്ലവത്തിന് രാഹുലിലൂടെ ഒരു ഹൈ ടെക്ക് മുഖം നല്‍കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ്സിന് മുന്നിലുള്ളത്. ഹൈടെക്ക് പ്രേമിയും പുതിയ കാലത്തെ മാനേജ് മെന്റ് രീതിക്കൊത്ത് വളര്‍ന്നവനുമായ രാജീവിന് അതിന് കഴിയുമെന്ന് രാജ്യത്തെ പുതിയ തലമുറക്ക് മനസ്സിലാക്കിക്കൊടുക്കയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ദൗത്യം. പുതിയ രാഹുല്‍ തന്ത്രം ഫലിച്ചാല്‍ പുതിയ കാലത്തെ പഴഞ്ചന്‍ രാഷ്‌ട്രീയ ചിന്താഗതിയോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന യുവാക്കളുടെ വോട്ട് നേടാനും കോണ്‍ഗ്രസ്സിനാകും. രാഹുലിന്റെ ഹൈടെക്ക് തന്ത്രമായിരിക്കും വരും വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി നിശ്ചയിക്കുക. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ നെഹറുവും ഇന്ദിരയും, ഇന്ദിരയും സഞ്‌ജയും, ഇന്ദിരയും രാജീവും എന്ന ദ്വന്ത്വങ്ങള്‍ പോലെ സോണിയയും രാഹുലും എന്ന പുതിയ കൂട്ടുകെട്ടിന്റെ നാളുകളാണ് ഇനി വരാനുള്ളത്. ഒപ്പം പ്രിയങ്കയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയുമുണ്ടാകും ഉപദേശക റോളുകളില്‍. ഇനി രാഹുലിന്റെ ടീം കോണ്‍ഗ്രസ്സിന്റെ പെര്‍ഫോമന്‍സാണ് വിലയിരുത്തേണ്ടത്.
............................................................................................. (പുഴ. കോം)
Subscribe to:
Posts (Atom)