Wednesday, April 25, 2007

രാഹുല്‍ജീ... അങ്ങ്‌ നഗ്നനാണ്‌.


രാഷ്ട്രീയത്തില്‍ അല്‍പജ്ഞാനിയാണ്‌ രാഹുല്‍ എന്ന്‌ ഇന്ത്യയിലെ ഏതു കോണ്‍ഗ്രസ്സുകാരനുമറിയാം. നെഹറു കുടുംബമാണ്‌ ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍ ബാബറി മസ്ജിദ്‌ പൊളിക്കപ്പെടില്ലായിരുന്നു എന്ന രാഹുല്‍ വചനം കേട്ട്‌ ഇനിയും തലക്കകത്ത്‌ ബുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്ത കോണ്‍ഗ്രസ്സുകാര്‍ മൂക്കത്തു വിരല്‍ വെച്ചു പോയിട്ടുണ്ടാകും. മൂക്കിനുമുകളില്‍ നിന്ന്‌ കൈയെടുക്കുന്നതിനു മുമ്പ്‌ ദാ വരുന്നു അടുത്ത വെടി. 1971 ല്‍ പാകിസ്താനെ വിഭജിച്ച്‌ ബംഗ്ളാദേശ്‌ രൂപവല്‍ക്കരിച്ചത്‌ നെഹറു കുടുംബമായിരുന്നത്രേ. നോബല്‍ സമ്മാനം ലഭിക്കേണ്ട കണ്ടുപിടിത്തം. ഇന്ത്യക്ക്‌ സ്വാതന്ത്യ്രം നേടിത്തന്നതും നെഹ്‌റു കുടുംബമാണെന്നാണ്‌ രാഹുലിണ്റ്റെ വാദം. ഗാന്ധിജിയുടെ പ്രയത്നമല്ല മുത്തഛന്‍ നെഹറുവിണ്റ്റെ പ്രയത്നമൊന്നുകൊണ്ടുമാത്രമാണ്‌ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയതെന്ന്‌ രാഹുല്‍ എടുത്തു പറയാതിരുന്നത്‌ ഭാഗ്യം, അല്ലെങ്കില്‍ രാജ്യത്താകമാനം കോണ്‍ഗ്രസ്സാപ്പീസുകളിലും ഭക്തരുടെ വീടുകളിലും വഴിയരുകിലും വെച്ച ഗാന്ധി ചിത്രങ്ങളും പ്രതിമകളും എടുത്ത്‌ തോട്ടില്‍ കളയേണ്ടിവന്നേനെ കോണ്‍ഗ്രസ്സുകാര്‍ക്ക്്‌. പറഞ്ഞത്‌ നെഹറു കുടുംബത്തിലെ ഇളമറക്കാരനല്ലേ. ഓഛാനിച്ച്‌ കേട്ടിരുന്ന്‌ പറയുന്നത്‌ അനുസരിച്ചുള്ള ശീലമല്ലേയുള്ളൂ.

കോണ്‍ഗ്രസ്സ്‌ പ്രസ്ഥാനം നെഹറു കുടുംബത്തിണ്റ്റെ തറവാട്ടു സ്വത്തായി അവര്‍ തന്നെ പണ്ടേ തീറെഴുതിക്കൊടുത്തതാണ്‌. രാജീവ്‌ ഗാന്ധിയുടെ മരണ ശേഷം പാര്‍ട്ടിയും പ്രസ്ഥാനവും ഒന്നും വേണ്ട ജീവന്‍ മാത്രം മതിയെന്ന്‌ മനസാ ഉറപ്പിച്ച്‌ രാഷ്ട്രീയ വനവാസം സ്വയം സ്വീകരിച്ച അമ്മയെയും മകനേയും കോണ്‍ഗ്രസ്സിണ്റ്റെ താക്കോല്‍ സ്ഥാനത്തു പ്രതിഷ്ഠിച്ച കോണ്‍ഗ്രസ്സുകാര്‍ക്ക്‌ ഇതല്ലാതെ എന്തു ചെയ്യാന്‍ കഴിയും. അതു കൊണ്ടാണ്‌ രാഹുലിണ്റ്റെ വിഢിത്തങ്ങള്‍ കേട്ടിട്ടും രാഹുലാണ്‌ യു പിയുടെ ഭാവിയെന്ന്‌ മന്‍മോഹന്‍ സിംഗ്‌ തട്ടിവിട്ടതും തഴക്കവും പഴക്കവുമുള്ള പ്രണബ്‌ മുഖര്‍ജിയും, ശിവരാജ്‌ പാട്ടീലുമടക്കമുള്ളവര്‍ കേട്ടിട്ടും കേള്‍ക്കാത്ത ഭാവം നടിച്ചതും.

ന്യഡല്‍ഹിയിലെ പ്രസിദ്ധമായ മോഡേണ്‍സ്കുളിലും അഛന്‍ പഠിച്ചിരുന്ന ഡൂണ്‍ സ്കൂളിലും പിന്നെ ഹാര്‍വാര്‍ഡിലുമൊന്നും ഇന്ത്യാചരിത്രം രാഹുല്‍ പഠിച്ചുകാണില്ല. രാഷ്ട്രീയത്തിലിറങ്ങി മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കകം പഠിച്ചെടുക്കാവുന്നതാണോ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം. എങ്കിലും ഇന്ത്യക്കു സ്വാതന്ത്യ്രം കിട്ടിയ അതേവര്‍ഷം അടച്ചു പൂട്ടി സീല്‍ ചെയ്ത ബാബറി മസ്ജിദ്‌ കവാടം തുറന്നു കൊടുക്കാനും തര്‍ക്കഭൂമിയില്‍ ശിലാന്യാസം നടത്താനും അനുമതി നല്‍കിയത്‌ അഛന്‍ രാജീവ്‌ ഗാന്ധിയുടെ കാലത്താണെന്ന്‌ മനസ്സിലാക്കാന്‍ യു പി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാവ്‌ മറന്നുപോയത്‌ കഷ്ടം. അന്ന്‌ ബി ജെ പിയും മറ്റ്‌ ഹിന്ദു സംഘടകളും അടക്കിവെച്ചിരുന്ന വോട്ടാണ്‌ അഛന്‍ ലക്ഷ്യമിട്ടിരുന്നതെന്നും രാഷ്ട്രീയത്തില്‍ എ ബി സി ഡി പഠിച്ചുവരുന്ന രാഹുല്‍ മനസ്സിലാക്കേണ്ടതായിരുന്നു. ഒപ്പം ഇന്ത്യാ-പാക്‌ യുദ്ധവും ബംഗ്ളാദേശിണ്റ്റെ ഉദയവും വായിച്ചുമനസ്സിലാക്കുന്നതും നന്നാവും. ഇനിയൊരബദ്ധവും പറ്റരുതല്ലോ?

തണ്റ്റെ കുടുംബം ഒരു കാര്യം ചെയ്യാമെന്നു വിചാരിച്ചാല്‍ അതു ചെയ്തിരിക്കുമെന്നു പറഞ്ഞാണ്‌ രാഹുല്‍ വിവാദമായ തണ്റ്റെ രണ്ടാമത്തെ പ്രസംഗം തുടങ്ങിയത്‌. എന്തിനും പോരുന്നവരാണ്‌ നെഹറു കുടുംബം ഈ മുന്നില്‍ നില്‍ക്കുന്നവരും വേദിയിലിരിക്കുന്നവരുമായ എല്ലാവരും നെഹറു കുടുംബത്തിണ്റ്റെ പരിചാരകരാണ്‌. ഞങ്ങള്‍ പറയും നിങ്ങള്‍ അനുസരിച്ചു കൊള്ളുക..... ഇത്രയും കൂടെ രാഹുല്‍ മനസ്സില്‍ കരുതിക്കാണും, അല്ലെങ്കില്‍ അങ്ങനെ കൂട്ടി വായിച്ചു കൊള്ളണം. ബദായൂണിലെ തിരഞ്ഞെടുപ്പ്‌ റാലിയിലെ അന്നത്തെ പ്രസംഗം അത്തരമൊരു അരിസ്റ്റോക്രസി തലക്കു പിടിച്ച പ്രസംഗമായിരുന്നു.

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുടെ പ്രസ്താവന കേട്ട്‌ പാകിസ്താന്‍ മണിക്കൂറുകള്‍ക്കകം തന്നെ പ്രതിഷേധമറിയിച്ചു. പാകിസ്താണ്റ്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ കൈകടത്തുന്നുവെന്നതിന്‌ തെളിവാണ്‌ ഇതെന്നാണ്‌ പാക്‌ വിദേശ കാര്യ വക്താവ്‌ തസ്നീം അസ്ളം പ്രതികരിച്ചത്‌. കാശ്മീര്‍ പ്രശ്നത്തില്‍ ലോകരാഷ്ട്രങ്ങള്‍ പ്രാകിസ്താനെ പ്രതിസ്ഥാനത്തു നിര്‍ത്തി ഇന്ത്യക്ക്‌ അനുകൂലമായി നിലപാടെടുക്കുമ്പോള്‍ ചെരുതായെങ്കിലും ഇന്ത്യക്കെതിരെ തിരിയാന്‍ പാകിസ്താന്‌ രാഹുല്‍ വഴിമരുന്നിട്ടുകൊടുത്തു. കടുത്ത വര്‍ഗ്ഗീയ വിഭജനം നിലനില്‍ക്കുന്ന ഉത്തര്‍ പ്രദേശില്‍ രാഹുലിണ്റ്റെ പ്രസ്താവന ബി ജെ പിയും ആയുധമാക്കിയിരിക്കുകയാണ്‌. ഇന്ത്യാവിഭജനവും സിഖ്‌ വിരുദ്ധ കലാപവും ശ്രീലങ്കയില്‍ ഇന്ത്യന്‍ സേനയെ അയച്ചതുമൊക്കെ കോണ്‍ഗ്രസ്സിണ്റ്റെ തലയില്‍ കെട്ടിവെച്ച്‌ വോട്ടുവാങ്ങാനാണ്‌ ബി ജെ പിയുടെ നീക്കം. പറഞ്ഞത്‌ ബാബറി മസ്ജിദിനെക്കുറിച്ചാണെന്നതും ബി ജെപിക്ക്‌ ഗുണം ചെയ്യും.

ശ്രീലങ്കയില്‍ പുലികളെ ഒതുക്കാന്‍ സഹായം നല്‍കിയതിനുള്ള പ്രത്യാഘാതമായായിരുന്നു ശ്രീ പെരുംപുത്തൂരില്‍ രാജീവ്‌ ഗാന്ധിയുടെ ശരീരം ഛിന്നഭിന്നമായത്‌ എന്നത്‌ ഒരു പക്ഷേ ചരിത്രത്തില്‍ അധികമൊന്നും ജ്ഞാനമില്ലാത്ത രാഹുലിനുപോലും അറിയുമായിരിക്കും. ഇന്ത്യന്‍ വംശജരെ അടിച്ചമര്‍ത്താന്‍ ഇന്ത്യക്കാരനും നെഹറു കുടുംബത്തിലെ എന്തിനും പോന്നയാളില്‍ ഒരാളുമായ രാജീവ്‌ സഹായം പ്രഖ്യാപിച്ചപ്പോഴേ എല്‍ ടി ടി ഇക്കാര്‍ നെഹറു കുടുംബത്തെ ഉടലോടെ സ്വര്‍ഗ്ഗത്തിലയക്കുമെന്നു പ്രഖ്യാപിച്ചതാണ്‌. ഡൂണ്‍ സ്കൂളില്‍ നിന്നും എന്തിനായിരുന്നു പേരു വെട്ടി വീട്ടിലിരുത്തി പഠിപ്പിച്ചതെന്നും കോണ്‍ഗ്രസ്സ്‌ അധ്യക്ഷ സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും വേണ്ടെന്നു വെച്ച്‌ വീട്ടിലിരുന്നതെന്നും രാഹുല്‍ അമ്മ സോണിയയോട്‌ ചോദിച്ചു മനസ്സിലാക്കുന്നതു നന്നായിരിക്കും. അത്യാവശ്യ ചരിത്ര ജ്ഞാനം അതില്‍ നിന്നു കിട്ടും.

കോണ്‍ഗ്രസ്സിണ്റ്റെ മേല്‍ നെഹറുകുടുംബത്തിണ്റ്റെ നിയന്ത്രണം ഇല്ലാതിരുന്ന കാലത്ത്‌ ആ പ്രസ്ഥാനത്തിണ്റ്റെ കെട്ടുറപ്പ്‌ ജനങ്ങള്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കന്‍ ഗ്രൂപ്പും ഉപഗ്രൂപ്പുകളും രൂപീകരിച്ച്‌ നേതാക്കന്‍മാര്‍ കഴിവിണ്റ്റെ പരമാവധി ശ്രമിച്ചതാണ്‌. ഇങ്ങനെ വര്‍ഗ്ഗ സ്നേഹം കാണിച്ച നേതാക്കന്‍മാരെയും ഉപഗ്രഹങ്ങളെയുമൊന്നും നിലക്കുനിര്‍ത്താന്‍ നരസിംഹറാവുവിനോ സീതാറാം കേസരിക്കോ ഒന്നും കഴിഞ്ഞുമില്ല. ഒടുവില്‍ ചെറിയ ചെറിയ കഷണങ്ങളായി പ്രസ്ഥാനം വഴിമാറുമെന്ന നില വന്നപ്പോഴാണ്‌ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി സോണിയാ ഗാന്ധി കോണ്‍ഗ്രസ്സ്‌ അധ്യക്ഷയാവാമെന്നേറ്റത്‌. പിന്നീട്‌ കണ്ടതെല്ലാം ഇന്ത്യയിലെ രാഷ്ട്രീയ നാടകങ്ങളിലെ മറക്കാനാവാത്ത ഏടുകളായിരുന്നു. സോണിയക്ക്‌ സിന്ദാബാദ്‌ വിളിക്കുന്നവരെല്ലാം ഒറ്റക്കെട്ടായി അണിനിരന്നു, ഒപ്പം എതിര്‍ത്തവരെയെല്ലാം പടിക്കു പുറത്തു തള്ളാനും ഇവര്‍ മറന്നില്ല. ദോഷം പറയരുതല്ലോ, സോണിയയുടെ സാന്നിദ്ധ്യമില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ്സ്‌ ഇന്ന കാണുന്നപോലെ നിലനില്‍ക്കുമായിരുന്നില്ല എന്നത്‌ സത്യം.

അങ്ങനെ ഗാന്ധി കുടുംബത്തോടുള്ള അടിമത്തം കോണ്‍ഗ്രസ്സുകാര്‍ ഒരിക്കല്‍ കൂടെ കാണിച്ചുകൊടുത്തു. പ്രിയങ്കാ ഗാന്ധിയെ ഇന്ദിരാഗാന്ധിയുടെ പിന്‍തുടര്‍ച്ചക്കാരിയെന്നുവരെ പുകഴ്ത്തി പാര്‍ട്ടിയിലിറക്കുകയായിരുന്നു ആദ്യ ലക്ഷ്യമെങ്കിലും അത്‌ തുടക്കത്തിലേ തന്നെ പാളി. പ്രിയങ്കയുടെ പടങ്ങള്‍ ഫ്രെയിം ചെയ്ത്‌ വീട്ടിനു മുന്നില്‍ സ്ഥാപിക്കാനും പൂവിട്ട്‌ പൂജിക്കാനും അക്കാലത്ത്‌ കോണ്‍ഗ്രസ്സുകാര്‍ മറന്നിരുന്നില്ല. പിന്നീട്‌ ന്യൂഡല്‍ ഹിയില്‍ സോണിയാഗാന്ധിക്കു ചുറ്റും കറങ്ങുന്ന ചില ഉപഗ്രഹങ്ങളുടെ ബുദ്ധിയാകണം വിദേശവാസം മതിയാക്കി ഇന്ത്യയിലെത്തിയ രാഹുലിനെ അമ്മയോടൊപ്പം കോണ്‍ഗ്രസ്സ്‌ മീറ്റിംഗുകളിലും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങാന്‍ കാരണമായത്‌. രാജീവിണ്റ്റെ പിന്‍മുറക്കാരനായി വാഴ്ത്തപ്പെട്ട രാഹുല്‍ തണ്റ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്ന വേദികളിലെല്ലാം വാന്‍ ജനാവലികണ്ട്‌ അമ്പരന്നിരിക്കണം. രാഹുല്‍ പോലും അറിയാതെ വളരെ പെട്ടെന്നായിരുന്നു രാജീവിണ്റ്റെ സ്വന്തം മണ്ഡലമായ അമേത്തിയില്‍ നിന്നും വാന്‍ ഭൂരിപക്ഷത്തോടെതന്നെ വിജയിച്ചതും കോണ്‍ഗ്രസ്സിലെ പ്രമുഖനായതും.

നെഹറു കുടുംബമില്ലാതെ കോണ്‍ഗ്രസ്സും ഭാരതം തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ഇങ്ങനെ വെറും മൂന്നോ നാലോ വര്‍ഷത്തെ രാഷ്ട്രീയം ജ്ഞാനം കൊണ്ട്‌ രാഹുലിന്‌ തോന്നിട്ടുണ്ടെങ്കില്‍ അതിനെ കുറ്റം പറയാനാവില്ല. അത്രയും അടിമത്തമാണ്‌ ഇന്നത്തെ കോണ്‍ഗ്രസ്സുകാര്‍ സോണിയയോടും കുടുംബത്തോടും കാണിച്ചത്‌, ഇന്നും കാണിക്കുന്നതും. ഇത്തരം അടിമത്തം ഒരു തരം രാഷ്ട്രീയ ഏകാധിപത്യത്തിലേക്കേ നയിക്കൂ എന്ന്‌ കോണ്‍ഗ്രസ്സിലെ തലക്കകത്തു വെളിവുള്ള മുതിര്‍ന്ന നേതാക്കളെങ്കിലും മനസ്സിലാക്കണം. സമയം കിട്ടുമ്പോള്‍ ഒന്നും മിണ്ടാതെ രാഹുലിനെ അടുത്ത രാജാവാണെന്ന്‌ വാഴ്ത്തുന്നതിനു പകരം രാജാവ്‌ നഗ്നനാണെന്ന്‌ ചെവിയിലെങ്കിലും പറഞ്ഞു കൊടുക്കാന്‍ നട്ടെല്ലുള്ള നേതാക്കളാരെങ്കിലും മുന്നോട്ടു വരണം. കോണ്‍ഗ്രസ്സിണ്റ്റെ ഭാവി ശോഭനമാക്കാന്‍ അത്‌ ഉപകരിക്കും.
...............................................................................(പുഴ. കോം) .................