Tuesday, December 16, 2008

സിനിമ തന്നെ ജീവിതം



- മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്‌ -

Monday, June 02, 2008

മൈക്രോസോഫ്‌റ്റ്‌ പിടിമുറുക്കുമ്പോള്‍

മൈക്രോസോഫ്‌റ്റിന്റെ നേതൃത്വത്തിലുള്ള വ്യാജ സോഫ്‌റ്റ്‌വെയര്‍ വേട്ട മുമ്പെങ്ങുമില്ലാത്ത വിധം ശക്തമാണ്‌ ഇന്ന്‌ കേരളത്തില്‍. നീതിന്യായ വ്യവസ്ഥയുടെ പഴുതുകള്‍ ഉപയോഗിച്ച്‌ കുത്തക സോഫ്‌റ്റ്വെയര്‍ ഭീമന്‍ നടത്തുന്ന നീക്കത്തിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാതെ സ്വതന്ത്രസോഫ്‌റ്റ്വെയര്‍ സ്വീകരിക്കുക എന്ന പ്രചരണവുമായിറങ്ങാനേ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുള്ളൂ. രണ്ടു പതിറ്റാണ്ടിലധികമായി വ്യാവസായിക ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചുവരുന്ന ജനപ്രിയ സോഫ്‌റ്റ്വെയറുകള്‍ക്ക്‌ പകരം നില്‍ക്കാന്‍ സ്വതന്ത്രസോഫ്‌റ്റ്വെയറുകള്‍ക്ക്‌ കഴിഞ്ഞിട്ടില്ല എന്നിരിക്കെ സര്‍ക്കാരിന്റെ വെറുമൊരു പ്രചരണപരിപാടി കൊണ്ട്‌ നിലവിലുള്ള പ്രശ്‌നത്തിന്‌ പരിഹാരമാകുമെന്നു തോന്നുന്നില്ല. മൈക്രോസോഫ്‌റ്റിന്റെ ഈ ഇടപെടല്‍ ഉയര്‍ത്തുന്നത്‌ ധാര്‍മ്മികതയുടേയും സ്വാതന്ത്ര്യത്തിന്റേയും പേരിലുള്ള നിരവധി ചോദ്യങ്ങളാണ്‌. കുത്തക സോഫ്‌റ്റ്വെയര്‍ കമ്പനികളും സ്വതന്ത്രസോഫ്‌റ്റ്വെയര്‍ കൂട്ടായ്‌മയും ഇതിനകം തന്നെ വന്‍ പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞ വ്യാജ സോഫ്‌റ്റ്വെര്‍ ലോബിയും തമ്മിലുള്ള വടം വലികള്‍ക്കിടയില്‍ ബലിയാടാക്കപ്പെടുന്നത്‌ ഇതിനെക്കുറിച്ചൊന്നും ബോധവാന്മാരല്ലാത്ത പൊതു സമൂഹമാണ്‌. അത്തരമൊരു കാഴ്‌ചയാണ്‌ കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.

മൈക്രോസോഫ്‌റ്റിന്റെ നേതൃത്വത്തിലുള്ള വ്യാജ സോഫ്‌റ്റ്‌വെയര്‍ വേട്ട മുമ്പെങ്ങുമില്ലാത്ത വിധം ശക്തമാണ്‌ ഇന്ന്‌ കേരളത്തില്‍. നീതിന്യായ വ്യവസ്ഥയുടെ പഴുതുകള്‍ ഉപയോഗിച്ച്‌ കുത്തക സോഫ്‌റ്റ്വെയര്‍ ഭീമന്‍ നടത്തുന്ന നീക്കത്തിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാതെ സ്വതന്ത്രസോഫ്‌റ്റ്വെയര്‍ സ്വീകരിക്കുക എന്ന പ്രചരണവുമായിറങ്ങാനേ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുള്ളൂ. രണ്ടു പതിറ്റാണ്ടിലധികമായി വ്യാവസായിക ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചുവരുന്ന ജനപ്രിയ സോഫ്‌റ്റ്വെയറുകള്‍ക്ക്‌ പകരം നില്‍ക്കാന്‍ സ്വതന്ത്രസോഫ്‌റ്റ്വെയറുകള്‍ക്ക്‌ കഴിഞ്ഞിട്ടില്ല എന്നിരിക്കെ സര്‍ക്കാരിന്റെ വെറുമൊരു പ്രചരണപരിപാടി കൊണ്ട്‌ നിലവിലുള്ള പ്രശ്‌നത്തിന്‌ പരിഹാരമാകുമെന്നു തോന്നുന്നില്ല. മൈക്രോസോഫ്‌റ്റിന്റെ ഈ ഇടപെടല്‍ ഉയര്‍ത്തുന്നത്‌ ധാര്‍മ്മികതയുടേയും സ്വാതന്ത്ര്യത്തിന്റേയും പേരിലുള്ള നിരവധി ചോദ്യങ്ങളാണ്‌. കുത്തക സോഫ്‌റ്റ്വെയര്‍ കമ്പനികളും സ്വതന്ത്രസോഫ്‌റ്റ്വെയര്‍ കൂട്ടായ്‌മയും ഇതിനകം തന്നെ വന്‍ പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞ വ്യാജ സോഫ്‌റ്റ്വെര്‍ ലോബിയും തമ്മിലുള്ള വടം വലികള്‍ക്കിടയില്‍ ബലിയാടാക്കപ്പെടുന്നത്‌ ഇതിനെക്കുറിച്ചൊന്നും ബോധവാന്മാരല്ലാത്ത പൊതു സമൂഹമാണ്‌. അത്തരമൊരു കാഴ്‌ചയാണ്‌ കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.

കുറച്ചുമാസങ്ങള്‍ക്കുമുമ്പാണ്‌ കേരളത്തില്‍ വ്യജസോഫ്‌റ്റ്വെയറുകള്‍ക്കെതിരെ മൈക്രോസോഫ്‌റ്റ്‌ വ്യാപകമായി റെയ്‌ഡ്‌ ആരംഭിച്ചത്‌. സോഫ്‌റ്റ്വെയര്‍ വിതരണക്കാരെ അറസ്റ്റുചെയ്‌തതിലും ലക്ഷക്കണക്കിന്‌ രൂപ പിഴയീടാക്കിയതിലും പ്രതിഷേധിച്ച്‌ ഹര്‍ത്താലുകളും ഐ ടി ബന്ദും വരെ നടന്നു. കൊച്ചിയില്‍ ഈയിടെ ഒരു മാധ്യമസ്ഥാപനവും പബ്ലിക്ക്‌ സ്‌കൂളുകളുമടക്കം നിരവധി കേന്ദ്രങ്ങളില്‍ റെയ്‌ഡ്‌ നടത്തി. ആദ്യഘട്ടത്തില്‍ മൈക്രോസോഫ്‌റ്റ്‌ നേരിട്ടു നടത്തിയിരുന്ന റെയ്‌ഡ്‌ ഇപ്പോള്‍ മുംബൈയിലെ ഒരു സ്വകാര്യ ഏജന്‍സി വഴി വ്യാപകമാക്കാനാണ്‌ നീക്കം. കുത്തക സോഫ്‌റ്റ്വെയര്‍ കമ്പനികള്‍ ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച്‌ അവരുടെ അജന്‍ഡകള്‍ നടപ്പാക്കുകയും കൊള്ളലാഭമുണ്ടാക്കുകയും ചെയ്യുന്നത്‌ ശക്തമായാല്‍ അതിനെ നേരിടാന്‍ നമ്മുടെ നീതിന്യായ സംവിധാനം എത്രത്തോളം ദുര്‍ബലമാണ്‌ എന്നതാണ്‌ ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്‌. കുത്തകകള്‍ക്ക്‌ ബദലായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന സ്വതന്ത്രസോഫ്‌റ്റ്‌ വെയര്‍ പ്രസ്ഥാനത്തിന്‌ അത്തരമൊരു ലോബിയോട്‌ മത്സരിക്കാനുള്ള ശക്തിയുണ്ടോ എന്നതും ചിന്തിക്കേണ്ടതാണ്‌.

ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച്‌ ഒരു വിദേശ കുത്തകക്ക്‌ എങ്ങനെ അവരുടെ അജന്‍ഡ നടപ്പാക്കാം എന്നതിന്‌ ഏറ്റവും പുതിയ ഉദാഹരണമാണ്‌ റെയ്‌ഡുകളിലൂടെയും മറ്റും മൈക്രോസോഫ്‌റ്റ്‌ ഉപയോഗിക്കുന്ന സമ്മര്‍ദ്ദ തന്ത്രങ്ങള്‍. ഇന്ത്യന്‍ കോപ്പിറൈറ്റ്‌ ആക്‌ട്‌ 1957 നു കീഴിലാണ്‌ സോഫ്‌റ്റ്വെയര്‍ പൈറസിയുമായി ബന്ധപ്പെട്ട കേസുകള്‍ വരുന്നത്‌. ഈ ആക്‌ടില്‍ വ്യക്തമായ അംഗീകാരമില്ലാതെ കോപ്പിറൈറ്റ്‌ ഉള്ള സോഫ്‌റ്റ്വെയറുകള്‍ കോപ്പി ചെയ്യുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്‌ എന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. നിയമം ലംഘിക്കുന്നയാള്‍ സിവില്‍ /ക്രിമിനല്‍ നിയമങ്ങളുടെ പരിധിയില്‍ വരും. കടുത്ത പിഴയോ തടവോ രണ്ടും കൂടെയോ ശിക്ഷ ലഭിക്കാം. ഈ നിയമ പ്രകാരമാണ്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൈക്രോസോഫ്‌റ്റ്‌ നടപടികള്‍ തുടരുന്നത്‌. റെയ്‌ഡുകളെ ന്യായീകരിക്കാന്‍ പുതിയ കണക്കുകളുമായാണ്‌ മൈക്രോസോഫ്‌റ്റ്‌ രംഗത്തുവന്നിരിക്കുന്നത്‌. ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ വ്യാജ സോഫ്‌റ്റ്വെയറുകള്‍ ഉപയോഗിക്കുന്നതു കാരണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 9000 കോടിയുടെ നഷ്‌ടമുണ്ടായെന്നാണ്‌ അവര്‍ അവകാശപ്പെടുന്നത്‌. ഈ വര്‍ഷം മാര്‍ച്ചുവരെയുള്ള കാലഘട്ടത്തിനിടെ 16000 കോടി രൂപയുടെ ഉല്‌പന്നങ്ങള്‍ മാത്രമാണത്രേ വിറ്റഴിഞ്ഞത്‌, കഴിഞ്ഞ വര്‍ഷം ഇക്കാലയളവിനുള്ളില്‍ വിറ്റഴിഞ്ഞത്‌ 25000 കോടി രൂപയുടെ ഉല്‌പന്നങ്ങളാണ്‌. വരുമാനത്തിലെ ഈ `വന്‍' ഇടിവ്‌ ഈ രാജ്യങ്ങളിലെ വ്യാജ സോഫ്‌റ്റ്വെയര്‍ ഉപയോഗം കാരണമാണെന്നാണ്‌ മൈക്രോസോഫ്‌റ്റിന്റെ കണ്ടെത്തല്‍. അതിനാല്‍ ഇന്ത്യയില്‍ വ്യാജ സോഫ്‌റ്റ്വെയര്‍ റെയ്‌ഡുമായി ശക്തമായി മുന്നോട്ടു പോകാതെ തരമില്ലെന്നാണ്‌ അവരുടെ പക്ഷം.

വന്‍ സോഫ്‌റ്റ്വെയര്‍ കമ്പനികള്‍ വ്യാജ സോഫ്‌റ്റ്വെയറുകള്‍ക്കെതിരെ റെയ്‌ഡ്‌ നടത്തുന്നതും നടപടിയെടുക്കുന്നതും ഇതാദ്യമായല്ല. സോഫ്‌റ്റ്വെയര്‍ കമ്പനികളിലും ഔട്ട്‌സോഴ്‌സിംഗ്‌ കമ്പനികളിലും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ റെയ്‌ഡുകള്‍ നടത്തി മൈക്രോസോഫ്‌റ്റടക്കമുള്ളവര്‍ തങ്ങളുടെ ഒറിജിനല്‍ സോഫ്‌റ്റ്വെയറുകള്‍ വാങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഐടി/അനിമേഷന്‍/ഗ്രാഫിക്‌സ്‌ കമ്പനികള്‍ ഒറിജിനല്‍ സോഫ്‌റ്റ്വെയറുകള്‍ ഒരു കോപ്പിയെങ്കിലും വാങ്ങി സൂക്ഷിക്കണമെന്നായിരുന്നു ഇവര്‍ സ്വകാര്യമായി നല്‍കിയ നിര്‍ദ്ദേശം. അതായത്‌ തങ്ങളുടെ ഉല്‌പന്നമുപയോഗിച്ച്‌ കാശുണ്ടാക്കുന്നവര്‍ അവ ഒരെണ്ണമെങ്കിലും വാങ്ങിയിരിക്കണമെന്ന ന്യായവാദം. പക്ഷേ വ്യാപകമായ ഇപ്പോഴത്തെ സംഭവം പുതിയ വ്യാപാര തന്ത്രങ്ങളുടെ ഭാഗമായാണ്‌.

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരിലും മംഗലാപുരത്തുമൊക്കെ ഒരു മുന്നറിയിപ്പുമില്ലാതെയാണ്‌ മൈക്രോസോഫ്‌റ്റ്‌ റെയ്‌ഡിനിറങ്ങിയത്‌. (ഇതേ സമയത്തു തന്നെ മറ്റു സംസ്ഥാനങ്ങളിലും റെയ്‌ഡ്‌ ശക്തമാക്കിയിരുന്നു) തിരുവനന്തപുരത്ത്‌ മൈക്രോസോഫ്‌റ്റ്‌ പ്രതിനിധികളായ ആനന്ദ്‌ ബാനര്‍ജി, ശര്‍മ, ഭരദ്വാജ്‌ എന്നിവര്‍ നടത്തിയ റെയ്‌ഡിന്‌ സംരക്ഷണം നല്‍കിയത്‌ പോലീസ്‌ സൂപ്രണ്ട്‌ അരുണ്‍ കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌. ഒരു സ്ഥാപനത്തിന്റെ മാനേജരെ അറസ്റ്റ്‌ ചെയ്യുകയും പകര്‍പ്പവകാശ നിയമ ലംഘനത്തിന്‌ ആറോളം കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്‌തു. ഈ സ്ഥാപനങ്ങളില്‍ നിന്ന്‌ പത്തോ പന്ത്രണ്ടോ വ്യാജ സോഫ്‌റ്റ്വെയര്‍ കോപ്പികളാണ്‌ പിടികൂടിയത്‌ എന്നതാണ്‌ രസകരം. ഇതോടെയാണ്‌ വ്യാജ സോഫ്‌റ്റ്വെയര്‍ റെയ്‌ഡിന്‌ പുതിയ മാനങ്ങള്‍ കൈവന്നത്‌. തുടര്‍ന്ന്‌ കമ്പ്യൂട്ടര്‍ നിര്‍മ്മാണ വിപണന മേഘലയിലെ വിവിധ അസോസിയേഷനുകള്‍ ഹര്‍ത്താലും ധര്‍ണ്ണയും പരാതികളുമായി രംഗത്തെത്തി. എന്നാല്‍ പിന്നീടുണ്ടായ നാടകീയ ഇടപെടലുകളിലൂടെ ഡീലര്‍മാര്‍ തടി രക്ഷപ്പെടുത്തുകയായിരുന്നു. കേരളത്തിലെ മൈക്രോസോഫ്‌റ്റ്‌ ഉല്‌പന്നങ്ങള്‍ ചെലവാക്കാന്‍ സഹായിച്ച തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ കമ്പനിയുമായി തുടര്‍ന്ന്‌ സഹകരിക്കില്ലെന്നും അസോസിയേഷനുകല്‍ ഭീഷണി മുഴക്കി. പോരാത്തതിന്‌ തങ്ങള്‍ വ്യാജ സോഫ്‌റ്റ്വെയറുകള്‍ക്ക്‌ എതിരാണെന്നുപോലും പ്രസ്‌താവന ഇറക്കി. സംഗതി കുഴയുമെന്നു മനസ്സിലാക്കിയ മൈക്രോസോഫ്‌റ്റിന്റെ സുപ്രധാന മേധാവികള്‍ ഏപ്രില്‍ പകുതിയോടെ കേരള കമ്പ്യൂട്ടര്‍ മാനുഫാക്‌ചേഴ്‌സ്‌ ആന്റ്‌ ഡീലേഴ്‌സ്‌ അസോസിയേഷന്‍((AKCMADA), കമ്പ്യൂട്ടര്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ തിരുവനന്തപുരം (CDAT) , മലബാര്‍ ഐ ടി ഡീലേഴ്‌സ്‌ അസോസിയേഷന്‍ എന്നിവരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ വന്‍ വിലക്ക്‌ സോഫ്‌റ്റ്വെയറുകളുടെ ഒറിജിനല്‍ പതിപ്പുകള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കാനാരില്ലെന്നും ഒറിജിനല്‍ മാത്രമേ നല്‍കുകയുള്ളൂ എന്നു വാശി പിടിച്ചാല്‍ തങ്ങളുടെ കച്ചവടത്തെ അത്‌ മോശമായി ബാധിക്കുമെന്നും ഡീലര്‍മാര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചതോടെ മൈക്രോസോഫിറ്റിനെതിരെ ധര്‍ണ്ണ നടത്തിയവരും ഹര്‍ത്താല്‍ നടത്തിയവരും കേസ്‌ ഫയല്‍ ചെയ്‌തവരുമൊക്കെ അതോടെ മൈക്രോസോഫ്‌റ്റിന്റെ വിശ്വസ്‌ത സേവകരാകാമെന്നും ബിസിനസ്‌ സുഗമമായി നടത്താന്‍ സഹായിക്കാമെന്നും വാക്കുനല്‍കി.

വ്യാജന്റെ സമ്പദ്‌ശാസ്‌ത്രം
ഇന്ത്യയേപ്പോലെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വലിയ ഐ ടി മാര്‍ക്കറ്റില്‍ മൈക്രോസോഫ്‌റ്റിന്റെ മുഖ്യ എതിരാളികള്‍ വ്യാജ സോഫ്‌റ്റ്വെയര്‍ ലോബിയും ലിനക്‌സ്‌ എന്ന സ്വതന്ത്രസോഫ്‌റ്റ്വെയര്‍ പ്രസ്ഥാനവുമാണ്‌. ലിനക്‌സ്‌ അത്ര ജനകീയമല്ലാത്തതുകൊണ്ട്‌ വിന്‍ഡോസ്‌ ഉപയോഗിച്ചു വരുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരും അതിനു പിന്നാലെ പോകില്ലെന്ന്‌ മൈക്രോസോഫ്‌റ്റിനറിയാം. പ്രോഗ്രാമിംഗ്‌ സോഫ്‌റ്റ്വെറുകള്‍ക്കും ഗ്രാഫിക്‌സ്‌ അനിമേഷന്‍ മള്‍ട്ടിമീഡിയ തുടങ്ങിയ മേഖലയിലെ ജനപ്രിയ സോഫ്‌റ്റ്വെയറുകള്‍ക്കും അതേ ഔട്ട്‌ പുട്ട്‌ ലഭിക്കുന്ന ബദല്‍ സംവിധാനം ഒരുക്കാന്‍ സ്വതന്ത്രസോഫ്‌റ്റ്വെയര്‍ പ്രസ്ഥാനത്തിന്‌ കഴിഞ്ഞിട്ടില്ല. സെര്‍വര്‍ കമ്പ്യൂട്ടറുകളിലാണ്‌ ലിനക്‌സിന്റെ ഉപയോഗം മുഖ്യമായും വര്‍ദ്ധിച്ചുവരുന്നത്‌. അതും ഇന്ത്യന്‍ മാര്‍ക്കിറ്റില്‍ വളരെ കുറവാണ്‌. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ മൈക്രോസോഫ്‌റ്റ്‌ പ്രധാനമായും നേരിടുന്നത്‌ വ്യാജ സോഫ്‌റ്റ്വെയറുകളില്‍ നിന്നുള്ള വെല്ലുവിളിയാണ്‌.

മൈക്രോസോഫ്‌റ്റ്‌ അടക്കമുള്ള സോഫ്‌റ്റ്വെയര്‍ കുത്തകകളുടെ ആസൂത്രിതമായ വിപണന തന്ത്രത്തിന്റെ ഭാഗമായാണ്‌ വ്യാജസോഫ്‌റ്റ്വെയറുകള്‍ ഇത്രയേറെ വ്യാപകമായത്‌. വിന്‍ഡോസും ഓഫീസുമടക്കമുള്ള വ്യാജ സോഫ്‌റ്റ്വെയറുകള്‍ പ്രചരിപ്പിച്ച്‌ ജനപ്രിയമാക്കുകയായിരുന്നു അവരുടെ വിപണന തന്ത്രത്തിന്റെ ആദ്യഘട്ടം. അവക്ക്‌ പ്രചാരം ലഭിക്കുമ്പോള്‍ ഏതു മാര്‍ഗ്ഗത്തിലൂടെയും ഒറിജിനല്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ്‌ മൈക്രോസോഫ്‌റ്റ്‌ നാളിതുവരെയായി തുടര്‍ന്നു പോന്ന തന്ത്രം. പക്ഷേ ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി ഇതുവരെ അത്തരമൊരു സമ്മര്‍ദ്ദം ചെലുത്താന്‍ മൈക്രോസോഫ്‌റ്റിനെ പ്രേരിപ്പിക്കുന്നതായിരുന്നില്ല. വിന്‍ഡോസ്‌ പുറത്തിറങ്ങിയ കാലത്ത്‌ ഒരു കമ്പ്യൂട്ടറിന്റെ വിലതന്നെ സാധാരണക്കാരന്‌ താങ്ങാവുന്നതിലുമപ്പുറമായിരുന്നു. അക്കാലത്ത്‌ വന്‍ വിലകൊടുത്ത്‌ ഒറിജിനല്‍ സോഫ്‌റ്റ്വെയര്‍ അധികമാരും വാങ്ങില്ലെന്നും ഒറിജിനല്‍ തന്നെ ഉപയോഗിക്കണമെന്ന്‌ ശാഠ്യം പിടിച്ചാല്‍ വിന്‍ഡോസിന്റെ പ്രചാരത്തെ അത്‌ ബാധിക്കുമെന്നും മൈക്രോസോഫ്‌റ്റ്‌ മനസിലാക്കി. പിന്നീട്‌ വിന്‍ഡോസിന്റെ ഓരോ പുതിയ പതിപ്പുകള്‍ ഇറങ്ങുമ്പോഴും കമ്പ്യൂട്ടറിന്റെ വില കുറഞ്ഞുവന്നു. അപ്പോഴൊക്കെ ഓഫറുകളും പാക്കേജുകളും പ്രഖ്യാപിച്ച്‌ ഇവയുടെ വില്‌പന വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളും നടത്തിയിരുന്നു. ഇന്ത്യ ലോകത്തിന്റെ ഐ ടി ഭൂപടത്തില്‍ മാന്യമായ സ്ഥാനം പിടിക്കുകയും ഇന്ത്യുടെ സാമ്പത്തിക നില മെച്ചപ്പെടുകയും സാമൂഹ്യവ്യവസ്ഥയുടെ അവിഭാജ്യഘടകമായി കമ്പ്യൂട്ടര്‍ മാറുകയും ചെയ്‌തതോടെയാണ്‌ ഈ പുതിയ നീക്കം. എല്ലാവരും ഒറിജിനല്‍ സോഫ്‌റ്റ്വെയര്‍ വാങ്ങണമെന്നു ശഠിച്ചാല്‍ പ്രതീക്ഷിച്ചതിലും എത്രയോ ഇരട്ടി ലാഭം കൊയ്‌തെടുക്കാമെന്ന കണക്കുകൂട്ടലിലാണ്‌ മൈക്രോസോഫ്‌റ്റ്‌.

ലോകവ്യാപകമായി ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ വിന്‍ഡോസ്‌. ഒരു സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ ചിലവും ന്യായമായ ലാഭവും എടുത്തുകഴിഞ്ഞാലും ഇപ്പോഴുള്ള വിലയുടെ പത്തുശതമാനം പോലും വരില്ല. വിന്‍ഡോസ്‌ എക്‌സ്‌ പിയുടെ ഹോം എഡിഷന്‌ 3500 രൂപയാണ്‌ കേരള മാര്‍ക്കറ്റിലെ വില, ഇതിന്റെ പ്രൊഫഷണല്‍ എഡിഷനാകട്ടെ വില 6500 ഓളം വരും. മൈക്രോസോഫ്‌റ്റ്‌ ഓഫീസ്‌ പാക്കേജിന്‌ 12000 ഓളമാണ്‌ വില. മൈക്രോസോഫ്‌റ്റ്‌ മാത്രമല്ല ഗ്രാഫിക്‌സ്‌/ഡി ടി പി/അഡ്വര്‍ടൈസിംഗ്‌ മേഖലകളിലെ അവശ്യ സോഫ്‌റ്റ്‌വെയറായ അഡോബി യുടെ ഫോട്ടോഷോപ്പിന്റെ സ്റ്റാര്‍ട്ടര്‍ പാക്കിനുതന്നെ ഈടാക്കുന്ന വില നാല്‌പതിനായിരത്തോളമാണ്‌. പതിനായിരം രൂപമുതല്‍ കമ്പ്യൂട്ടര്‍ ലഭിക്കുന്ന നാട്ടില്‍ ഇത്രയും ഭീമമായ തുകമുടക്കി ഒറിജിനല്‍ സോഫ്‌റ്റ്വെയറുകള്‍ വാങ്ങാന്‍ എത്രപേര്‍ തയ്യാറാകും?. 3500 രൂപ മുടക്കി ഒരു ഓപ്പറേറ്റിംഗ്‌ സിസ്റ്റം വാങ്ങണമെങ്കില്‍ ഇന്ത്യയിലെ ശരാശരി വരുമാനം വച്ചു നോക്കുമ്പോള്‍ ഒരു സാധാരണക്കാരന്‍ എത്ര ദിവസം ജോലി ചെയ്യേണ്ടിവരും?. അതേ സ്ഥാനത്ത്‌ അമേരിക്കയിലെ ശരാശരി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പതിമൂന്നു മണിക്കൂര്‍ ജോലി ചെയ്‌താല്‍ മതിയാകും അവിടത്തെ ഒരു പതിപ്പ്‌ വാങ്ങാന്‍. ബംഗ്ലാദേശിലാണെങ്കില്‍ ഒരു സാധാരണക്കാന്‍ വിന്‍ഡോസ്‌ എക്‌സ്‌ പി വാങ്ങാന്‍ ആറുമാസം ജോലി ചെയ്യേണ്ടിവരുമെന്നാണ്‌ കണക്ക്‌. വന്‍ സോഫ്‌റ്റ്വെയര്‍ കമ്പനികള്‍ ഇങ്ങനെ പകല്‍ക്കൊള്ള നടത്തുമ്പോള്‍ വ്യാജ സോഫ്‌റ്റ്വെയര്‍ സാമ്രാജ്യം തഴച്ചുവളരുന്നതിനെ കുറ്റം പറയാനാകില്ല.

ഇന്ത്യന്‍ കോപ്പിറൈറ്റ്‌ ആക്‌ടിലെ വ്യവസ്ഥകള്‍ മാറ്റിനിര്‍ത്തിയാല്‍ മൈക്രോസോഫ്‌റ്റിന്റെയും മറ്റുകുത്തക കമ്പനികളും രൂപം നല്‍കിയ വ്യാജ സോഫ്‌റ്റ്വെയര്‍ വിപണി പെട്ടെന്നുതന്നെ ഇല്ലായ്‌മ ചെയ്യണമെന്നു പറയുന്നതിനെ ന്യായീകരിക്കാനാവില്ല. ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ട്രയല്‍ വേര്‍ഷനുകള്‍ നല്‍കി ഹാക്കര്‍ വെബ്‌സൈറ്റുകള്‍ വഴി അവയുടെ സീരിയല്‍ നമ്പറും പ്രചരിപ്പിച്ച്‌ ഉണ്ടാക്കിയെടുത്ത ഇന്റര്‍നെറ്റിലെ വന്‍ വ്യാജ സോഫ്‌റ്റ്വെയര്‍ വിപണിക്കെതിരെ ഇവര്‍ മൗനം പാലിക്കുന്നത്‌ എന്തുകൊണ്ടാണ്‌?. ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോലും പോലീസിനോട്‌ കണ്ണു ചിമ്മാന്‍ നേരിട്ടും അല്ലാതെയും പറയുന്ന സര്‍ക്കാരിന്‌ നമ്മുടെ ഐ ടി വിപണിയെ ദുരുപയോഗം ചെയ്യുന്ന ഇത്തരം വമ്പന്‍മാര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്തത്‌ ലജ്ജാവഹമാണ്‌. അഞ്ചുവര്‍ഷം മുമ്പ്‌ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ മൈക്രോസോഫ്‌റ്റ്‌ തലവന്‍ ബില്‍ ഗേറ്റ്‌സ്‌ ഇന്ത്യയിലെ ഐ ടി വിദ്യാഭ്യാസ ആരോഗ്യ രംഗത്തിനു വേണ്ടി വാരിയെറിഞ്ഞ കോടികളുടെ കണക്കു നോക്കുമ്പോള്‍ സര്‍ക്കാരിന്‌ അദ്ദേഹത്തിന്റെ കമ്പനിയോട്‌ വിധേയത്വത്തോടു കൂടിയല്ലേ പെരുമാറാന്‍ കഴിയൂ എന്ന്‌ നമുക്കാശ്വസിക്കാം. പൈറസി അവസാനിക്കണമെങ്കില്‍ സോഫ്‌റ്റ്വെയറുകളുടെ വില വന്‍തോതില്‍ കുറച്ചേ മതിയാകൂ എന്നാണ്‌ ഇന്ത്യയിലെ വിവിധ കമ്പ്യൂട്ടര്‍ ഡീലേഴ്‌സ്‌ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷനുകള്‍ പലതവണയായി മൈക്രോസോഫ്‌റ്റിന്‌ നല്‍കിയിട്ടുള്ള നിവേദനത്തില്‍ പറയുന്നത്‌. വിന്‍ഡോസുപോലുള്ള അത്യാവശ്യ സോഫ്‌റ്റ്വെയറുകള്‍ക്ക്‌ വില കുറക്കുന്നതിലൂടെ വില്‌പന വര്‍ദ്ധിക്കുമ്പോള്‍ കമ്പനികള്‍ക്ക്‌ ഇപ്പോള്‍ പൈറസിയിലൂടെയും മറ്റും നഷ്‌ടപ്പെടുന്നതില്‍ വലിയൊരു പങ്ക്‌ തിരികെ ലഭിക്കുകയും ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്വതന്ത്രസോഫ്‌റ്റ്വെയര്‍ എന്ന ബദല്‍
‍മൈക്രോസോഫ്‌റ്റിനോടുള്ള ആശയപരമായ യുദ്ധത്തിന്റെ ഭാഗമായി നമ്മുടെ സ്‌കൂളുകളില്‍ ഇനി മുതല്‍ ലിനക്‌സ്‌ മതിയെന്ന്‌ ചങ്കൂറ്റത്തോടെ പറഞ്ഞ മുഖ്യമന്ത്രിയാണ്‌ വി എസ്‌ അച്യുതാനന്ദന്‍. സ്വതന്ത്രസോഫ്‌റ്റ്വെയര്‍ രംഗത്തെ പ്രമുഖരായ റെഡ്‌ഹാറ്റിന്റെ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഈയിടെ ചര്‍ച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ - വ്യവസായ മേഖലകളില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കാമെന്ന്‌ അവര്‍ സര്‍ക്കാരിന്‌ വാക്കുനല്‍കുകയും ചെയ്‌തിട്ടുണ്ട്‌. കൂടാതെ സ്വതന്ത്രസോഫ്‌റ്റ്വെയര്‍ മേഖലയില്‍ ഗവേഷണാധിഷ്‌ടിത വികസന കേന്ദ്രവും ആരംഭിക്കാമെന്ന്‌ റെഡ്‌ഹാറ്റ്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. കുത്തകകളെ എതിര്‍ക്കുക എന്ന പ്രത്യയശാസ്‌ത്രപരമായ വശം മാറ്റി നിര്‍ത്തിയാല്‍ നമ്മള്‍ വളര്‍ത്തിയെടുത്ത ഐ ടി സാമ്രാജ്യത്തില്‍ വിന്‍ഡോസ്‌ പ്ലാറ്റ്‌ഫോമിലുള്ള സോഫ്‌റ്റ്വെയറുകള്‍ക്ക്‌ ബദലാകുമോ ഇപ്പോഴുള്ള ലിനക്‌സും അനുബന്ധ സോഫ്‌റ്റ്‌ വെയറുകളും എന്നതാണ്‌ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം. സര്‍ക്കാര്‍ തീരുമാനപ്രകാരം കേരളത്തിലെ സ്‌കൂളുകളെല്ലാം ലിനക്‌സിലാണ്‌ കുട്ടികളെ പരിശീലിപ്പിക്കുന്നത്‌. ഈ ഉത്തരവിനു മുമ്പുതന്നെ മിക്ക സ്‌കൂളുകളും ലിനക്‌സിനെ സ്വീകരിച്ചിരുന്നു. 8,9.10 ക്ലാസുകളിലെ ഏതാണ്ട്‌ 15 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പ്രാക്‌ടിക്കല്‍ പരീക്ഷ എഴുതിയത്‌ സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ്‌. എസ്‌ എസ്‌ എല്‍ സി വരെയുള്ള ക്ലാസുകളിലെല്ലാം സ്വതന്ത്രസോഫ്‌റ്റ്വെയറിലായിരിക്കും ഇനിമുതല്‍ പരീക്ഷ എഴുതുക. കഴിഞ്ഞവര്‍ഷം വളരെ ചുരുക്കം സ്‌കൂളുകളില്‍ മാത്രമാണ്‌ ലിനക്‌സ്‌ ഉപയോഗിച്ച്‌ പരീക്ഷ എഴുതിയത്‌. സ്വതന്ത്രസോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച്‌ പരിശീലിപ്പിച്ച ഒരു തലമുറ വളര്‍ന്നുവരുന്നത്‌ തികച്ചു സ്വാഗതാര്‍ഹമായ ഒരു കാര്യമാണ്‌. പക്ഷേ സ്‌കൂള്‍ തലം കഴിഞ്ഞാല്‍ എന്തുചെയ്യുമെന്നതാണ്‌ ചോദ്യം. കേരളത്തിലെ ഐ ടി മേഖലയിലെ എന്‍ജിനീയറിംഗ്‌ അടക്കമുള്ള ഉന്നത പഠനമേഖലയില്‍ സ്വതന്ത്രസോഫ്‌റ്റ്‌വെയറുകള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യം നല്‍കാതെ അടിത്തറമാത്രം കെട്ടിപ്പടുത്തതുകൊണ്ടായില്ല. അതിനൊപ്പം തന്നെ വ്യാവസായികാടിസ്ഥാനത്തിലും സ്വതന്ത്രസോഫ്‌റ്റ്‌#വെയറുകളെ പ്രോത്‌സാഹിപ്പിക്കേണ്ടതുമുണ്ട്‌.

വ്യാവസായികാടിസ്ഥാനത്തില്‍ വിന്‍ഡോസിന്‌ ലിനക്‌സ്‌ എന്ന ബദല്‍ പോലെ മറ്റു അപ്ലിക്കേഷനുകള്‍ക്കും അതിനോടു കിടപിടിക്കുന്നതോ അതിനേക്കാള്‍ ഗുണമുള്ളതോ ആയ ബദലുകള്‍ രൂപപ്പെടുത്തണം. അത്തരം ഒരു ഉദ്യമത്തിന്‌ സര്‍ക്കാര്‍ ഇനിയും മുതിര്‍ന്നിട്ടില്ല എന്നതാണ്‌ സത്യം. സി ഡാക്കുപോലെയൂള്ള സ്ഥാപനങ്ങള്‍ വഴിയുള്ള പ്രഹസനങ്ങള്‍കൊണ്ടൊന്നും ഐ ടി മേഖലയില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ നമുക്കാവില്ല. മൈക്രോസോഫ്‌റ്റും ഗൂഗിളും അഡോബിയുമടങ്ങുന്ന ആഗോള സോഫ്‌റ്റ്വെയര്‍ കമ്പനികളിലെ എക്‌സ്‌പേര്‍ട്ടുകളില്‍ കേരളത്തിലെ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നു പഠിച്ചിറങ്ങിയ നിരവധി മലയാളികളുണ്ട്‌. ഇന്റര്‍നെറ്റില്‍ മലയാള ഭാഷ ഉപയോഗിക്കാനുള്ള സംവിധാനങ്ങളും എന്തിന്‌ ലോകപ്രശസ്‌ത ഫോട്ടോ എഡിറ്റിംഗ്‌ സോഫ്‌റ്റ്വെയറായ ഫോട്ടോഷോപ്പുവരെ വികസിപ്പിച്ചതിനു പിന്നില്‍ മലയാളികളുടെ സാന്നിദ്ധ്യമുണ്ട്‌. അത്തരം എക്‌സ്‌പേര്‍ട്ടുകളെ നമ്മുടെ നാട്ടിലെ സ്വതന്ത്രസോഫ്‌റ്റ്വെയര്‍ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഉപയോഗിക്കാവുന്നതേയുള്ളൂ. അതിന്‌ ഐ ടി വകുപ്പ്‌ വെറുതെ പാഴാക്കിക്കളയുന്ന നികുതിപ്പണത്തിന്റെ ചുരുങ്ങിയ ശതമാനം ഫലപ്രദമായി ഉപയോഗിച്ചാല്‍ മതി. ലിനക്‌സ്‌ എന്ന ബദലിനെ പരിചയിക്കാന്‍ മടിക്കുന്നതിനുള്ള പ്രധാന കാരണവണം അത്‌ ഉപയോഗിച്ചു പഠിക്കാന്‍ തുടക്കത്തില്‍ നേരിടുന്ന ബുദ്ധിമുട്ടാണ്‌. വിന്‍ഡോസാകട്ടെ കൊച്ചുകുട്ടികള്‍മുതല്‍ പ്രായം ചെന്നവര്‍ക്കുവരെ പെട്ടെന്നു ഉപയോഗിക്കാവുന്ന അത്രയും ലളിതവും. സ്വതന്ത്രസോഫ്‌റ്റ്വെയര്‍ പ്രസ്ഥാനം ലോകത്തില്‍ മുഴുവന്‍ നേരിടുന്ന ബുദ്ധിമുട്ടും ഇതു തന്നെയാണ്‌. കേരളത്തിലെ പ്രൈമറി തലത്തില്‍ ലിനക്‌സിലുള്ള പരിശീലനം വഴി അത്‌ കുറേയൊക്കെ ഇല്ലായ്‌മചെയ്യാന്‍ കഴിയും പക്ഷേ വിന്‍ഡോസ്‌ ഉപയോഗിച്ചു പരിശീലിച്ചവരുടെ കാര്യത്തില്‍ എന്തു ചെയ്യുമെന്നതാണ്‌ വിഷയം. അക്ഷയ പദ്ധതി വഴി ഐ ടി സാക്ഷരത വര്‍ദ്ധിപ്പിച്ച കേരളത്തിന്‌ അതിനും മാര്‍ഗ്ഗമുണ്ടാക്കാവുന്നതേയുള്ളൂ. എന്തൊക്കെയായാലും സ്വതന്ത്രസോഫ്‌റ്റ്വെയറിന്‌ മുമ്പത്തേക്കാളേറെ വേരോട്ടം ഉണ്ടായിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൈക്രോസോഫ്‌റ്റ്‌ അജയ്യനായി തുടരുന്നതിന്റെ മുഖ്യ കാരണം ഇതാണ്‌. അത്തരമൊരു ശക്തിയോടു മത്സരിക്കാന്‍ വെറും പ്രചരണം മാത്രം പോരാ പ്രവൃത്തിയാണ്‌ ആവശ്യം എന്നാണ്‌ വര്‍ത്തമാന കേരളത്തിലെ ഐ ടി മേഖല സാക്ഷ്യപ്പെടുത്തുന്നത്‌.

Thursday, March 13, 2008

ഔട്ട്‌സോഴ്‌സിംഗ്‌ കാലത്തിനൊപ്പം

ഔട്ട്‌ സോഴ്‌സിംഗ്‌ വ്യവസായത്തില്‍ അവസാന വാക്കെന്ന ഖ്യാതി വളരെ മുമ്പുതന്നെ ഇന്ത്യ സ്വന്തമാക്കിയതാണ്‌. 1990 കളില്‍ ശക്തി പ്രാപിച്ച ഔട്ട്‌ സോഴ്‌സിംഗ്‌ മേഘല കസ്റ്റമര്‍ സര്‍വ്വീസും ഡാറ്റാ പ്രൊസസിംഗും കടന്ന്‌ ശാസ്‌ത്രസാങ്കേതിക മേഘലയിലെ ഏതു കഠിനമായ ജോലിയും ചെയ്യാമെന്ന നിലയിലേക്ക്‌ വളര്‍ന്നിരിക്കുന്നു. ഔട്ട്‌ സോഴ്‌സിംഗിനെ മൂന്നാം വ്യാവസായിക വിപ്ലവമാണെന്ന്‌ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റന്റെ സാമ്പത്തിക ഉപദേശകനായിരുന്ന അലന്‍ എസ്‌ ബ്ലിന്റര്‍ വിശേഷിപ്പിച്ചത്‌ ശരിയാണെങ്കില്‍ ഇന്ത്യയാണ്‌ ആ വിപ്ലവത്തിന്റെ കേന്ദ്ര ബിന്ദു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയില്‍ വരുന്ന മാറ്റങ്ങളും മള്‍ട്ടിനാഷണല്‍ കമ്പനികളുടെ മാറിയ ആവശ്യങ്ങളും ഔട്ട്‌ സോഴ്‌സിംഗ്‌ മേഘലയില്‍ കാതലായ മാറ്റത്തിന്‌ കളമൊരുക്കിയിരിക്കുകയാണ്‌. ഈ പശ്ചാത്തലത്തില്‍ വേണം ഇന്ത്യക്ക്‌ പുറത്തേക്ക്‌ ബിസിനസ്‌ വ്യാപിപ്പിക്കാനുള്ള ഇന്ത്യന്‍ ഐടി കമ്പനികളുടെ നീക്കത്തെ വിലയിരുത്തേണ്ടത്‌. യൂറോപ്പിലും അമേരിക്കയിലും ബ്രാഞ്ചുകള്‍ സ്ഥാപിച്ച്‌ ഔട്ട്‌ സോഴ്‌സിംഗ്‌ മേഖലയെ പൂര്‍ണ്ണമായും തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്‌ ഇന്ന്‌ ഇന്‍ഫോസിസും വിപ്രോയും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസുമടങ്ങുന്ന ഇന്ത്യയിലെ ഐ ടി ഭീമന്മാര്‍. ലോകത്തിന്റെ ഏതു മൂലയില്‍ നിന്നുമുള്ള ആവശ്യങ്ങളും ഏപ്പോള്‍ എവിടെ വച്ചു വേണമെങ്കിലും നിര്‍വ്വഹിക്കാന്‍ സന്നദ്ധരായിരിക്കേണ്ട സാഹചര്യമാണ്‌ ഇന്നത്തെ ഔട്ട്‌ സോഴ്‌സിംഗ്‌ മേഖലയിലുള്ളത്‌. സമയവും സ്ഥലവും ഭാഷയും എല്ലാം ഏറെ പ്രധാനവും. എല്ലാ സേവനങ്ങളും കൂടുതല്‍ പ്രാദേശികമാക്കുക എന്ന മള്‍ട്ടിനാഷണല്‍ കമ്പനികളുടെ പുതിയ തന്ത്രങ്ങള്‍ കൂടെ പ്രാവര്‍ത്തികമായപ്പോള്‍ ഔട്ട്‌ സോഴ്‌സിംഗ്‌ ജോലികള്‍ ചെയ്യാന്‍ ഇംഗ്ലീഷ്‌ സംസാരിക്കാത്തവര്‍ കൂടെ അത്യാവശ്യമായി വന്നു. അതോടെ ഇന്ത്യയിലേക്ക്‌ വന്‍തോതില്‍ പ്രവഹിച്ചിരുന്ന ജോലികളുടെ സ്വഭാവവും ഉപഭോക്താക്കളുടെ ആവശ്യവും മാറി. ഇത്തരം ജോലികള്‍ പലപ്പോഴും ഔട്ട്‌സോഴ്‌സിംഗ്‌ മേഖലയിലെ പുതുമുഖ രാജ്യങ്ങളിലേക്ക്‌ പ്രവഹിച്ചു തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ ഈ രംഗത്തെ കുത്തക തകര്‍ക്കാന്‍ മറ്റു രാജ്യങ്ങളെ അനുവദിക്കില്ല എന്ന ചെറിയ സ്വാര്‍ത്ഥത കൂടിയായപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ മറ്റു രാജ്യങ്ങളില്‍ ആധിപത്യമുറപ്പിക്കേണ്ടിവന്നു. ബ്രസീലിലും ചിലിയിലും ഉറുഗ്വേയിലുമായി ഏതാണ്ട്‌ 5000ല്‍ പരം പേര്‍ ഇപ്പോള്‍ തന്നെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വിപ്രോയുടെ ഔട്ട്‌സോഴ്‌സിംഗ്‌ സ്ഥാപനങ്ങള്‍ കാനഡയിലും ചൈനയിലും പോര്‍ച്ചുഗലിലും സൗദി അറേബ്യയിലും റുമേനിയയിലുമൊക്കെ പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ അത്ര വികസിച്ചിട്ടില്ലാത്ത ഇഡാഹോ വിര്‍ജീനിയ ജ്യോര്‍ജ്ജിയ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ഔട്ട്‌ സോഴ്‌സിംഗ്‌ ഹബ്ബുകള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്‌ വിപ്രോ. അതേസമയം ഇന്‍ഫോസിസ്‌ അവരുടെ ബാക്ക്‌ ഓഫീസുകള്‍ക്കായി സ്ഥലം കണ്ടെത്തിയത്‌ മെക്‌സിക്കോ, ചെക്ക്‌ റിപ്പബ്ലിക്ക്‌ തായ്‌ലന്റ്‌ ചൈന ഫിലിപ്പൈന്‍സ്‌ തുടങ്ങിയ രാജ്യങ്ങളിലും ഒപ്പം അമേരിക്കയിലെ തന്നെ ചെലവു കുറഞ്ഞ സ്റ്റേറ്റുകളിലുമാണ്‌.

ടെലിക്കമ്മ്യൂണിക്കേഷന്‍ മേഘലയില്‍ നേടിയ പുരോഗതിയും ഇംഗ്ലീഷ്‌ ഭാഷയറിയാവുന്നവരുടേയും സാങ്കേതിക വിദഗ്‌ദരുടെയും ലഭ്യതയുമാണ്‌ ഔട്ട്‌ സോഴ്‌സിംഗ്‌ രംഗം ഇന്ത്യയുടെ കുത്തകയാക്കി മാറിയത്‌. ഇത്തരം ജോലികളില്‍ ഇന്ത്യ കാഴ്‌ചവച്ച പ്രൊഫഷണലിസവും ഇന്‍ഫോസിസ്‌ വിപ്രോ തുടങ്ങിയ ക്യാംപസുകള്‍ സമ്മാനിച്ച മാനേജ്‌മെന്റ്‌ ടെക്‌നിക്കുകളും ഈ രംഗത്ത്‌ വന്‍ തോതില്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചു. എന്നാല്‍ അടിക്കടി ഉയരുന്ന ശമ്പളവും ശക്തമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികമേഖലയും ഒപ്പം ചൈന മൊറോക്കോ മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ ഈ മേഖലയില്‍ കൈവരിച്ച വളര്‍ച്ചയും എല്ലാം ഔട്ട്‌സോഴ്‌സിംഗ്‌ രംഗത്ത്‌ ഇന്ത്യയെ പുതിയ വഴിയിലൂടെ നടക്കാന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നു. ബാക്ക്‌ ഓഫീസ്‌ വര്‍ക്കുകള്‍ക്കു പുറമേ ഗവേഷണവും കഴിവും വേണ്ട കൂടുതല്‍ കഠിനമായ ജോലികള്‍ കൂടെ ഇന്ത്യയിലേക്ക്‌ പ്രവഹിക്കാന്‍ തുടങ്ങിയതോടെയാണ്‌ ഈ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിച്ചത്‌.

കാള്‍സെന്ററില്‍ നിന്നും ബോയിംഗ്‌ കോക്ക്‌പിറ്റിലേക്ക്‌
ഡാറ്റാ എന്‍ട്രി, മെഡിക്കല്‍ ബില്ലിംഗ്‌, കാള്‍സെന്റര്‍ തുടങ്ങിയ വലിയ തലവേദനയില്ലാത്ത ജോലികളായിരുന്നു ആദ്യകാലത്ത്‌ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക്‌ ലഭിച്ചിരുന്നത്‌. അമേരിക്കന്‍ എക്‌സ്‌പ്രസ്സ്‌, ജി ഇ ക്യാപ്പിറ്റല്‍, ബ്രിട്ടീഷ്‌ എയര്‍ വെയ്‌സ്‌ തുടങ്ങിയ കമ്പനികളുടെ ബാക്ക്‌ ഓഫീസ്‌ ജോലികളായിരുന്നു ഇവയില്‍ എടുത്തു പറയേണ്ടവ. ഇത്തരം ഐ ടി എനേബിള്‍ഡ്‌ സര്‍വീസുകളും ഡാറ്റാ പ്രൊസസിംഗും പിന്നിട്ട്‌ ഐടി മേഖലയില്‍ നമ്മള്‍ കാലുറപ്പിച്ചത്‌ 1990കളിലാണ്‌. ഔട്ട്‌സോഴ്‌സിംഗ്‌ മേഖലയിലെ വന്‍ വിപ്ലവം തന്നെയായിരുന്നു അത്‌്‌. ഐടി പഠനം സര്‍വ്വസാധാരണമായതോടെ ബാംഗ്‌ളൂര്‍ ഹൈദരാബാദ്‌ ചെന്നൈ എന്നീ നഗരങ്ങള്‍ വിട്ട്‌ ഈ രംഗം ഇന്ത്യയുടെ മറ്റു കോണിലേക്കും പടര്‍ന്നു. അതോടെ മൂന്ന്‌ ഇന്റര്‍ കോണ്ടിനെന്റല്‍ കേബിളുകള്‍ സന്ധിക്കുന്ന കൊച്ചിയും ഇന്ത്യയുടെ ഐടി വാഗ്‌ദാനമായി മാറി. കുറഞ്ഞ ചെലവില്‍ വികസ്വര രാജ്യങ്ങളിലെ മനുഷ്യവിഭവ ശേഷി കിട്ടാവുന്നത്ര ഊറ്റിയെടുക്കുക എന്ന തന്ത്രമായിരുന്നു ആദ്യകാലത്ത്‌ ഔട്ട്‌ സോഴ്‌സിംഗ്‌ ജോലികളുടെ പിന്നിലുണ്ടായിരുന്നത്‌. എന്നാല്‍ ആഡംസ്‌മിത്ത്‌ തിയറികളെ പിന്തുടര്‍ന്നു വന്ന ഔട്ട്‌ സോഴ്‌സിംഗ്‌ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച്‌ ലോകത്താകമാനം പരന്നു കിടക്കുന്ന വ്യവസായ ചങ്ങലയായി മാറുകയായിരുന്നു. കാള്‍ സെന്റര്‍ ജോലികളും മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍, ഹ്യുമന്‍ റിസോഴ്‌സസ്‌ മാനേജ്‌മെന്റ്‌, ഡോക്യുമെന്റ്‌ മാനേജ്‌മെന്റ്‌ തുടങ്ങിയ ജോലികളും ചെയ്‌തിരുന്ന ഇന്ത്യയിലെ ഔട്ട്‌സോഴ്‌സിംഗ്‌ സ്ഥാപനങ്ങള്‍ കൂടുതല്‍ ആധുനികവല്‍ക്കരിക്കപ്പെട്ടതോടെയും ജോലികളില്‍ പുലര്‍ത്തിയ പ്രോഫഷണലിസത്തിന്റെ മികവുകൊണ്ടും ഭൂമിക്കു കീഴിലുള്ള എല്ലാ ജോലികളും ചെയ്‌തു തീര്‍ക്കാമെന്ന നിലയിലേക്ക്‌ ഇന്ത്യ ഉയരുകയായിരുന്നു.വെള്ളക്കാരന്‍ ചെയ്യുന്ന ജോലികളുടെ സഹായിയായി മാത്രം നമ്മള്‍ നിന്ന കാലം ചരിത്രമായി എന്നാണ്‌ അടുത്തകാലത്ത്‌ ഇന്ത്യയിലെ ഐ ടി സ്ഥാപനങ്ങള്‍ നേടിയെടുത്ത്‌ വിജയകരമായി നടപ്പാക്കിയ എയര്‍ക്രാഫ്‌റ്റ്‌ എന്‍ജിനീയറിംഗ്‌, ബാങ്കിംങ്‌ ,ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക്‌നോളജി രംഗത്തെ പ്രോജകടുകള്‍ വെളിപ്പെടുത്തുന്നത്‌. നൂറുകണക്കിന്‌ ഇന്ത്യക്കാരാണ്‌ ബോയിംഗ്‌, എയര്‍ബസ്‌ തുടങ്ങിയ വിമാനക്കമ്പനികളുടെയും മോര്‍ഗന്‍ സ്റ്റാന്‍ലി പോലുള്ള ബാങ്കുകളുടേയും ഔട്ട്‌ സോഴ്‌സിംഗ്‌ ജോലികളില്‍ മുഴുകിയിരിക്കുന്നത്‌.


കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ എയര്‍ബസ്‌, ബോയിംഗ്‌ തുടങ്ങിയ വിമാന കമ്പനികളുടെ ഡ്രോയിംഗുകള്‍ ഡിജിറ്റലൈസ്‌ ചെയ്യാനുള്ള ജോലികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു ലഭിച്ചിരുന്നു. പിന്നീട്‌ ബോയിംഗിന്റെ സൂപ്പര്‍ ജംബോയുടെ സുപ്രധാന ജോലികളും ഇന്ത്യയിലേക്ക്‌ ഒഴുകിയെത്തി. സൂപ്പര്‍ ജംബോ എ 380ന്റെ കോക്ക്‌ പിറ്റ്‌ സോഫ്‌റ്റ്വെയര്‍ രൂപപ്പെടുത്താന്‍ ബോയിംഗ്‌ ആശ്രയിച്ചത്‌ ടാറ്റാ കണ്‍സള്‍ട്ടന്‍സിയെയാണ്‌. അതിന്റെ രൂപകല്‌പനയില്‍ സഹായിച്ചത്‌ ഇന്‍ഫോസിസും. ബോയിംഗ്‌ 787 ന്റെ സീറോ വിസിബിലിറ്റി ലാന്റിംഗ്‌ സിസ്റ്റം നിര്‍മ്മിക്കാന്‍ എച്ച്‌ സി എല്ലിനെയാണ്‌ ബോയിംഗ്‌ കണ്ടുപിടിച്ചത്‌.

മോര്‍ഗ്ഗന്‍ സ്റ്റാന്‍ലി പോലുള്ള ബാങ്കുകള്‍ അവരുടെ അമേരിക്കന്‍ സ്റ്റോക്കുകള്‍ അപഗ്രഥിക്കാന്‍ ഇന്ത്യന്‍ കമ്പനികളേയാണ്‌ ആശ്രയിച്ചുവരുന്നത്‌. എലി ലില്ലി എന്ന മരുന്നു കമ്പനി അവര്‍ കണ്ടുപിടിച്ച പ്രോഡക്‌ട്‌ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‌പാദിപ്പിക്കുന്ന തരത്തില്‍ രൂപപ്പെടുത്താന്‍ പ്രതിവര്‍ഷം ഓരോ ശാസ്‌ത്രജ്ഞനും 1.5 മില്ല്യണ്‍ ഡോളര്‍ എന്ന തോതില്‍ ഒരു ഇന്ത്യന്‍ കമ്പനിക്ക്‌ കരാര്‍ നല്‍കി. അതായത്‌ അമേരിക്കക്കാരന്‍ ആറക്കശമ്പളം വാങ്ങി കുത്തകയാക്കി വച്ചിരുന്ന ജോലികള്‍ പോലും ഔട്ട്‌ സോഴ്‌സിംഗിലൂടെ ഇന്ത്യക്കാരന്‍ ചെയ്യുന്നു എന്നു ചുരുക്കം. സിസ്‌ക്കോ പോലുള്ള കമ്മ്യൂണിക്കേഷന്‍ ഭീമന്‍മാര്‍ തങ്ങളുടെ സെക്കന്റ്‌ഹെഡ്‌ക്വാര്‍ട്ടേഴ്‌സായാണ്‌ ഇന്ത്യയെ കാണുന്നത്‌.

ഔട്ട്‌ സോഴ്‌സിംഗ്‌ മാനേജ്‌മെന്റ്‌ രംഗത്തേക്ക്‌

പുതിയ സാഹചര്യത്തില്‍ ടെക്‌നിക്കല്‍ മേഖലയില്‍ മാത്രമല്ല, മാര്‍ക്കറ്റ്‌ അനാലിസിസ്‌, അക്കൗണ്ടിംഗ്‌, ഹ്യുമന്‍ റിസോഴ്‌സസ്‌ മാനേജ്‌മെന്റ്‌, ആരോഗ്യമേഘലകളിലും തദ്ദേശീയരുടെ സഹകരണം ആവശ്യമാണ്‌. കമ്പനിയുടെയും സ്ഥാപനങ്ങളുടേയും പ്രാദേശിക ഭാഷയിലുള്ള സോഫ്‌റ്റ്വെയര്‍ രൂപപ്പെടുത്താനും മാര്‍ക്കറ്റിനെക്കുറിച്ച്‌ പഠിക്കാനുമൊക്കെ ആ ഭാഷയുമായും സംസ്‌കാരവുമായി അടുത്തിടപഴകുന്നവര്‍ ആവശ്യമാണ്‌. പക്ഷേ ഔട്ട്‌ സോഴ്‌സിംഗ്‌ മേഖലയിലെ പരിചയക്കുറവ്‌ അവര്‍ക്ക്‌ വന്‍ തോതിലുള്ള ജോലികള്‍ ചെയ്യാന്‍ തടസ്സമായി. അത്തരമൊരു സാഹചര്യം ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ ഗുണകരമായിരുന്നു.

ആവശ്യമുള്ള രാജ്യങ്ങളില്‍ ബ്രാഞ്ചുകള്‍ സ്ഥാപിക്കുകയും ഇത്തരം ജോലികളില്‍ തദ്ദേശീയരുടെ സഹായം തേടുകയും ഇന്ത്യയില്‍നിന്നു നേരിട്ടോ വിദഗ്‌ദരെ അങ്ങോട്ടയച്ചോ അതിന്റെ മേല്‍നോട്ടം വഹിക്കുകയും ചെയ്യുക എന്ന തന്ത്രമാണ്‌ വിപ്രോയും ഇന്‍ഫോസിസും ഒക്കെ ഇന്ന്‌ പിന്തുടരുന്നത്‌. അമേരിക്കയിലെ തന്നെ താരതമ്യേന ചെലവുകുറഞ്ഞ പ്രദേശങ്ങളില്‍ വിപ്രോയും ഇന്‍ഫോസിസും ബ്രാഞ്ചുകള്‍ സ്ഥാപിച്ചത്‌ അമേരിക്കയിലാണെന്നതിന്റെ നേട്ടം കൂടി ലഭിക്കാനാണ്‌. 7000 മൈലുകള്‍ക്കപ്പുറത്തുള്ള ഇന്ത്യയിലേക്ക്‌ തങ്ങളുടെ ജോലികള്‍ അയക്കുന്നതിനേക്കാള്‍ അവര്‍ ഇഷ്‌ടപ്പെടുക തങ്ങളുടെ സംസ്‌കാരവുമായി അടുത്തു കിടക്കുന്ന വെറും 150 മൈല്‍ മാത്രം അടുത്തുള്ള മെക്‌സിക്കോ പോലുള്ള രാജ്യങ്ങളിലേക്ക്‌ നല്‍കാനാണ്‌.

ഫിലിപ്പൈന്‍സിലും തായ്‌ലന്റിലും പോളണ്ടിലുമൊക്കെയുള്ള സ്ഥാപനങ്ങളില്‍ തദ്ദേശീയര്‍ക്ക്‌ പരിശീലനം നല്‍കി ഇന്ത്യന്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തില്‍ ജോലികള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്‌ ഇന്‍ഫോസിസ്‌ ചെയ്യുന്നത്‌. ഇത്തരം സ്ഥാപനങ്ങളെ ഇന്ത്യയിലെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സുമായി ബന്ധിപ്പിച്ച്‌ ജോലിഭാരം കുറക്കുകയും വേഗതയും ഗുണമേന്മയും വര്‍ദ്ധിപ്പിക്കുകയുമാണ്‌ ലക്ഷ്യം. ലോകത്തെ എല്ലാ ഓഫീസുകളുമായി ബന്ധപ്പെടുത്തുന്നതുവഴി ഓരോ ജോലിയുടേയും സ്വഭാവമനുസരിച്ച്‌ ലോകത്തെല്ലായിടത്തുമുള്ള ഓഫീസുകളിലുമുള്ള വിദഗ്‌ദരുടെ സേവനം ഉപയോഗിക്കുകയുമാകാം. ഔട്ട്‌സോഴ്‌സിംഗ്‌ ജോലികള്‍ക്ക്‌ ഇന്ത്യന്‍ ക്യാംപസ്സുകളില്‍ നല്‍കുന്ന പരിശീലനവും അഭിരുചിക്കനുസരിച്ച്‌ ഓരോരുത്തര്‍ക്കും ആവശ്യമായ ജോലികള്‍ നല്‍കുകയും ചെയ്യുന്ന രീതിയാണ്‌ ഇന്‍ഫോസിസ്‌ അടക്കമുള്ള നെറ്റ്വര്‍ക്കുകളുടെ വിജയത്തിന്റെ നട്ടെല്ല്‌. ഗൂഗിള്‍ പോലുള്ള മള്‍ട്ടിനാഷണള്‍ കമ്പനികളില്‍ നിന്നു പോലും ജോലി ഉപേക്ഷിച്ച്‌ ഇന്‍ഫോസിസിലും വിപ്രോയിലുമെത്തുന്നവര്‍ കുറവല്ല. ആറുമാസം കൊണ്ട്‌ ഇന്‍ഫോസിസ്‌ നല്‍കുന്ന കോച്ചിംഗ്‌ കമ്പ്യൂട്ടര്‍ സയന്‍സിലെ ബാച്ചിലേഴ്‌സ്‌ ഡിഗ്രിക്ക്‌ സമാനമാണെന്നാണ്‌ ക്യാംപസ്സിലെ വിദേശ വിദ്യാര്‍ത്ഥികളടക്കമുള്ളരുടെ അഭിപ്രായം. ലോകത്താകമാനം പരന്നു കിടക്കുന്ന തങ്ങളുടെ സ്ഥാപനങ്ങളിലേക്ക്‌ ആവശ്യമായവരെ പരിശീലിപ്പിച്ചെടുക്കുന്നു ഇവിടെ നിന്നാണ്‌. ഇന്ത്യയിലെ ഈ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ചാണ്‌ ഇന്ന്‌ മൂന്നാം വ്യാവസായിക വിപ്ലവമെന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഔട്ട്‌സോഴ്‌സിംഗ്‌ വ്യവസായം ചലിക്കുന്നത്‌. ലോകം മുഴുവന്‍ ബ്രാഞ്ചുകളുള്ള ഇന്‍ഫോസിസില്‍ ഇന്നുള്ള 75000 ല്‍പരം ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യക്കാര്‍ തന്നെയാണ്‌. മറ്റു കമ്പനികളും ഇന്‍ഫോസിസിന്റെ പാത പിന്തുടരുന്നു. ഇനിയുള്ള കാലത്തും ലോകത്തെല്ലായിടത്തുമായി പരന്നു കിടക്കുന്ന ഔട്ട്‌സോഴ്‌സിംഗ്‌ വ്യവസായത്തിന്റെ കേന്ദ്രം ഇന്ത്യയും അത്‌ നിയന്ത്രിക്കുന്നത്‌ ഇന്ത്യക്കാരുമായിരിക്കുമെന്നാണ്‌ ഇന്ത്യന്‍ ഐ ടി കമ്പനികളുടെ വളര്‍ച്ച നല്‍കുന്ന സൂചന.

Thursday, February 07, 2008

അതിജീവനത്തിന്റെ രാഷ്‌ട്രീയം

ണികളേയും വഞ്ചിച്ച്‌ എതിരാളികള്‍ വച്ചുനീട്ടിയ മന്ത്രിസ്ഥാനം ഇരുകൈയും നീട്ടി സ്വീകരിച്ച്‌ ഒരിക്കല്‍ രാഷ്‌ട്രീയത്തില്‍ വിശ്വാസ്യത തെളിയിച്ചയാളാണ്‌ കെ. മുരളീധരന്‍. എഴുപത്തിയഞ്ച്‌ വര്‍ഷം പ്രവര്‍ത്തിച്ച മാതൃസംഘടനയിലേക്ക്‌ മടങ്ങിപ്പോകുമ്പോള്‍ അഛനെ ചതിയനെന്നു വിളിച്ച്‌ ആക്ഷേപിക്കാന്‍ എന്തുകൊണ്ടും യോഗ്യനായ മകന്‍. വ്യക്തിജീവിതത്തില്‍ നിന്നു പോലും അഛനെ പടിയടച്ചു പുറത്താക്കി നഷ്‌ടപ്പെട്ട വിശ്വാസ്യത തിരിച്ചു പിടിക്കാനുള്ള കെ മുരളീധരന്റെ പുതിയ തന്ത്രമാണ്‌ കഴിഞ്ഞ ദിവസം കേരളം കണ്ടത്‌.

എല്ലാവരെയും അമ്പരപ്പിച്ച്‌ 2004 ല്‍ വൈദ്യുതി മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം വടക്കാഞ്ചേരിയിലും ജന്മശത്രുക്കളായ സി പി എമ്മിനൊപ്പം ലവലേശം നാണമില്ലാതെ സഖ്യമുണ്ടാക്കി തിരിച്ചെത്തിയ ശേഷം കൊടുവള്ളിയിലും തോറ്റത്‌ അനിവാര്യമായ ജനവിധിയാണെന്ന്‌ വൈകിയാണെങ്കിലും വിശ്വസിക്കുന്ന മുരളീധരന്‍ തന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ അഛനോട്‌ പിരിഞ്ഞത്‌ വ്യക്തമായ കണക്കുകൂട്ടലോടെയാണ്‌. രാഷ്‌ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും അഛനുമായുള്ള സകല ബന്ധങ്ങളും അവസാനിച്ചിരിക്കുന്നുവെന്നാണ്‌ മറൈന്‍ ഡ്രൈവില്‍ കരുണാകരന്റെയും കൂട്ടരുടേയും ലയനമഹാസമ്മേളനം നടക്കുന്ന അതേ ദിവസം മുരളീധരന്‍ പറഞ്ഞത്‌. അഛനായാലും മകനായാലും കോണ്‍ഗ്രസ്സിലാണെങ്കില്‍ ശക്തരാണ്‌ എന്ന്‌ മകനെ വാത്സല്യത്തോടെ ഉപദേശിക്കുന്ന അഛനേയും നമ്മള്‍ കണ്ടു. കോണ്‍ഗ്രസ്സ്‌ വിട്ട്‌ ഡി ഐ സി രൂപീകരിച്ചതും തിരിച്ച്‌ ഇരുമുന്നണികള്‍ക്കൊപ്പം പറ്റിപ്പിടിച്ച്‌ മത്സരിച്ചതും ഒടുവില്‍ ഗതികിട്ടാതെ മൂന്നാം മുന്നണി സ്വപ്‌നം കണ്ട്‌ എന്‍ സി പിക്കൊപ്പം പോയതും എല്ലാം അഛന്റെ തലക്കകത്തുദിച്ച ബുദ്ധിയാണെന്ന്‌ കേരളജനത മനസ്സിലാക്കണം, ഒടുവില്‍ തന്നെ വിശ്വസിച്ച്‌ ഇറങ്ങിത്തിരിച്ചവരെയെല്ലാം പെരുവഴിയിലാക്കി അഛന്‍ തിരിച്ചുപോയപ്പോള്‍ ചതിയനെന്നു വിളിച്ച്‌ ആക്ഷേപിച്ചതിലൂടെ തന്ത്രശാലിയായ മകന്‍ പ്രതീക്ഷിച്ചത്‌ അതാണ്‌. മക്കള്‍ക്കുവേണ്ടി കൂടെനിന്നവരെ വഞ്ചിച്ച്‌ പ്രസ്ഥാനത്തെ തന്നെ വെട്ടിമുറിച്ച കരുണാകരനും അവസാനം അഛനെ തള്ളിപ്പറഞ്ഞ മുരളീധരനും കേരള ജനതക്കിടയില്‍ സഹതാപം ലഭിക്കുമോ എന്ന്‌ കണ്ടറിയണം.

കെ കരുണാകരന്റെ മകനാണെന്നതു മാത്രമാണ്‌ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കാന്‍ മുരളിക്കുണ്ടായിരുന്ന ഏക യോഗ്യത. മാര്‍ ഇവാനിയോസ്‌ കോളജില്‍ കെ എസ്‌ യുവിന്റെ നേതാവായിരുന്നെന്ന്‌ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ചരിത്രത്തിലാരും അങ്ങനെയൊരു സംഭവം ഓര്‍ക്കുന്നില്ല. മകന്‍ രാഷ്‌ട്രീയത്തില്‍ തിളങ്ങാന്‍ സാധ്യതയില്ലെന്ന്‌ മനസ്സിലാക്കിയ രാഷ്‌ട്രീയ ഭീഷ്‌മാചാര്യന്‍ അദ്ദേഹത്തെ ഒരു ബിസിനസുകാരനാക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്‌. അങ്ങനെ എണ്ണക്കച്ചവടത്തിനായി മുരളി ഗള്‍ഫിലേക്ക്‌ വിമാനം കയറി. ഗള്‍ഫ്‌ ജീവിതം മതിയാക്കി കോഴിക്കോട്ട്‌ ബിസിനസ്സുമായി കഴിയുന്നതിനിടയില്‍ 1983 ലാണ്‌ സേവാദളിന്റെ കോഴിക്കോട്‌ ജില്ലാ ചെയര്‍മാനായി അദ്ദേഹം രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നത്‌. പാര്‍ട്ടി കോണ്‍ഗ്രസ്സായതുകൊണ്ടും അഛന്‍ കെ കരുണാകരനായതുകൊണ്ടും മുരളിയുടെ ഭാവി സുനിശ്ചിതമായിരുന്നു. സംസ്ഥാന നേതൃത്വത്തിലും ഹൈക്കമാന്റിലും സമ്മര്‍ദ്ദം ചെലുത്തി കൃത്യസമയത്ത്‌ സ്ഥാനമാനങ്ങള്‍ നേടിക്കൊടുത്തും തിരിച്ചടികള്‍ നേരിടുമ്പോള്‍ വാളും പരിചയുമെടുത്ത്‌ അങ്കത്തട്ടിലിറങ്ങിയും എന്നും കരുണാകരന്‍ മകന്റെ കൂടെയുണ്ടായിരുന്നു. ആശ്രിത വാത്സല്യത്തിനു മേല്‍ പുത്രവാത്സല്യത്തെ പ്രതിഷ്‌ടിച്ചതായിരുന്നു കരുണാകരനു പറ്റിയ ആദ്യത്തെ തെറ്റ്‌. അതും ആദ്യകാലത്ത്‌ മുരളീധരനെ പോലെ വിഢിത്തങ്ങള്‍ എഴുന്നള്ളിച്ചിരുന്ന ഒരു മകനു വേണ്ടി. അങ്ങനെ പാര്‍ട്ടിക്കകത്തും പുറത്തും അഛനും മകനും പരിഹാസ്യ കഥാപാത്രങ്ങളായി. അന്ന്‌ മുണ്ടും മടക്കിക്കുത്തി എ കെ ആന്റണിയെ പബ്ലിക്കായി ചീത്ത പറഞ്ഞ മുരളീധരന്‍ അധികം താമസിയാതെ ഒരു റേഡിയോ നാടകത്തിലെ `കിങ്ങിണിക്കുട്ടന്‍' എന്ന ഹാസ്യ കഥാപാത്രം വരെയായി. അഛന്റെ കൈയും പിടിച്ചു നടക്കുന്ന വള്ളിനിക്കറിട്ട വികൃതിച്ചെക്കനായിരുന്നു ഈയടുത്ത കാലം വരെ ജനങ്ങളുടെ ഇടയില്‍ മുരളീധരന്‍.

ഇങ്ങനെയൊരു സാഹചര്യത്തില്‍ നിന്നും ഒരു നല്ല ഒരു നല്ല സംഘാടകനും രാഷ്‌ട്രീയ പ്രവര്‍ത്തകനുമെന്ന നിലയിലേക്ക്‌ വളരാന്‍ മുരളീധരന്‌ അധികകാലം വേണ്ടിവന്നില്ല. 1985 ല്‍ മുരളീധരന്‍ തലപ്പത്തു വന്നതോടെ സേവാദള്‍ എന്ന യുവജന സംഘടന കേരളത്തില്‍ കുഴപ്പമില്ലാത്ത പ്രവര്‍ത്തനം കാഴ്‌ചവച്ചു. കേരളത്തിലും ഡല്‍ഹിയിലും ഡിസിഷന്‍ മേക്കറായിരുന്നു കെ കരുണാകരന്റെ മകന്‍ എന്ന ഇമേജ്‌ കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയില്‍ യുവാക്കളെ സംഘടിപ്പിക്കാന്‍ മുരളീധരന്‌ ഒരു മുതല്‍കൂട്ടായിരുന്നു. മക്കള്‍ രാഷ്‌ട്രീയത്തിന്‌ പേരുകേട്ട കോണ്‍ഗ്രസ്സില്‍ കെ മുരളീധരന്‍ എന്ന മകന്‌ പടികള്‍ ചവിട്ടിക്കയറാന്‍ ആ പദവി തന്നെ അധികമായിരുന്നു. അതും വിലപേശല്‍ രാഷ്‌ട്രീയത്തില്‍ അഗ്രഗണ്യനായ കരുണാകരന്റെ മകന്‌. അങ്ങനെ ആദ്യമായി 1989 ല്‍ കെ മുരളീധരന്‌ കോഴിക്കോട്‌ നിയമസഭാ മണ്‌ഡലത്തില്‍ നിന്നും ടിക്കറ്റ്‌ ലഭിച്ചു. നാലു തവണ കോഴിക്കോട്ടു നിന്നും മത്സരിച്ച അദ്ദേഹം മുന്നു തവണയും (89, 91, 99) വിജയിച്ചു പാര്‍ലമെന്റിലെത്തി. (1996 ല്‍ കോഴിക്കോട്ട്‌ എം പി വീരേന്ദ്രകുമാറിനോടും 1998ല്‍ തൃശൂരും പരാജയത്തിന്റെ രുചിയറിഞ്ഞു). അതോടെയാണ്‌ മുരളീധരന്‍ കോഴിക്കോട്‌ തന്റെ തട്ടകമാക്കിയത്‌. കോഴിക്കോടു നിയമസഭാ മണ്‌ഡലത്തില്‍ മുരളീധരന്റെ കാലത്തു നടന്ന വികസന പ്രവര്‍ത്തനങ്ങളെ ചെറുതാക്കി കാണാന്‍ കഴിയില്ല. ഫണ്ടു തുകകള്‍ ഫപപ്രദമായി ചെലവഴിച്ചും മണ്‌ലത്തിലെ മരണവീട്ടില്‍ പോലും കയറിയിറങ്ങിയും ഒരു വലിയ വോട്ടുബാങ്ക്‌ സ്വന്തമാക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. അതിനിടെ കൂടുതല്‍ രാഷ്‌ട്രീയ നീക്കങ്ങള്‍ ലക്ഷ്യമിട്ട്‌ മുരളി കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തിന്‌ താമസം മാറ്റി. അഛനൊപ്പം നാണം കെട്ട കളികളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അദ്ദേഹം ജനങ്ങളില്‍ നിന്നും അകന്നു. അതു തന്നെയായിരുന്നു കുറുമുന്നണി രൂപീകരിച്ചും കുട്ടിക്കരണം മറിഞ്ഞും. രാഷ്‌ട്രീയ മുതലെടുപ്പുകള്‍ നടത്തിയപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ തിരിഞ്ഞു കൊത്തിയത്‌. 2006 ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ എക്കാലത്തെയും ഉറച്ച മണ്‌ഡലവും മുരളീധരന്റെ ശക്തികേന്ദ്രവുമായിരുന്ന കൊടുവള്ളിയില്‍ ജനങ്ങള്‍ ചരിത്രപരമായ തോല്‍വി സമ്മാനിച്ചു. അങ്ങനെ മുരളി കൂടുതല്‍ ദുര്‍ബലനായി.

1992 ല്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയും 1995 ല്‍ കെ പി സി സി വൈസ്‌ പ്രസിഡന്ററ്റുമായ മുരളീധരന്‍ 2002 ലാണ്‌ എ കെ ആന്റണി മുഖ്യമന്ത്രിയായതിനു പിന്നാലെ ഒരു നീക്കുപോക്കിലൂടെ തെന്നല ബാലകൃഷ്‌ണപിള്ള എന്ന സീനിയര്‍ കോണ്‍ഗ്രസ്സ്‌ നേതാവിനെ തെറിപ്പിച്ച്‌ കെ പി സി സി പ്രസിഡന്റായത്‌. തലമുതിര്‍ന്ന നേതാക്കളെ പിന്നിലാക്കി വെറും പന്ത്രണ്ടുവര്‍ഷത്തെ രാഷ്‌ട്രീയ പാരമ്പര്യമുള്ളയാള്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റ്‌ ആകുക എന്നത്‌ കോണ്‍ഗ്രസ്സില്‍ മാത്രം സംഭവിക്കുന്ന അത്ഭുതമാണ്‌. ആന്റണിയടക്കമുള്ള എണ്ണപ്പെട്ട ശത്രുക്കള്‍വരെ നല്‍കിയതാണ്‌ സി കെ ഗോവിന്ദന്‍ നായര്‍ക്കുശേഷം കേരളം കണ്ട ആര്‍ജ്ജവമുള്ള കെ പി സി സി പ്രസിഡന്റ്‌ എന്ന വിശേഷണം. അഛന്റെ തണലില്‍ നിന്ന്‌ മാറി സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ തുടങ്ങിയ മുരളീധരന്റെ രാഷ്‌ട്രീയ വിജയം കൂടിയായിരുന്നു കെ പി സി സി പ്രസിഡന്റ്‌ എന്ന നിലയിലുള്ള കാലഘട്ടം.

ഗ്രൂപ്പുവൈരം പാരമ്യത്തിലെത്തിയ അക്കാലത്ത്‌ കരുണാകരന്റെ മകന്‍ കെ പി സി സി പ്രസിഡന്റായാല്‍ പ്രശ്‌നങ്ങള്‍ മൂര്‍ഛിക്കുകയേ ഉള്ളൂ എന്ന വിലയിരുത്തലിനു വിപരീതമായിരുന്നു മുരളീധരന്റെ പ്രവര്‍ത്തനം. അറുപതു കഴിഞ്ഞവര്‍ക്കുവേണ്ടി നീക്കിവച്ചിരുന്ന സ്ഥാനം ഒരു യുവാവിന്റെ കൈകളിലെത്തിയതിന്റെ മാറ്റങ്ങള്‍ സംഘാടനത്തില്‍ കണ്ടുതുടങ്ങി. പല ഘട്ടങ്ങളിലും അഛനുപോലും ഭീഷണിയായി ഗ്രൂപ്പിനതീതനായി പ്രവര്‍ത്തിക്കുവാന്‍ മുരളീധരന്‍ തയ്യാറായി. പാര്‍ട്ടിയില്‍ അങ്ങനെ നല്ല ഇമേജ്‌ സൃഷ്‌ടിച്ചെത്തെങ്കിലും അതും അധികകാലം നീണ്ടു നിന്നില്ല. പി ശങ്കരന്‍, കടവൂര്‍ ശിവദാസന്‍, തുടങ്ങിയ നേതാക്കള്‍ക്കൊപ്പം ഐ ഗ്രൂപ്പിന്റെ ശക്തനായ മുന്നണിപ്പോരാളിയായി അദ്ദേഹം രംഗത്തിറങ്ങി. അതോടെ മുരളീധരന്‍ തന്റെ കൈയിലിരിപ്പുകൊണ്ടു തന്നെ താനായുണ്ടാക്കിയ സപല്‌പേര്‌ കളഞ്ഞു കുളിച്ചു. കരുണാകരന്‍ മുരളീധരനും മകള്‍ പത്മജക്കും വേണ്ടി കരുക്കള്‍ നീക്കിയപ്പോള്‍ കൂടെനിന്നവര്‍ പലരും പരസ്യമായും ചിലര്‍ രഹസ്യമായും രംഗത്തുവന്നു എന്നത്‌ ചരിത്രം. കെ വി തോമസ്‌ അടക്കമുള്ള വിശ്വസ്‌തര്‍ ഒറ്റക്കും കൂട്ടായും കരുണാകരനെ ഉപേക്ഷിച്ചു. മക്കള്‍ക്കുവേണ്ടി ഒരഛന്‍ കളിച്ച നാണം കെട്ട കളികളാണ്‌ ഐ ഗ്രൂപ്പിനെ തകര്‍ത്തുകളഞ്ഞത്‌. മുപ്പതോളം എം എല്‍ എമാരും നല്ലാരു വിഭാഗം അണികളുമുണ്ടായിരുന്ന ഐ ഗ്രൂപ്പിന്‌ എറണാകുളം മറൈന്‍ ഡ്രൈവിലും തൃശൂരും തിരുവനന്തപുരത്തും മഹാസമ്മേളനങ്ങള്‍ നടത്തുമ്പോള്‍ അണികളുടേയും നേതാക്കളുടേയും എണ്ണം കുറഞ്ഞുവന്നു. ഇത്തരം സമ്മേളനങ്ങളില്‍ കെ മുരളീധരനും കരുണാകരനും നടത്തിയ നിശിതമായ വിമര്‍ശനങ്ങളും പ്രതികരണങ്ങളും നല്ലാരു വിഭാഗം കോണ്‍ഗ്രസ്സുകാരിലും വെറുപ്പാണ്‌ സൃഷ്‌ടിച്ചത്‌. സ്വന്തം കാര്യം സാധിക്കാതെ വന്നപ്പോള്‍ സമ്മേളന വേദിയില്‍ വച്ച്‌ കോണ്‍ഗ്രസ്സ്‌ അധ്യക്ഷയെ മദാമ്മാ ഗാന്ധിയെന്നു വിളിക്കാന്‍ പോലും കരുണാകരനു മടിയുണ്ടായില്ല. അവശിഷ്‌ട കോണ്‍ഗ്രസ്സ്‌ ഉമ്മന്‍ കോണ്‍ഗ്രസ്സ്‌, അലൂമിനിയം പട്ടേല്‍, ഒറിജിനല്‍ കോണ്‍ഗ്രസ്സ്‌ അഛന്റെയും മകന്റെയും വാങ്‌മൊഴി വഴക്കം അങ്ങനെ നീണ്ടു പോയി. എ കെ ആന്റണിയെ പലപ്പോഴും അവന്‍ എന്നും മറ്റുള്ളവരെ അവന്‍മാരെന്നുമൊക്കെ വിളിച്ചാക്ഷേപിക്കാന്‍ മുരളീധരന്‌ മടിയുണ്ടായില്ല.

ഐ ഗ്രൂപ്പ്‌ കോണ്‍ഗ്രസ്സില്‍ നിന്നു വിട്ടുപോകുമെന്ന്‌ പ്രഖ്യാപിച്ച്‌ മുന്നോട്ടു നീങ്ങിയ സന്ദര്‍ഭത്തില്‍ അഛനേപ്പോലും അത്ഭുതപ്പെടുത്തിയാണ്‌ മുരളീധരന്‍ ആന്റണി വച്ചു നീട്ടിയ മന്ത്രിസ്ഥാനത്തില്‍ കയറിപ്പിടിച്ച്‌ ഐ ഗ്രൂപ്പിന്റെ ബഹുജന കണ്‍വണ്‍ഷന്‌ പാരവച്ചത്‌. മകന്‌ ഉപമുഖ്യമന്ത്രി പദമോ ആഭ്യന്ത്ര മന്ത്രി പദമോ നേടിക്കൊടുക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു നീങ്ങിയ കരുണാകരന്‌ അത്‌ തിരിച്ചടിയായി. രാഷ്‌ട്രീയ ജീവിതത്തില്‍ മുരളിയെ ഒന്നുമല്ലാതാക്കിയത്‌ ഈ കൂറുമാറ്റമാണ്‌. തൊട്ടുപിന്നാലെ ജനവിധി തേടാനിറങ്ങിയ മുരളിക്ക്‌ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചരിയില്‍ തിരിച്ചടി കിട്ടി. അങ്ങനെ മുരളി കേരള ചരിത്രത്തില്‍ നിയമസഭ കാണാത്ത മറ്റൊരു മന്ത്രിയായി. അഛന്റെയും മകന്റെയും നെറികെട്ട രാഷ്‌ട്രീയ നീക്കങ്ങളുടെ പരിണതഫലമായി മുകുന്ദപുരം ലോക്‌സഭാ സീറ്റില്‍ പത്മജയും തോറ്റു. കരുണാകരനും മക്കളും കേരളരാഷ്‌ട്രീയത്തിലെ കണ്ണില്‍ കരടാണെന്ന്‌ മുന്നറിയിപ്പുനല്‍കിക്കൊണ്ട്‌ കോണ്‍ഗ്രസ്സിനും ചരിത്രപരമായ തിരിച്ചടിയാണ്‌ ആ തിരഞ്ഞെടുപ്പില്‍ നേരിട്ടത്‌. അതോടെ കരുണാകരന്റെ കുപ്രസിദ്ധമായ കാറപകടത്തോടെ രൂപമെടുത്ത കരുണാകരന വിരുദ്ധ ശക്തികള്‍ക്ക്‌ ഒന്നിക്കാനും ഹൈക്കമാന്റില്‍ പരാജയം ചൂണ്ടിക്കാട്ടി മുതലെടുപ്പു നടത്താനും കളമൊരുങ്ങി.

അഛനും മകനും കോണ്‍ഗ്രസ്സില്‍ നില്‍ക്കാന്‍ കഴിയാതെ വന്നപ്പോഴാണ്‌ ഡി ഐ സി എന്ന ഡമോക്രാറ്റിക്ക്‌ ഇന്ദിരാ കോണ്‍ഗ്രസ്സ്‌ പിറന്നത്‌. പിന്നീടിങ്ങോട്ട്‌ നാണം കെട്ട രാഷ്‌ട്രീയ നാടകങ്ങള്‍ക്കാണ്‌ കേരളരാഷ്‌ട്രീയം സാക്ഷ്യം വഹിച്ചത്‌. ഇരുമുന്നണിയിലും ചാടിച്ചാടി നടന്ന കാലത്തും എന്‍ സി പിയിലേക്ക്‌ കുടിയേറിയ കാലത്തും വിശ്വസ്ഥരായ ശോഭനാ ജോര്‍ജ്ജും മാലേത്ത്‌ സരളാദേവിയും കടവൂര്‍ ശിവദാസനും ശങ്കരനുമടങ്ങുന്ന വിശ്വസഥരുമെല്ലാം കൊഴിഞ്ഞുപോയി ചിലര്‍ ലീഡറുടെ നീക്കത്തില്‍ മനംനൊന്ത്‌ രാഷ്‌ട്രീയം തന്നെ ഇപേക്ഷിച്ചു. എന്‍ സി പിയില്‍ ലയിക്കുമ്പോള്‍ ഡി ഐ സി യില്‍ അഛനും മകനും എം പി ഗംഗാധരനടക്കുമുള്ള ചുരുക്കം ചിലരുമെന്നതായിരുന്നു കക്ഷിനില. കരുണാകരനും മകനും കേരള രാഷ്‌ട്രീയത്തില്‍ ഒന്നുമല്ലാതായത്‌ ഈ ലയനത്തോടെയാണ്‌. അത്തരമൊരവസ്ഥയില്‍ ഇരുമുന്നണികള്‍ക്കും വേണ്ടാത്ത എന്‍ സി പിയില്‍ തുടരുന്നത്‌ കരുണാകരനെ സംബന്ധിച്ചിടത്തോളം അസഹ്യമായിരുന്നു. കരുണാകരന്റെ തിരിച്ചുപോകാന്‍ തീരുമാനിച്ചത്‌ അങ്ങനെയായിരുന്നു.

സീനിയര്‍ കോണ്‍ഗ്രസ്സ്‌ നേതാവായ കരുണാകരന്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചുവരുന്നതുപോലെ അത്ര എഴുപ്പമായിരുന്നില്ല മുരളീധരന്റെ തിരിച്ചുവരവ്‌. കോണ്‍ഗ്രസ്സിലെ അധികാര കേന്ദ്രങ്ങളെയെല്ലാം കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മുരളീധരന്‍ തിരിച്ചു വന്നു കാണാന്‍ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളാരും ആഗ്രഹിച്ചില്ല. കോണ്‍ഗ്രസ്സില്‍ എന്നും രണ്ടാമനായി കഴിയേണ്ടിവന്ന ചാണ്ടിക്ക്‌ ഇനി വീണ്ടും മുരളിയോടൊത്തുള്ള കോണ്‍ഗ്രസ്‌ ജീവിതം അസാധ്യമായിരുന്നു താനും. മുരളിക്കു മന്ത്രിപദം കൊടുത്ത അന്നുമുതല്‍ ഉമ്മന്‍ ചാണ്ടി പരസ്യമായി ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതുമാണ്‌.

മുരളീധരന്‍ കാരണമാണ്‌ ലീഡര്‍ തങ്ങളില്‍ നിന്ന്‌ അകന്നത്‌ എന്ന്‌ വിശ്വസിക്കുന്ന, ഒരു കാലത്ത്‌ കരുണാകരന്റെ വലം കൈയായി നിന്ന രാജ്‌ മോഹന്‍ ഉണ്ണിത്താനടക്കമുള്ളവരും ഡി ഐ സിയുടെ അവസാന കാലം വരെ കൂടെയുണ്ടായിരുന്നവരും അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ പ്രോത്സാഹിപ്പിച്ചില്ല. ഈ സാഹചര്യത്തില്‍ താന്‍ കോണ്‍ഗ്രസ്സിലേക്ക്‌ വരാന്‍ തയ്യാറാണെന്നു പറഞ്ഞാല്‍ വീണ്ടും അപഹാസ്യനാകുകയേ ഉള്ളൂ എന്നും മുരളിക്കറിയാമായിരുന്നു. അതുകൊണ്ടാണ്‌ അഛന്റെ തിരിച്ചുപോക്കിനെ മുരളി എതിര്‍ത്തുകൊണ്ടിരുന്നത്‌. പക്ഷേ കരുണാകരന്‍ തിരിച്ചുവന്നാല്‍ നല്ലൊരു വിഭാഗം അണികളും തിരിച്ചെത്തുമെന്നറിഞ്ഞ ഹൈക്കമാന്റ്‌ ബുദ്ധിപൂര്‍വ്വമാണ്‌ കരുക്കള്‍ നീക്കിയത്‌. നിസ്സഹായനാണ്‌ ഇന്ന്‌ മുരളീധരന്‍. ഒപ്പം ജാള്യനും. ചുരുങ്ങിയ കാലത്തെ രാഷ്‌ട്രീയജീവിതത്തില്‍ അഛന്റെ സഹായത്തോടെ വെട്ടിപ്പിടിച്ച അധികാരങ്ങളെല്ലാം നഷ്‌ടപ്പെട്ടിരിക്കുന്നു. ഒടുവില്‍ അഛനും പോയി. താനുണ്ടാക്കി വച്ച കുരുത്തക്കേടുകളിലെല്ലാം കുറ്റബോധമുണ്ട്‌ മുരളീധരന്‌. കെ കരുണാകരന്റെ തണലില്ലാത്ത മുരളീധരന്റെ രാഷ്‌ട്രീയജീവിതത്തിലെ ഇന്നത്തെ നീക്കിയിരിപ്പ്‌ എം പി ഗംഗാധരനും കെ പി കുഞ്ഞിക്കണ്ണനുമടക്കമുള്ള ഏതുനിമിഷവും കാലുമാറാവുന്ന തുഛമായ നേതാക്കളും എപ്പോഴും കൊഴിഞ്ഞു പോകാവുന്ന അണികളുമാണ്‌. കരുണാകരന്റെയും കൂടെനിന്നവരുടെയും ഇന്നത്തെ ദുരവസ്ഥക്കുള്ള മുഖ്യകാരണം കെ മുരളീധരനാണ്‌ എന്ന്‌ എല്ലാവര്‍ക്കുമറിയാം. ഇനി കരുണാകരന്റെ തണലില്ലാതെ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടരാന്‍ നഷ്‌ടപ്പെട്ട വിശ്വാസ്യതയും സല്‌പേരും തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്‌. അതിന്റെ മുന്നോടിയായി മുരളി നടത്തിയ റിഹേഴ്‌സലാണ്‌ കഴിഞ്ഞ ദിവസം കണ്ടത്‌.

1978 ലെ പിളര്‍പ്പിനു ശേഷം കേരളത്തിലും കോണ്‍ഗ്രസ്സിനും ശക്തിപകര്‍ന്ന കരുണാകരന്‍ പാര്‍ട്ടി വിട്ടുപോയാല്‍ കോണ്‍ഗ്രസ്സ്‌ സംസ്‌കാരമുള്ള അണികളും നേതാക്കളുമടങ്ങുന്നവര്‍ കൂടെപ്പോയെന്നു വരില്ല, അതുകൊണ്ടാണ്‌ കെ പി സി സി പ്രസിഡന്റ്‌ സ്ഥാനം ഉപേക്ഷിച്ച്‌ മന്ത്രിസ്ഥാനം ഏറ്റെടുത്തത്‌ എന്നായിരുന്നു മുരളീധരന്‍ അന്ന്‌ പറഞ്ഞിരുന്നത്‌. അഛനേയും അണികളേയും അവര്‍ക്ക്‌ പാര്‍ട്ടിയോടുള്ള അടുപ്പവും ഇത്രയും അടുത്തറിയാവുന്ന മകന്‍ അഛനെ ഇന്ന്‌ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്‌ ഒറ്റപ്പെടലിന്റെ ജാള്യത മറയ്‌ക്കാനാണ്‌. ഇനി അഛന്റെ പേരിലല്ലാതെ സ്വന്തമായി രാഷ്‌ട്രീയ വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയേ നിവൃത്തിയുള്ളൂ എന്നു മനസ്സിലാക്കിയ മകന്റെ പുതിയ രാഷ്‌ട്രീയ തന്ത്രങ്ങളുടെ ഭാഗമായി വേണം മുരളിയുടെ കരുണാകര വിരുദ്ധ പ്രസ്‌താവനകള്‍ വിലയിരുത്തേണ്ടത്‌.

Sunday, January 13, 2008

മുതലാളി തൊഴിലാളി ഭായ്‌ ഭായ്‌

കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി രൂപം കൊണ്ട പാര്‍ട്ടിയാണ്‌ കമ്മ്യൂണിസ്റ്റു പാര്‍ട്ടി. മുതലാളിമാരുടെ ചൂഷണത്തില്‍ നിന്നും ഏതു ദശാസന്ധിയിലും തങ്ങളോടൊപ്പമുണ്ടാകുമെന്ന്‌ തൊഴിലാളികള്‍ ഉറച്ചു വിശ്വസിച്ച പാര്‍ട്ടി. പകലന്തിയോളം പണിയെടുത്ത്‌ ജന്മിയുടെ വീട്ടിലെ എച്ചില്‍ ചോറും തിന്ന്‌ ജീവിച്ച കാലത്ത്‌ ജന്മിത്തമെന്താണെന്നും മുതലാളിത്തമെന്താണെന്നും തൊഴിലാളിവര്‍ഗ്ഗത്തിന്‌ സ്റ്റഡി ക്ലാസെടുത്ത്‌ പഠിപ്പിച്ചു കൊടുത്തത്‌ കമ്മ്യൂണിസ്റ്റുകാരാണ്‌. അതൊക്കെ കേരളത്തിലായാലും ബംഗാളിലായാലും കമ്മ്യൂണിസ്റ്റ്‌ നേതാക്കളില്‍ മിക്കവരും ഓര്‍ക്കാനിഷ്‌ടപ്പെടാത്ത കാലം. തുടര്‍ന്നുണ്ടായ കൂട്ടക്കുരുതികള്‍ ജയില്‍ പീഡനങ്ങള്‍ അടിച്ചമര്‍ത്തലുകള്‍ അവയാണ്‌ പാര്‍ട്ടിയെ ഇന്നു കാണുന്ന ഓക്‌സഫോര്‍ഡ്‌ ജെ എന്‍ യു പുത്രര്‍ നയിക്കുന്ന പുതിയകമ്മ്യൂണിസ്റ്റുപാര്‍ട്ടി ആക്കി മാറ്റിയത്‌. പാര്‍ട്ടി വളര്‍ന്നു ഇന്നത്തെ നിലയിലായതിനു പിന്നില്‍ ചൂഷകനായ മുതലാളിയെന്ന വില്ലനോടുള്ള പകയുണ്ടായിരുന്നു. ആ വില്ലനെ തളക്കുകയും സോഷ്യലിസം കൊണ്ടുവരികയും ചെയ്യണമെന്ന ലക്ഷ്യമാണ്‌ പാര്‍ട്ടിയെ മുന്നോട്ടു നയിച്ചത്‌. അതുകൊണ്ടുതന്നെയാണ്‌ കാലഹരണപ്പെട്ട മുദ്രാവാക്യങ്ങള്‍ ഇന്നും അണികള്‍ക്കിടയില്‍ മുഴങ്ങുന്നതും. എന്നാല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പറുദീസയായ ബംഗാളില്‍ വല്ല്യേട്ടന്‍ പാര്‍ട്ടിയുടെ രണ്ട്‌ തലമൂത്ത നേതാക്കള്‍ മുതലാളിത്തത്തിന്റെ വഴിയേ നടക്കണമെന്നു പറയുമ്പോള്‍ പാര്‍ട്ടിയുടെ സൂപ്പര്‍ഹിറ്റ്‌ മുദ്രാവാക്യങ്ങള്‍ മാറ്റിയെഴുതാന്‍ അണികള്‍ നിര്‍ബന്ധിതരാകുകയാണ്‌. ഒപ്പം വര്‍ഗ്ഗശത്രുവെന്ന മായയെ രംഗത്തു നിന്നു മായ്‌ച്ചു കളയാനും. വ്യവസായ വികസനത്തിനും അതുവഴി സമ്പദ്‌ വ്യവസ്ഥ വളരാനും മുതലാളിത്തത്തെ ആശ്രയിച്ചേ മതിയാകൂ എന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ പരാമര്‍ശത്തെ ഒരു നാണവുമില്ലാതെ പിന്‍താങ്ങുകയായിരുന്നു കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ ഇനിയും നഷ്‌ടപ്പെട്ടില്ലെന്ന്‌ നമ്മെ ഓര്‍മ്മിപ്പിച്ചിരുന്ന ആചാര്യന്‍ ജ്യോതി ബസു.

സോഷ്യലിസം സാധ്യമാകില്ലെന്ന്‌ പണ്ടേ വിവരമുള്ളവര്‍ പറഞ്ഞതാണ്‌. അതൊരു വിദൂരസ്വപ്‌നമാണെന്ന്‌ ജ്യോതി ബസു പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല. അതൊരു സ്വപ്‌നമായതുകൊണ്ടുതന്നെയാണ്‌ പാര്‍ട്ടി ഇന്നത്തെ നിലയില്‍ തുടരുന്നതും. ബംഗാളില്‍ കുത്തകമുതലാളിമാരെക്കൂട്ടി വികസനം സാധ്യമാക്കണോ അതോ കേന്ദ്രം നല്‍കുന്ന നക്കാപ്പിച്ചക്കുവേണ്ടി നോക്കിയിരിക്കണോ എന്നതായിരുന്നു കാലങ്ങളായി ബസുവിനെയും ബുദ്ധനേയും കുഴക്കിയ ചോദ്യം. ബുദ്ധദേവ്‌ ഭട്ടാചാര്യ അതിനുള്ള ഉത്തരം നേരത്തേ കണ്ടു പിടിച്ചിരുന്നു. കാലാകാലങ്ങളായി വര്‍ഗ്ഗസമരമെന്നും മറ്റും പറഞ്ഞ്‌ ആളുകളെ ചാക്കിട്ടു പിടിച്ചാല്‍ മാത്രം പോര. വികസനത്തിന്‌ ലോകത്തിലെ സമ്പത്തിന്റെ വലിയൊരു പങ്കും കയ്യാളുന്ന മുതലാളിമാരെ പ്രസാദിപ്പിക്കണം. ഭട്ടാചാര്യക്കു തന്റെ മനസ്സാക്ഷിയേയും പാര്‍ട്ടിയേയും വിശ്വസിപ്പിക്കാന്‍ ചൈനയുടെ വളര്‍ച്ചയും യു എസ്‌ എസ്‌ ആറിന്റെ തളര്‍ച്ചയും അടക്കം നിരവധി ഉദാഹരണങ്ങളുണ്ടായിരുന്നു. അതിന്റെ തിരുശേഷിപ്പുകളാണ്‌ നന്ദീഗ്രാം കൂട്ടക്കൊലയും സിംഗൂരിലെ സംഭവങ്ങളുമെല്ലാം. അവിടെയെല്ലാം ആട്ടിയറക്കപ്പെട്ടത്‌ പാര്‍ട്ടിക്കുവേണ്ടി ഏത്‌ ദശാ സന്ധിയിലും ചോരയൊഴുക്കിയവര്‍ തന്നെ. അവരെയാണ്‌ മുതലാളിമാര്‍ക്കു ഭൂമിപിടിച്ചു നല്‍കാന്‍ വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ പിന്നാലെ നടന്ന്‌ ആക്രമിച്ചതും.

ടാറ്റയുടെ ചെറുകാര്‍ ഫാക്‌ടറിക്കുവേണ്ടി സിംഗൂരില്‍ 997 ഏക്കര്‍ കൃഷിസ്ഥലം കൈമാറ്റം ചെയതാണ്‌ ഈ അടുത്ത കാലത്ത്‌ പാര്‍ട്ടിയുടെ അടിസ്ഥാനാശയങ്ങളില്‍ നിന്നും പിന്മാറി കോളിളക്കം സൃഷ്‌ടിച്ച ഒരു പ്രധാനസംഭവം. തൊട്ടുപിന്നാലെ ഇന്തോനേഷ്യയിലെ സാലിം ഗ്രൂപ്പിനു വേണ്ടി ഭൂമി പിടിച്ചെടുത്തു നല്‍ കാന്‍ വരെ ബുദ്ധദേവ്‌ നയിക്കുന്ന സി പി എം തയ്യാറായി. നന്ദിഗ്രാംസംഘര്‍ഷങ്ങള്‍ എല്ലാ കമ്മ്യൂണിസ്റ്റ്‌ അനുഭാവികളെയും ബുദ്ധദേവിനെതിരാക്കി. പരസ്യമായി മാപ്പു പറയാന്‍ വരെ തയ്യാറായി അദ്ദേഹം. ഒടുവില്‍ ഇന്ത്യാ അമേരിക്കാ ആണവകാരാറിനെതിരെയുള്ള തങ്ങളുടെ പ്രക്ഷോഭങ്ങളില്‍ വിട്ടു വീഴ്‌ച ചെയ്‌ത്‌ സമവായമുണ്ടാക്കേണ്ടിവന്നു നന്ദീഗ്രാം സംഭവത്തില്‍ നിന്ന്‌ താത്‌കാലികമായെങ്കിലും തലയൂരാന്‍.

കാലാകാലങ്ങളില്‍ ലോകത്തിലുണ്ടായ മാറ്റം കമ്മ്യൂണിസത്തിന്റെ വളര്‍ച്ചക്ക്‌ അനുകൂലമല്ല എന്ന്‌ പാര്‍ട്ടിനേതാക്കള്‍ നേരത്തേ മനസ്സിലാക്കിയതാണ്‌. അതുമനസ്സിലാക്കിയതുകൊണ്ടാണ്‌ റഷ്യയും ചൈനയുമൊക്കെ ഇന്നു കാണുന്ന നിലയിലെത്തിയതും. കൃഷിസ്ഥലങ്ങളെല്ലാം നികത്തി ആ ജോലി ഇല്ലാതാകുകയും മനുഷ്യന്‍ കൈകൊണ്ടു ചെയ്‌തിരുന്ന ജോലി യന്ത്രങ്ങള്‍ ഏറ്റെടുക്കുകയും ചെയ്‌ത പുതിയ കാലത്ത്‌ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രസക്തി നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. പിന്നെ പഴയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എങ്ങനെ നിലനില്‍ക്കാനാണ്‌. അല്ലെങ്കിലും പാര്‍ട്ടി സമ്മേളനത്തിന്‌ കൊടിപിടിക്കാനും വേണ്ടിവന്നാല്‍ നേതാക്കന്മാര്‍ക്കുവേണ്ടി തല്ലുണ്ടാക്കാനുമല്ലാതെ തൊഴിലാളികളെ ആര്‍ക്കുവേണം. കമ്മ്യൂണിസത്തെ പുതിയകാലത്തിനനുസരിച്ച്‌ ഉടച്ചു വാര്‍ക്കേണ്ടത്‌ അത്യാവശ്യമാണെന്ന കാഴ്‌ചപ്പാടുള്ളവര്‍ പക്ഷേ വര്‍ഷങ്ങളായി ശ്രമിച്ചിട്ടും അതിനു കഴിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. ലോകത്തിലെല്ലായിടത്തും കമ്മ്യൂണിസ്റ്റ്‌ സാമ്രാജ്യങ്ങള്‍ തകര്‍ക്കപ്പെടുകയോ പുനരവതരിക്കപ്പെടുകയോ ചെയ്‌തു. എന്നിട്ടും ഇന്ത്യയിലെ കമ്മ്യൂണിസത്തിന്‌ പുതിയ വഴി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ അവസ്ഥയില്‍ ബുദ്ധന്റെയും ബസുവിന്റെയും പ്രസ്‌താവനയും പാര്‍ട്ടിയുടെ ചെയ്‌തികളും അധികം താമസിയാതെ പാര്‍ട്ടിയുടെ മുഖം മാറ്റുമെന്നു വേണം വിലയിരുത്താന്‍.

ഈ മാറ്റം കേരളമടങ്ങുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുള്ള മറ്റു സംസ്ഥാനങ്ങളിലും കണ്ടു തുടങ്ങിയിട്ട്‌ ഒരു പാടു നാളായി. കേരളത്തിലെ വിഭാഗീയതക്കു പിന്നിലെ ഒരു കാരണം അതു തന്നെയായിരുന്നു. പുതിയ കാലത്തിനനുസരിച്ച്‌ മുതലാളികളുമായും മറ്റും സംബന്ധമാകാം എന്നും അവര്‍ക്ക്‌ പാര്‍ട്ടിയില്‍ പ്രാധിനിത്യം നല്‍കാമെന്നും വാദിക്കുന്ന പരിഷ്‌കരണ വാദികളും അതല്ല പരമ്പരാഗത രീതിയില്‍ തുടര്‍ന്നാല്‍ മതിയെന്നു വാദിക്കുന്ന പാരമ്പര്യ വാദികളുമെന്ന വേര്‍തിരിവിനു കാരണമായത്‌ ഇതാണ്‌ . എന്‍ ആര്‍ ഐ ബിസിനസ്സുകാര്‍ക്കും നാട്ടിലെ വന്‍ തോക്കുകള്‍ക്കും പാര്‍ട്ടിയില്‍ പ്രാതിനിധ്യം നല്‍കുന്നതിലും അവരെ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും അയക്കുന്നതിനും അനുകൂലമായിരുന്നു ഇക്കൂട്ടര്‍. ആ വിഭാഗം വളര്‍ന്ന്‌ മേല്‍ക്കൈ നേടിയതോടെയാണ്‌ എഡിബി, ലോകബാങ്ക്‌ തുടങ്ങിയ കുത്തകകളെ കേരളത്തിലേക്ക്‌ ക്ഷണിച്ചു വരുത്തിയത്‌. ഇതിനെല്ലാം എന്നും ബംഗാളിന്റെ മാതൃകയുണ്ടുതാനും. അങ്ങനെ മുതലാളിമാരാല്‍ ചില പാര്‍ട്ടി മുതലാളിമാര്‍ നയിക്കപ്പെടുന്ന പാര്‍ട്ടിയാണ്‌ പരമ്പരാഗത വാദികള്‍ മുന്നോട്ടു വച്ച മൂന്നാര്‍ ഓപ്പറേഷന്‍ തകര്‍ത്തു കളഞ്ഞത്‌. പാര്‍ട്ടിക്ക്‌ സാധാരണ ജനങ്ങള്‍ക്ക്‌ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന ആരോപണത്തിന്‌ അടിവരയിടുന്നതായിരുന്നു അത്‌. ആ പരിപാടി അട്ടിമറിക്കാന്‍ പിണറായി വിജയനെ നിരുപാധികം പിന്തുണക്കുന്ന വന്‍ മുതലാളിമാരുടെ പട തന്നെ കൂടെയുണ്ടായിരുന്നു. പലപ്പോഴും അവരുടെ ആശയങ്ങള്‍ പരിപ്പുവടയുടെയും കട്ടന്‍ ചായയുടെയും രൂപത്തില്‍ പുറത്തുവന്നു. ചൈനയുടെ നയത്തെ സ്വപ്‌നം കാണുന്ന ബുദ്ധദേബിന്റെ സിദ്ധാന്തങ്ങളെ പിന്തുണക്കുന്ന ഇക്കൂട്ടര്‍ ബംഗാളില്‍ ചെയ്‌തതുപോലെ നാളെ മുതലാളിത്തത്തിന്‌ ജയ്‌ വിളിക്കാനും മടിക്കില്ല.

സി പി എമ്മില്‍ പെട്ടെന്നുണ്ടായ ഈ പ്രത്യയശാസ്‌ത്ര വിവാദം അഴിമതികളില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക്‌ ആശ്വാസമാകും. മുതലാളിത്തത്തെ അനു കൂലിക്കുന്നവര്‍ക്ക്‌ കനേഡിയന്‍ കമ്പനിയായ എസ്‌ എന്‍ സി ലാവ്‌ലിന്‍ പാര്‍ട്ടിക്കോ നേതാവിനോ `ചെറിയ' ഒരു സമ്മാനം നല്‍കിയതിനെ പഴയപോലെ എതിര്‍ക്കാനാവില്ലല്ലോ? പാര്‍ട്ടിസെക്രട്ടറി കോടികള്‍ മുടക്കി പണിത വീടുപേക്ഷിച്ച്‌ കൂരയിലേക്കു മടങ്ങണമെന്ന്‌ ആര്‍ക്കെങ്കിലും പറയാനാകുമോ? ബംഗാളിലെ അലയൊലികള്‍ക്ക്‌ മറുപടിയായി വി എസ്‌ അച്യുതാനന്ദനും ആര്‍ എസ്‌ പിയും രംഗത്തെത്തിക്കഴിഞ്ഞു. മുതലാളിത്തത്തെ ന്യായീകരിച്ചതിന്‌ ശക്തമായ താക്കീതാണ്‌ ആര്‍ എസ്‌ പി നല്‍കിയത്‌. മുതലാളിത്തത്തെ സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ കുറ്റിപറിച്ച്‌ ഓടേണ്ടിവരുമെന്നാണ്‌ വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞത്‌. അതും പാര്‍ട്ടിയില്‍ തന്റെ നയത്തോടു ആഭിമുഖ്യമുള്ളയാളും സുഹൃത്തുമായി ജ്യോതി ബസുവിന്റെ പ്രസ്‌താവനക്കുള്ള മറുപടിയായി. ബുദ്ധദേവും ബംഗാള്‍ ഘടകവും എടുത്ത മുതലാളിത്തത്തിന്‌ വിട്ടു വീഴ്‌ച ചെയ്യുന്ന നയങ്ങള്‍ക്കെതിരെ അധികമാരും പ്രതിഷേധിച്ചിട്ടില്ല എന്നതു മാത്രമല്ല പ്രസ്ഥാവന കളെക്കുറിച്ച്‌ സ്വീകരിക്കേണ്ട നയങ്ങളുടെ കാര്യത്തില്‍ പോലും ഒരു തീരുമാനത്തിലെത്താന്‍ കേന്ദ്ര നേതാക്കള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. കേന്ദ്ര നേതാവ്‌ എസ്‌ രാമചന്ദ്രന്‍ പിള്ള വാദത്തെ ന്യായീകരിച്ചപ്പോള്‍ ബസുവിന്റെ പ്രസ്‌താവന പത്രക്കാര്‍ വളച്ചൊടിക്കുകയാണ്‌ എന്നാണ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ വാദം.

അന്നും ഇന്നും ഉദാരീകരണ ആഗോളീകരണ നയങ്ങള്‍ക്കനുകൂലമായി പാര്‍ട്ടിയെ മുന്നോട്ടു നയിച്ചത്‌ പാര്‍ട്ടിയുടെ ബംഗാള്‍ ഘടകമാണ്‌. എഡിബിയും ലോകബാങ്കും അടങ്ങുന്ന വിദേശ വായ്‌പകളുടെ കാര്യത്തിലായാലും വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലായാലും. ബംഗാളിലെ ഈ പരിഷ്‌കരണവാദികളുടെ പിന്നാലെയാണ്‌ കേരളത്തിലെ പരിഷ്‌കരണവാദികളും അവരുടെ പദ്ധതികളുമായി മുന്നോട്ടു നീങ്ങിയത്‌. പണ്ട്‌ സി ഐ ഐയും മറ്റും ചാരപ്രവര്‍ത്തനം നടത്തി തകര്‍ക്കാന്‍ ശ്രമിച്ച മുതലാളിത്തത്തിന്‌ ഭീഷണിയായ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയേ അല്ല ഇന്നത്തെ പാര്‍ട്ടി മറിച്ച്‌ കുറച്ചു മുതലാളിമാരാല്‍ നയിക്കുന്ന മുതലാളിത്തത്തെ അനുകൂലിക്കുന്ന പാര്‍ട്ടിയാണ്‌. പാര്‍ട്ടിയുടെ ഈ നയം മാറ്റം ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുന്നത്‌ നല്ലൊരു ലോകം സ്വപ്‌നം കണ്ട്‌ പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ച ലക്ഷക്കണക്കിന്‌ സാധാരണക്കാരെയാണ്‌. എന്തൊക്കെയായാലും പാരമ്പര്യവാദികളെന്നും പരിഷ്‌കരണവാദികളും തമ്മിലുള്ള അന്തരം കൂടുതല്‍ വലുതാക്കാനെ ബംഗാള്‍ ആചാര്യന്മാരുടെ പുതിയ നയം ഉപകരിക്കുകയുള്ളൂ.