കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി രൂപം കൊണ്ട പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി. മുതലാളിമാരുടെ ചൂഷണത്തില്‍ നിന്നും ഏതു ദശാസന്ധിയിലും തങ്ങളോടൊപ്പമുണ്ടാകുമെന്ന് തൊഴിലാളികള്‍ ഉറച്ചു വിശ്വസിച്ച പാര്‍ട്ടി. പകലന്തിയോളം പണിയെടുത്ത് ജന്മിയുടെ വീട്ടിലെ എച്ചില്‍ ചോറും തിന്ന് ജീവിച്ച കാലത്ത് ജന്മിത്തമെന്താണെന്നും മുതലാളിത്തമെന്താണെന്നും തൊഴിലാളിവര്‍ഗ്ഗത്തിന് സ്റ്റഡി ക്ലാസെടുത്ത് പഠിപ്പിച്ചു കൊടുത്തത് കമ്മ്യൂണിസ്റ്റുകാരാണ്. അതൊക്കെ കേരളത്തിലായാലും ബംഗാളിലായാലും കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ മിക്കവരും ഓര്‍ക്കാനിഷ്‌ടപ്പെടാത്ത കാലം. തുടര്‍ന്നുണ്ടായ കൂട്ടക്കുരുതികള്‍ ജയില്‍ പീഡനങ്ങള്‍ അടിച്ചമര്‍ത്തലുകള്‍ അവയാണ് പാര്‍ട്ടിയെ ഇന്നു കാണുന്ന ഓക്‌സഫോര്‍ഡ് ജെ എന്‍ യു പുത്രര്‍ നയിക്കുന്ന പുതിയകമ്മ്യൂണിസ്റ്റുപാര്‍ട്ടി ആക്കി മാറ്റിയത്. പാര്‍ട്ടി വളര്‍ന്നു ഇന്നത്തെ നിലയിലായതിനു പിന്നില്‍ ചൂഷകനായ മുതലാളിയെന്ന വില്ലനോടുള്ള പകയുണ്ടായിരുന്നു. ആ വില്ലനെ തളക്കുകയും സോഷ്യലിസം കൊണ്ടുവരികയും ചെയ്യണമെന്ന ലക്ഷ്യമാണ് പാര്‍ട്ടിയെ മുന്നോട്ടു നയിച്ചത്. അതുകൊണ്ടുതന്നെയാണ് കാലഹരണപ്പെട്ട മുദ്രാവാക്യങ്ങള്‍ ഇന്നും അണികള്‍ക്കിടയില്‍ മുഴങ്ങുന്നതും. എന്നാല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പറുദീസയായ ബംഗാളില്‍ വല്ല്യേട്ടന്‍ പാര്‍ട്ടിയുടെ രണ്ട് തലമൂത്ത നേതാക്കള്‍ മുതലാളിത്തത്തിന്റെ വഴിയേ നടക്കണമെന്നു പറയുമ്പോള്‍ പാര്‍ട്ടിയുടെ സൂപ്പര്‍ഹിറ്റ് മുദ്രാവാക്യങ്ങള്‍ മാറ്റിയെഴുതാന്‍ അണികള്‍ നിര്‍ബന്ധിതരാകുകയാണ്. ഒപ്പം വര്‍ഗ്ഗശത്രുവെന്ന മായയെ രംഗത്തു നിന്നു മായ്‌ച്ചു കളയാനും. വ്യവസായ വികസനത്തിനും അതുവഴി സമ്പദ് വ്യവസ്ഥ വളരാനും മുതലാളിത്തത്തെ ആശ്രയിച്ചേ മതിയാകൂ എന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ പരാമര്‍ശത്തെ ഒരു നാണവുമില്ലാതെ പിന്‍താങ്ങുകയായിരുന്നു കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഇനിയും നഷ്‌ടപ്പെട്ടില്ലെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചിരുന്ന ആചാര്യന്‍ ജ്യോതി ബസു.
സോഷ്യലിസം സാധ്യമാകില്ലെന്ന് പണ്ടേ വിവരമുള്ളവര്‍ പറഞ്ഞതാണ്. അതൊരു വിദൂരസ്വപ്‌നമാണെന്ന് ജ്യോതി ബസു പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല. അതൊരു സ്വപ്‌നമായതുകൊണ്ടുതന്നെയാണ് പാര്‍ട്ടി ഇന്നത്തെ നിലയില്‍ തുടരുന്നതും. ബംഗാളില്‍ കുത്തകമുതലാളിമാരെക്കൂട്ടി വികസനം സാധ്യമാക്കണോ അതോ കേന്ദ്രം നല്‍കുന്ന നക്കാപ്പിച്ചക്കുവേണ്ടി നോക്കിയിരിക്കണോ എന്നതായിരുന്നു കാലങ്ങളായി ബസുവിനെയും ബുദ്ധനേയും കുഴക്കിയ ചോദ്യം. ബുദ്ധദേവ് ഭട്ടാചാര്യ അതിനുള്ള ഉത്തരം നേരത്തേ കണ്ടു പിടിച്ചിരുന്നു. കാലാകാലങ്ങളായി വര്‍ഗ്ഗസമരമെന്നും മറ്റും പറഞ്ഞ് ആളുകളെ ചാക്കിട്ടു പിടിച്ചാല്‍ മാത്രം പോര. വികസനത്തിന് ലോകത്തിലെ സമ്പത്തിന്റെ വലിയൊരു പങ്കും കയ്യാളുന്ന മുതലാളിമാരെ പ്രസാദിപ്പിക്കണം. ഭട്ടാചാര്യക്കു തന്റെ മനസ്സാക്ഷിയേയും പാര്‍ട്ടിയേയും വിശ്വസിപ്പിക്കാന്‍ ചൈനയുടെ വളര്‍ച്ചയും യു എസ് എസ് ആറിന്റെ തളര്‍ച്ചയും അടക്കം നിരവധി ഉദാഹരണങ്ങളുണ്ടായിരുന്നു. അതിന്റെ തിരുശേഷിപ്പുകളാണ് നന്ദീഗ്രാം കൂട്ടക്കൊലയും സിംഗൂരിലെ സംഭവങ്ങളുമെല്ലാം. അവിടെയെല്ലാം ആട്ടിയറക്കപ്പെട്ടത് പാര്‍ട്ടിക്കുവേണ്ടി ഏത് ദശാ സന്ധിയിലും ചോരയൊഴുക്കിയവര്‍ തന്നെ. അവരെയാണ് മുതലാളിമാര്‍ക്കു ഭൂമിപിടിച്ചു നല്‍കാന്‍ വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ പിന്നാലെ നടന്ന് ആക്രമിച്ചതും.
ടാറ്റയുടെ ചെറുകാര്‍ ഫാക്‌ടറിക്കുവേണ്ടി സിംഗൂരില്‍ 997 ഏക്കര്‍ കൃഷിസ്ഥലം കൈമാറ്റം ചെയതാണ് ഈ അടുത്ത കാലത്ത് പാര്‍ട്ടിയുടെ അടിസ്ഥാനാശയങ്ങളില്‍ നിന്നും പിന്മാറി കോളിളക്കം സൃഷ്‌ടിച്ച ഒരു പ്രധാനസംഭവം. തൊട്ടുപിന്നാലെ ഇന്തോനേഷ്യയിലെ സാലിം ഗ്രൂപ്പിനു വേണ്ടി ഭൂമി പിടിച്ചെടുത്തു നല്‍ കാന്‍ വരെ ബുദ്ധദേവ് നയിക്കുന്ന സി പി എം തയ്യാറായി. നന്ദിഗ്രാംസംഘര്‍ഷങ്ങള്‍ എല്ലാ കമ്മ്യൂണിസ്റ്റ് അനുഭാവികളെയും ബുദ്ധദേവിനെതിരാക്കി. പരസ്യമായി മാപ്പു പറയാന്‍ വരെ തയ്യാറായി അദ്ദേഹം. ഒടുവില്‍ ഇന്ത്യാ അമേരിക്കാ ആണവകാരാറിനെതിരെയുള്ള തങ്ങളുടെ പ്രക്ഷോഭങ്ങളില്‍ വിട്ടു വീഴ്‌ച ചെയ്‌ത് സമവായമുണ്ടാക്കേണ്ടിവന്നു നന്ദീഗ്രാം സംഭവത്തില്‍ നിന്ന് താത്‌കാലികമായെങ്കിലും തലയൂരാന്‍.
കാലാകാലങ്ങളില്‍ ലോകത്തിലുണ്ടായ മാറ്റം കമ്മ്യൂണിസത്തിന്റെ വളര്‍ച്ചക്ക് അനുകൂലമല്ല എന്ന് പാര്‍ട്ടിനേതാക്കള്‍ നേരത്തേ മനസ്സിലാക്കിയതാണ്. അതുമനസ്സിലാക്കിയതുകൊണ്ടാണ് റഷ്യയും ചൈനയുമൊക്കെ ഇന്നു കാണുന്ന നിലയിലെത്തിയതും. കൃഷിസ്ഥലങ്ങളെല്ലാം നികത്തി ആ ജോലി ഇല്ലാതാകുകയും മനുഷ്യന്‍ കൈകൊണ്ടു ചെയ്‌തിരുന്ന ജോലി യന്ത്രങ്ങള്‍ ഏറ്റെടുക്കുകയും ചെയ്‌ത പുതിയ കാലത്ത് തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രസക്തി നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പിന്നെ പഴയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ നിലനില്‍ക്കാനാണ്. അല്ലെങ്കിലും പാര്‍ട്ടി സമ്മേളനത്തിന് കൊടിപിടിക്കാനും വേണ്ടിവന്നാല്‍ നേതാക്കന്മാര്‍ക്കുവേണ്ടി തല്ലുണ്ടാക്കാനുമല്ലാതെ തൊഴിലാളികളെ ആര്‍ക്കുവേണം. കമ്മ്യൂണിസത്തെ പുതിയകാലത്തിനനുസരിച്ച് ഉടച്ചു വാര്‍ക്കേണ്ടത് അത്യാവശ്യമാണെന്ന കാഴ്‌ചപ്പാടുള്ളവര്‍ പക്ഷേ വര്‍ഷങ്ങളായി ശ്രമിച്ചിട്ടും അതിനു കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ലോകത്തിലെല്ലായിടത്തും കമ്മ്യൂണിസ്റ്റ് സാമ്രാജ്യങ്ങള്‍ തകര്‍ക്കപ്പെടുകയോ പുനരവതരിക്കപ്പെടുകയോ ചെയ്‌തു. എന്നിട്ടും ഇന്ത്യയിലെ കമ്മ്യൂണിസത്തിന് പുതിയ വഴി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ അവസ്ഥയില്‍ ബുദ്ധന്റെയും ബസുവിന്റെയും പ്രസ്‌താവനയും പാര്‍ട്ടിയുടെ ചെയ്‌തികളും അധികം താമസിയാതെ പാര്‍ട്ടിയുടെ മുഖം മാറ്റുമെന്നു വേണം വിലയിരുത്താന്‍.
ഈ മാറ്റം കേരളമടങ്ങുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുള്ള മറ്റു സംസ്ഥാനങ്ങളിലും കണ്ടു തുടങ്ങിയിട്ട് ഒരു പാടു നാളായി. കേരളത്തിലെ വിഭാഗീയതക്കു പിന്നിലെ ഒരു കാരണം അതു തന്നെയായിരുന്നു. പുതിയ കാലത്തിനനുസരിച്ച് മുതലാളികളുമായും മറ്റും സംബന്ധമാകാം എന്നും അവര്‍ക്ക് പാര്‍ട്ടിയില്‍ പ്രാധിനിത്യം നല്‍കാമെന്നും വാദിക്കുന്ന പരിഷ്‌കരണ വാദികളും അതല്ല പരമ്പരാഗത രീതിയില്‍ തുടര്‍ന്നാല്‍ മതിയെന്നു വാദിക്കുന്ന പാരമ്പര്യ വാദികളുമെന്ന വേര്‍തിരിവിനു കാരണമായത് ഇതാണ് . എന്‍ ആര്‍ ഐ ബിസിനസ്സുകാര്‍ക്കും നാട്ടിലെ വന്‍ തോക്കുകള്‍ക്കും പാര്‍ട്ടിയില്‍ പ്രാതിനിധ്യം നല്‍കുന്നതിലും അവരെ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും അയക്കുന്നതിനും അനുകൂലമായിരുന്നു ഇക്കൂട്ടര്‍. ആ വിഭാഗം വളര്‍ന്ന് മേല്‍ക്കൈ നേടിയതോടെയാണ് എഡിബി, ലോകബാങ്ക് തുടങ്ങിയ കുത്തകകളെ കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തിയത്. ഇതിനെല്ലാം എന്നും ബംഗാളിന്റെ മാതൃകയുണ്ടുതാനും. അങ്ങനെ മുതലാളിമാരാല്‍ ചില പാര്‍ട്ടി മുതലാളിമാര്‍ നയിക്കപ്പെടുന്ന പാര്‍ട്ടിയാണ് പരമ്പരാഗത വാദികള്‍ മുന്നോട്ടു വച്ച മൂന്നാര്‍ ഓപ്പറേഷന്‍ തകര്‍ത്തു കളഞ്ഞത്. പാര്‍ട്ടിക്ക് സാധാരണ ജനങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന ആരോപണത്തിന് അടിവരയിടുന്നതായിരുന്നു അത്. ആ പരിപാടി അട്ടിമറിക്കാന്‍ പിണറായി വിജയനെ നിരുപാധികം പിന്തുണക്കുന്ന വന്‍ മുതലാളിമാരുടെ പട തന്നെ കൂടെയുണ്ടായിരുന്നു. പലപ്പോഴും അവരുടെ ആശയങ്ങള്‍ പരിപ്പുവടയുടെയും കട്ടന്‍ ചായയുടെയും രൂപത്തില്‍ പുറത്തുവന്നു. ചൈനയുടെ നയത്തെ സ്വപ്‌നം കാണുന്ന ബുദ്ധദേബിന്റെ സിദ്ധാന്തങ്ങളെ പിന്തുണക്കുന്ന ഇക്കൂട്ടര്‍ ബംഗാളില്‍ ചെയ്‌തതുപോലെ നാളെ മുതലാളിത്തത്തിന് ജയ് വിളിക്കാനും മടിക്കില്ല.
സി പി എമ്മില്‍ പെട്ടെന്നുണ്ടായ ഈ പ്രത്യയശാസ്‌ത്ര വിവാദം അഴിമതികളില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് ആശ്വാസമാകും. മുതലാളിത്തത്തെ അനു കൂലിക്കുന്നവര്‍ക്ക് കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവ്‌ലിന്‍ പാര്‍ട്ടിക്കോ നേതാവിനോ `ചെറിയ' ഒരു സമ്മാനം നല്‍കിയതിനെ പഴയപോലെ എതിര്‍ക്കാനാവില്ലല്ലോ? പാര്‍ട്ടിസെക്രട്ടറി കോടികള്‍ മുടക്കി പണിത വീടുപേക്ഷിച്ച് കൂരയിലേക്കു മടങ്ങണമെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? ബംഗാളിലെ അലയൊലികള്‍ക്ക് മറുപടിയായി വി എസ് അച്യുതാനന്ദനും ആര്‍ എസ് പിയും രംഗത്തെത്തിക്കഴിഞ്ഞു. മുതലാളിത്തത്തെ ന്യായീകരിച്ചതിന് ശക്തമായ താക്കീതാണ് ആര്‍ എസ് പി നല്‍കിയത്. മുതലാളിത്തത്തെ സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ കുറ്റിപറിച്ച് ഓടേണ്ടിവരുമെന്നാണ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞത്. അതും പാര്‍ട്ടിയില്‍ തന്റെ നയത്തോടു ആഭിമുഖ്യമുള്ളയാളും സുഹൃത്തുമായി ജ്യോതി ബസുവിന്റെ പ്രസ്‌താവനക്കുള്ള മറുപടിയായി. ബുദ്ധദേവും ബംഗാള്‍ ഘടകവും എടുത്ത മുതലാളിത്തത്തിന് വിട്ടു വീഴ്‌ച ചെയ്യുന്ന നയങ്ങള്‍ക്കെതിരെ അധികമാരും പ്രതിഷേധിച്ചിട്ടില്ല എന്നതു മാത്രമല്ല പ്രസ്ഥാവന കളെക്കുറിച്ച് സ്വീകരിക്കേണ്ട നയങ്ങളുടെ കാര്യത്തില്‍ പോലും ഒരു തീരുമാനത്തിലെത്താന്‍ കേന്ദ്ര നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്ര നേതാവ് എസ് രാമചന്ദ്രന്‍ പിള്ള വാദത്തെ ന്യായീകരിച്ചപ്പോള്‍ ബസുവിന്റെ പ്രസ്‌താവന പത്രക്കാര്‍ വളച്ചൊടിക്കുകയാണ് എന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാദം.
അന്നും ഇന്നും ഉദാരീകരണ ആഗോളീകരണ നയങ്ങള്‍ക്കനുകൂലമായി പാര്‍ട്ടിയെ മുന്നോട്ടു നയിച്ചത് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകമാണ്. എഡിബിയും ലോകബാങ്കും അടങ്ങുന്ന വിദേശ വായ്‌പകളുടെ കാര്യത്തിലായാലും വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലായാലും. ബംഗാളിലെ ഈ പരിഷ്‌കരണവാദികളുടെ പിന്നാലെയാണ് കേരളത്തിലെ പരിഷ്‌കരണവാദികളും അവരുടെ പദ്ധതികളുമായി മുന്നോട്ടു നീങ്ങിയത്. പണ്ട് സി ഐ ഐയും മറ്റും ചാരപ്രവര്‍ത്തനം നടത്തി തകര്‍ക്കാന്‍ ശ്രമിച്ച മുതലാളിത്തത്തിന് ഭീഷണിയായ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയേ അല്ല ഇന്നത്തെ പാര്‍ട്ടി മറിച്ച് കുറച്ചു മുതലാളിമാരാല്‍ നയിക്കുന്ന മുതലാളിത്തത്തെ അനുകൂലിക്കുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ ഈ നയം മാറ്റം ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുന്നത് നല്ലൊരു ലോകം സ്വപ്‌നം കണ്ട് പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ച ലക്ഷക്കണക്കിന് സാധാരണക്കാരെയാണ്. എന്തൊക്കെയായാലും പാരമ്പര്യവാദികളെന്നും പരിഷ്‌കരണവാദികളും തമ്മിലുള്ള അന്തരം കൂടുതല്‍ വലുതാക്കാനെ ബംഗാള്‍ ആചാര്യന്മാരുടെ പുതിയ നയം ഉപകരിക്കുകയുള്ളൂ.