Monday, August 20, 2007

ദുരൂഹതമാറാതെ ആണവകരാര്‍

ധികമാരോടും ചര്‍ച്ചചെയ്യാതെ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും അമേരിക്കന്‍ പ്രസിഡണ്റ്റ്‌ ജോര്‍ജ്ജ്‌ ബുഷും തുടങ്ങിവച്ച ഇന്തോ-അമേരിക്കന്‍ ആണവകരാറിലെ ഉടമ്പടികകള്‍ ഇരുകൂട്ടരുടേയും പരസ്പരവിരുദ്ധമായ അഭിപ്രായം പുറത്തുവന്നതോടെ വീണ്ടും ദുരൂഹമാകുകയാണ്‌. ഇന്ത്യ ആണവ പരീക്ഷണം നടത്തുന്നത്‌ കരാറിനെ ബാധിക്കില്ലെന്ന്‌ മന്‍മോഹന്‍ സിംഗ്‌ ലോക്സഭയിലും പുറത്തും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ആണവപരീക്ഷണം നടത്തിയാല്‍ പിന്‍മാറുമെന്ന്‌ അമേരിക്ക തുറന്നു പറഞ്ഞതോടെ പുതിയ വിവാദത്തിന്‌ തിരിതെളിഞ്ഞിരിക്കുന്നു. അമേരിക്കയുടെ പുതിയ വെളിപ്പെടുത്തല്‍ ഇന്ത്യയെ നവലോകത്തേക്ക്‌ കൈപിടിച്ചു നടത്തിയെന്ന്‌ അവകാശപ്പെടുന്ന മന്‍മോഹന്‍ സിംഗിണ്റ്റെ വിശ്വാസ്യതയെയാണ്‌ ചോദ്യം ചെയ്യുന്നത്‌. ഒപ്പം ഹൈഡ്‌ ആക്ടിണ്റ്റെയും ദേശതാല്‍പ്പര്യത്തിണ്റ്റെയും പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന ഇടതുപക്ഷത്തിന്‌ യു പി എ മന്ത്രിസഭയെ അടിക്കാന്‍ പുതിയ വടി യായി മാറുകയാണ്‌ അമേരിക്കയുടെ ഈ പ്രസ്താവന.

നേരത്തെ ഉന്നയിച്ച ആശങ്കകള്‍ പലതും പരിഹരിച്ചു കൊണ്ടുള്ള കരാറിണ്റ്റെ കരടുരൂപമാണ്‌ കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും ഒപ്പിട്ടതെന്നാണ്‌ ഇരു കൂട്ടരും പറയുന്നത്‌. ഇന്ത്യക്കുവേണ്ടി പ്രണബ്മുഖര്‍ജിയും അമേരിക്കക്കുവേണ്ടി കോണ്ടലീസ റൈസും ഒപ്പിട്ട രേഖകള്‍ ഇരു രാജ്യങ്ങളും ഒരേ സമയമാണ്‌ പുറത്തുവിട്ടത്‌. കരാറിനേക്കുറിച്ച്‌ പുറത്തുവിട്ട രേഖകളിലെ ചിലകാര്യങ്ങളില്‍ വ്യക്തതയില്ലാത്തതതും ഇതേപറ്റി ചര്‍ച്ച ചെയ്യാമെന്നു സമ്മതിച്ചെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ സ്വീകരിച്ച നിഷേധാത്മക നിലപാടുമാണ്‌ പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്‌ അമേരിക്ക നല്‍കുന്ന ഇന്ധനം സംസ്കരിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ല എന്നതായിരുന്ന 2005 ജൂലൈ 18 ന്‌ ഒപ്പിട്ട ധാരണയില്‍ പ്രത്യേകം എടുത്തു കാണിക്കപ്പെട്ടത്‌. കൂടാതെ വിരലിലെണ്ണാവുന്ന വ്യവസ്ഥകളെ ഇരുകൂട്ടരും അന്ന്‌ പുറത്തുവിടുകയും ചെയ്തുള്ളൂ. ആണവകരാറിനെ ചുറ്റിപ്പറ്റി വിവാദം പടര്‍ന്നുപിടിക്കാന്‍ കാരണമായയത്‌ ഈ ദുരൂഹതയാണ്‌. എന്നാല്‍ പുതിയ ധാരണ പ്രകാരം ഉപയോഗിച്ചു കഴിഞ്ഞ ഇന്ധനം പുനസംസ്കരണത്തിന്‌ ഉപയോഗിക്കാന്‍ ഇന്ത്യക്ക്‌ അനുവാദം നല്‍കുന്നു. പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യയുടെ ആണവ പരീക്ഷണങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ്‌ കരാറിലെ വ്യവസ്തകള്‍, അതു ചൂണ്ടിക്കാട്ടിയാണ്‌ ഇടതുപക്ഷം സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്‌.

ഇന്ത്യയുടെ സൈനികേതര ആണവ ആവശ്യങ്ങള്‍ക്കുമാത്രമാണ്‌ അമേരിക്ക സഹായിക്കുകയെന്നും സൈനിക ആവശ്യങ്ങള്‍ക്ക്‌ ഇന്ത്യ മുതിര്‍ന്നാല്‍ കരാര്‍ ഉപേക്ഷിക്കുമെന്നുമായിരുന്നു ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്‌. ആവ്യവസ്ഥയില്‍ നിന്നും അമേരിക്ക പിന്‍മാറിയെന്നാണ്‌ മന്‍മോഹന്‍സിംഗും യുപിഎ സര്‍ക്കാരും വ്യക്തമാക്കിയത്‌. അതില്‍ അവ്യക്തയുണ്ടെന്നും ഇന്ത്യയുടെ ഭാവി ആണവ പരിപാടികളെ തടയിടാനുള്ള വ്യവസ്തകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ഇടതുപക്ഷം അവകാശപ്പെടുന്നു. ഒരുവര്‍ഷത്തെ സമയം നല്‍കി കരാറില്‍ നിന്നു പിന്‍മാറാന്‍ ഇരു കൂട്ടര്‍ക്കും അവകാശമുണ്ട്‌. നാല്‍പതുവര്‍ഷത്തേക്കാണ്‌ കരാര്‍ വിഭാവനം ചെയ്തിരിക്കുന്നത്‌ ആവശ്യമെങ്കില്‍ ഇത്‌ പത്തുവര്‍ഷം കൂടി നീട്ടുകയുമാവാം.

2006 ഡിസംബറില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്‌ പാസ്സാക്കിയ ഹെണ്റ്റി ഹൈഡ്‌ ആക്ടിലെ വ്യവസ്ത പ്രത്യക്ഷമായല്ലെങ്കിലും ഇന്ത്യയുടെ സൈനിക ആണവ പരീക്ഷണങ്ങള്‍ക്ക്‌ വിലക്കു കല്‍പ്പിക്കുന്നതാണെന്നാണ്‌ പ്രധാന ആരോപണം. കരാര്‍ നിര്‍ത്തലാക്കിയാല്‍, 'ഹൈഡ്‌ ആക്്ട്‌' അനുസരിച്ച്‌, പ്രതിസന്ധി മറികടക്കാന്‍ അമേരിക്കക്ക്‌ ഇന്ത്യയെ സഹായിക്കേണ്ടതില്ല. പോരാത്തതിന്‌ ഇന്ധനങ്ങള്‍ നല്‍കുന്ന മറ്റ്‌ രാഷ്ട്രസമൂഹങ്ങളുമായി ചേര്‍ന്ന്‌ ഇതില്‍ നിന്ന്‌ പിന്‍തിരിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്‌. അമേരിക്കയുടെ നയങ്ങളുമായി ഇന്ത്യ യോജിക്കുന്നുണ്ടെന്ന പ്രസിഡണ്റ്റ്‌ എല്ലാ വര്‍ഷവും നല്‍കുന്ന റിപ്പോര്‍ട്ടുകൂടെ പരിഗണിച്ചേ കോണ്‍ഗ്രസ്‌ കരാര്‍ പുതുക്കുകയൂള്ളു. ആണവകരാറില്‍,വാര്‍ഷിക റിപ്പോര്‍ട്ടിണ്റ്റെ ആവശ്യകതയില്ലെന്നാണ്‌ പ്രധാനമന്ത്രി പറയുന്നത്‌. അമേരിക്കന്‍ ഭരണഘടനയനുസരിച്ച്‌,പ്രസിഡണ്റ്റിന്‌ വാര്‍ഷിക റിപ്പോര്‍ട്‌ നല്‍കേണ്ട കടമയുണ്ടുതാനും. അമേരിക്ക മുന്നോട്ടുവെക്കുന്ന വ്യവസ്ഥകളും ഭരണഘടനയും അനുസരിച്ചു നോക്കുമ്പോള്‍ മന്‍മോഹന്‍ സിംഗ്‌ പറയുന്നത്‌ പകുതിയിലധികവും അംഗീകരിക്കാന്‍ പറ്റില്ല എന്നതാണ്‌ സത്യം.

2005 ല്‍ തന്നെ മന്‍മോഹന്‍സിംഗും അദ്ദേഹത്തിണ്റ്റെ കൂടെയുണ്ടായിരുന്ന വിദഗ്ദര്‍ക്കും കരാറിണ്റ്റെ കരടിനെ പറ്റി പൂര്‍ണ്ണമായ രൂപം ലഭിച്ചിട്ടുണ്ടായിരുന്നില്ല. അതിനു പുറമെ ഇരുരാജ്യങ്ങളും അതീവരഹസ്യസ്വഭാവത്തിലായിരുന്നു ഇത്‌ കൈകാര്യം ചെയ്തിരുന്നതും. തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ സംഘത്തിനു മുന്നില്‍ കരാറിലെ വ്യവസ്ഥകള്‍ സമര്‍പ്പിക്കണമെന്നും പഠന വിധേയമാക്കണമെന്നുമുള്ള ശാസ്ത്ര സാങ്കേതിക ബൌദ്ധിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യവും പ്രധാനമന്ത്രി അന്ന്‌ നിരാകരിച്ചത്‌ പ്രതിഷേധത്തിന്‌ വക നല്‍കിയിരുന്നു. 123 കരാറിനെ ചുറ്റിപ്പറ്റി നിന്നിരുന്ന ദൂരൂഹത ഇനിയും നീങ്ങിയിട്ടില്ലെന്നു മാത്രമല്ല അത്‌ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയുമാണ്‌ എന്നാണ്‌ അമേരിക്കയുടെ പുതിയ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്‌. ഇടതുപക്ഷവും ബി ജെ പിയും ഇതര കക്ഷികളും മുന്നോട്ടുവച്ച സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കുകയെന്ന സാമാന്യ മര്യാദ പോലും പ്രധാനമന്ത്രി കാണിച്ചില്ല എന്നതും എടുത്തുപറയേണ്ടതാണ്‌.

അമേരിക്കയുടെ സമീപകാല ചെയ്തികള്‍ വച്ചു നോക്കുമ്പോള്‍ ഇന്ത്യക്കു ഗുണം ചെയ്യുമെന്ന്‌ പറയുന്ന കരാര്‍ ഒപ്പിടുണമെങ്കില്‍ അത്‌ അത്ര തുറന്ന മനസ്സോടെയായിരിക്കില്ല എന്ന്‌ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. സാമ്പത്തികവും രാഷ്ട്രീയവുമായി ഇന്ത്യക്ക്‌ ഈയടുത്ത കാലത്ത്‌ വര്‍ദ്ധിച്ചു വരുന്ന പ്രാധാന്യവും അമേരിക്കക്ക്‌ ഏഷ്യയില്‍ നഷ്ടപ്പെടുന്ന ബഹുമാനവും ഇത്തരമൊരു കരാറിനെ പ്രോത്സാഹിപ്പിക്കാന്‍ അമേരിക്കയെ നിര്‍ബന്ധത്തിലാക്കി എന്നു പറയുന്നതാവും ശരി. സെപ്തംബര്‍ 11 സംഭവത്തിനുശേഷം ഏഷ്യയോട്‌ പ്രത്യേകിച്ചും മുസ്ളീം രാഷ്ട്രങ്ങളോട്‌ അമേരിക്ക സ്വീകരിച്ച നയം ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്ത്‌. ഇറാഖ്‌ യുദ്ധവും സദ്ദാമിണ്റ്റെയും അനുകൂലികളുടെയും വധവും അമേരിക്കയുടെ പ്രഖ്യാപിത ശത്രുക്കളുടെ മേല്‍ അനുകമ്പ ചൊരിയുന്നതായിരുന്നു. അതേ സമയം അമേരിക്കയുടെ ഉറ്റ സുഹൃത്തുക്കളായിരുന്ന പാകിസ്താനിലെ അരക്ഷിതാവസ്തയും ഇന്ത്യയോട്‌ കൂടുതല്‍ അടുക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു. ഏഷ്യയിലെ വന്‍ശക്തിയായി വളര്‍ന്നുവരുന്ന ചൈനയോട്‌ പാകിസ്താന്‍ പുലര്‍ത്തുന്ന അടുപ്പവും അമേരിക്കക്ക്‌ തലവേദനാകുന്നുണ്ട്‌. താലിബാന്‍ ഭീകരര്‍ക്ക്‌ പാകിസ്താന്‍ അഭയം നല്‍കുന്നതും അമേരിക്കയെ ചൊടിപ്പിച്ചുവെന്നു വേണം കരുതാന്‍.

സാഹചര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ ചേരിചേരാപ്രസ്ഥാനവുമായി മുന്നിട്ടിറങ്ങി ലോകരാജ്യങ്ങളുടെ ഇടയില്‍ സല്‍പേര്‌ സമ്പാദിച്ച ഇന്ത്യയോട്‌ കൂട്ടുകൂടുന്നത്‌ എന്തുകൊണ്ടും അമേരിക്കക്ക്‌ ഗുണം ചെയ്യും. ഇങ്ങനെ ഏഷ്യയില്‍ നഷ്ടമാകുന്ന സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിണ്റ്റെ ഫലമായാണ്‌ ഇന്ത്യയോട്‌ കൂടുതല്‍ അടുപ്പം കാണിക്കുന്നത്‌ എന്നു പറയാം. ഈ അടിസ്ഥാനത്തില്‍ വേണം അമേരിക്കന്‍ ആണവ വാഹിനിയായ നിമിറ്റ്സും ആണവ അന്തര്‍വാഹിനികളും ഉള്‍പ്പെടുന്ന അടുത്തമാസത്തെ സംയുക്ത സൈനികാഭ്യാസത്തേയും കാണേണ്ടത്‌.

ആണവസാങ്കേതിക രംഗത്ത്‌ സ്വന്തമായി വ്യക്തിത്വം സ്ഥാപിച്ച ഇന്ത്യയുടെ ഇപ്പോഴത്തെ സാഹചര്യവും അമേരിക്കക്ക്‌ അനുകൂലമായിരുന്നു. നമ്മള്‍ തോറിയവും പ്ളൂട്ടോണിയവുമൊക്കെ വാങ്ങിയിരുന്ന രാജ്യങ്ങള്‍ 1974ലെയും 1998 ലെയും ഇന്ത്യയുടെ ആണവ പരീക്ഷണങ്ങളെതുടര്‍ന്ന്‌ ഉപരോധമേര്‍പ്പെടുത്തുകയോ ഭാഗികമായി പിന്‍മാറുകയോചെയ്തു. ഈയവസരം മുതലെടുത്താണ്‌ അമേരിക്ക ഇന്ത്യയുമായുള്ള ആണവകരാറുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്‌. എന്നാല്‍ ഇന്ത്യ ഒരു ആണവ ശക്തിയായി വളര്‍ന്നു വരുന്നത്‌ അമേരിക്കക്കുമാത്രമല്ല മറ്റു ആണവശക്തികള്‍ക്കും താല്‍പ്പര്യമില്ല എന്നത്‌ വസ്തുതയാണ്‌. ആണവനിര്‍വ്യാപനകരാറിണ്റ്റെ പേരില്‍ ഇന്ത്യയെ ആണവ പരിപാടികളില്‍ നിന്ന്‌ പിന്തിരിപ്പിക്കാന്‍ ഇവരൊക്കെ പല തവണ ശ്രമിച്ചതുമാണ്‌. അതില്‍ വഴങ്ങാത്തതിനാല്‍ ഇന്ത്യയുമായി സഹകരിക്കേണ്ടതില്ലെന്ന്‌ ആസ്ത്രേലിയയടക്കമുള്ള രാജ്യങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. ആസ്ട്രേലിയയുടെ ഇപ്പോഴുണ്ടായ മനം മാറ്റവും ശ്രദ്ധേയമാണ്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന ഓസ്ട്രേലിയന്‍ മന്ത്രിസഭായോഗം ഇന്ത്യക്ക്‌ യുറേനിയം നല്‍കാന്‍ തയ്യാറാണെന്ന്‌ പ്രഖ്യാപിച്ചു. ഇന്ത്യ ആണവ പരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാക്കുമെന്ന വ്യവസ്ഥ പ്രകാരമായിരിക്കും ഇന്ധനം നല്‍കുക. യുറേനിയം സമാധാന ആവശ്യങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കൂ എന്ന കാര്യം പരിശോധിക്കാന്‍ ഓസ്ട്രേലിയന്‍ നിരീക്ഷകര്‍ക്ക്‌ അധികാരം നല്‍കുന്ന തരത്തിലായിരിക്കും കരാറെന്നും അവര്‍ വ്യക്തമാക്കി. ആണവ മേഖലയില്‍ ഇന്ത്യ ഒരു ഉപഭോക്തൃരാജ്യം മാത്രമായിക്കാണാനാണ്‌ മറ്റുള്ളവരുടെ താല്‍പര്യം.

ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ അമേരിക്കയുമായുണ്ടാക്കുന്ന ആണവ കരാര്‍ വളരെ സൂക്ഷമതയുള്ളതായിരിക്കണമെന്നാണ്‌ നയതന്ത്രവിദഗ്ദരും രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെടുന്നത്‌. പക്ഷേ കരാറിനേക്കുറിച്ച്‌ പഠിക്കാനോ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനോ കഴിയാത്ത വിധം അതീവ രഹസ്യമായിട്ടായിരുന്നു അമേരിക്കയുടെ നീക്കം. കരടുരൂപത്തിലെ വ്യവസ്തകളില്‍ ചിലതുമാത്രമായിരുന്നു ആദ്യം പുറത്തുവിട്ടത്‌. ഇത്രയും ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈഡ്‌ ആക്ടിണ്റ്റെ വിവിധവശങ്ങളെക്കുറിച്ചും ആണവ കരാറിനെക്കുറിച്ചും ഇടതു പക്ഷ കക്ഷികളും ഇതര കക്ഷികളും ഉന്നയിച്ച സംശയങ്ങള്‍ ദൂരീകരിക്കുക പ്രധാനമന്ത്രിയുടെ കടമയാണ്‌. ചര്‍ച്ച ചെയ്യാമെന്നു വാഗ്ദാനം ചെയ്തതല്ലാതെ കൃത്യമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രിക്കും ഇതുവരെ കഴിഞ്ഞില്ല. പാര്‍ലമെണ്റ്റിണ്റ്റെ ഇരുസഭകളും ഇതേ തുടര്‍ന്ന്‌ പലതവണ നിര്‍ത്തിവെക്കേണ്ടിവരികയും ചെയ്തു.

യുപിഎസര്‍ക്കാരും അവര്‍ക്കു പിന്തുണ നല്‍കുന്ന ഇടതു പക്ഷവും കനത്ത ഏറ്റുമുട്ടലിണ്റ്റെ പാതയിലാണിപ്പോള്‍. ആണവകരാറിനെ എതിര്‍ത്ത ഇടതുപക്ഷത്തോട്‌ വേണമെങ്കില്‍ പിന്തുണപിന്‍വലിച്ചോളൂ എന്ന മറുപടിയാണ്‌ മന്‍മോഹന്‍ സിംഗ്‌ നല്‍കിയത്‌. കരാറിനെ എതിര്‍ക്കുന്നവരാണ്‌ സഭയില്‍ ഭൂരിപക്ഷവും എന്ന കടുത്ത ഭാഷയിലുള്ള മറുപടി സി പി എം ജനറല്‍ സെക്രട്ടറി കാരാട്ടും നല്‍കി. ഭൂരിപക്ഷം പിന്തുണക്കാത്ത രാജ്യസുരക്ഷയെ തന്നെ ബാധിക്കുമെന്ന്‌ ആരോപണമുയര്‍ന്ന കരാറിനു നേരെയുയര്‍ന്ന ആരോപണങ്ങള്‍ക്ക്‌ കൃത്യമായി മറുപടിനല്‍കാതെ നിഷേധസ്വഭവത്തില്‍ പ്രതികരിക്കുന്ന പ്രധാനമന്ത്രിയുടെ നയം ബീഭത്സവും പ്രതിഷേധാര്‍ഹവുമാണ്‌. ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണമാണ്‌ ജനങ്ങളും ആഗ്രഹിക്കുന്നത്‌. മന്‍മോഹന്‍സിംഗ്‌ തന്നെ മുന്‍കൈയെടുത്ത്‌ നടപ്പിലാക്കിയ ഉദാരവര്‍ക്കരണനയങ്ങള്‍ക്ക്‌ പിന്നീട്‌ സ്വീകാര്യത ലഭിച്ചതു പോലെ ആണവകരാറും കാലക്രമേണ അംഗീകരിച്ചോളും എന്ന അദ്ദേഹത്തിണ്റ്റെ നിലപാട്‌ ജനാധിപത്യ മര്യാദകള്‍ക്ക്‌ ചേര്‍ന്നതല്ല.
............................................................................................. (പുഴ. കോം)

Thursday, August 02, 2007

നന്ദിഗ്രാമിലെ പ്രേതം ആന്ധ്രയില്‍

ട്ടിണിപ്പാവങ്ങള്‍ക്ക്‌ കിടപ്പാടം നല്‍കുകയെന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത പാര്‍ട്ടിയാണ്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടി. കേരളത്തിലോ ത്രിപുരയിലോ ബംഗാളിലോ മാത്രം ഒതുങ്ങുന്ന ഒരു ബ്രാക്കറ്റു പാര്‍ട്ടിയായി സി പി എമ്മിനെ കാണരുത്‌. പാവങ്ങള്‍ എന്ന വാക്കുച്ചരിക്കാന്‍ അവകാശമുള്ള ഏക പാര്‍ട്ടി, പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരായ പാര്‍ട്ടി. പക്ഷേ ഓരോ സംസ്ഥാനത്തെയും പാവങ്ങള്‍ വ്യത്യസ്ഥരാണ്‌. ഇടതുപക്ഷം വര്‍ഷങ്ങളായി പരാജയം കണ്ടിട്ടില്ലാത്ത ബംഗാളില്‍ പാവങ്ങള്‍ ഇന്തോനേഷ്യയിലെ സലീം ഗ്രൂപ്പും, ഇന്ത്യയിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ടാറ്റയുമാണ്‌. മുതലാളിമാരെ പാവപ്പെട്ടവരാക്കുക, പാവപ്പെട്ടവര്‍ക്കു വേണ്ടി പുതിയ ലോകം കെട്ടിപ്പടുക്കുക. ആചാര്യന്മാര്‍ ഏല്‍പ്പിച്ച ചരിത്ര ദൗത്യം അല്‌പമെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്‌ ഇന്ത്യയിലെ ചുവപ്പുകോട്ടയായ ബംഗാളിലാണ്‌. അതിര്‍ത്തി കടന്നാല്‍ പാവങ്ങളുടെ നിലവാരം വീണ്ടും താഴേക്കു വരും. അങ്ങനെയല്ലേ വരൂ. അതുകൊണ്ടാണ്‌ അവര്‍ക്കു വേണ്ടി ഭൂമി പതിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനായി രാജ്യവ്യാപകമായി സമരം ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചത്‌. മണിക്കൂറുകള്‍ക്കുള്ളില്‍ പുത്തന്‍ ഭൂപരിഷ്‌കരണ ചരിത്രത്തിലെ രക്തസാക്ഷിപ്പട്ടികയിലേക്ക്‌ ആന്ധ്രാപ്രദേശില്‍ നിന്ന്‌ ഒരു സ്‌ത്രീയടക്കം എട്ടു പേരെയാണ്‌ ലഭിച്ചത്‌.

ഭൂരഹിതര്‍ക്ക്‌ ഭൂമിയാവശ്യപ്പെട്ട്‌ സി പി എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപാര്‍ട്ടികള്‍ നടത്തിയ ബന്ദാണ്‌ അക്രമാസക്തമായതും ഖമ്മം ജില്ലയിലെ മുഡിഗൊണ്ട ഗ്രാമത്തിലുണ്ടായ പോലീസ്‌ വെടിവെപ്പില്‍ എട്ടു പേര്‍ മരിച്ചതും. പൊലീസിനു നേരെ കല്ലെറിഞ്ഞ പ്രകടനക്കാര്‍ക്കു നേരെ പോലീസ്‌ വെടിവെക്കുകയായിരുന്നെന്ന്‌ റിപ്പോര്‍ട്ട്‌. നിനച്ചിരിക്കാതെ വീണുകിട്ടിയ അവസരം ഇടതുപാര്‍ട്ടികള്‍ നന്നായി ഉപയോഗിച്ചു. ബന്ദും പ്രതിഷേധവും ഹര്‍ത്താലുമായി ആഘോഷപരിപാടികള്‍ കൊഴുത്തു. ഡല്‍ഹിയില്‍ നിന്ന്‌ മാഡം വിളിച്ചു മുഖ്യമന്ത്രി വൈ എസ്‌ രാജശേഖര റെഡ്ഡിയെ വിരട്ടി, റെഡ്ഡി ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. മരിച്ചവര്‍ക്ക്‌ അഞ്ചു ലക്ഷം പരിക്കേറ്റവര്‍ക്ക്‌ ഒരു ലക്ഷം. സി പി എം ഉത്തരവാദിത്വം കോണ്‍ഗ്രസ്സിന്റെ തലയില്‍ വച്ചൊഴിഞ്ഞു. ഒപ്പം കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്നും രാജ്യമെങ്ങും പുത്തന്‍ ഭൂപരിഷ്‌കരണസമരവുമായി മുന്നോട്ടു പോകുമെന്നും കാരാട്ട്‌ വടിവൊത്ത ഭാഷയില്‍ പ്രഖ്യാപിച്ചു.

ബംഗാളിനു പുറത്ത്‌ കാരാട്ടും യച്ചൂരിയും കൂട്ടരും പാവപ്പെട്ടവര്‍ക്കു ഭൂമി ലഭിക്കാന്‍ വീറോടെ പൊരുതുമ്പോള്‍ ഇന്ത്യയിലെ തൊഴിലാളികളുടെ സ്വര്‍ഗ്ഗരാജ്യത്ത്‌, അങ്ങ്‌ നന്ദിഗ്രാമില്‍ കുത്തകകള്‍ക്കു വേണ്ടി സി പി എമ്മുകാരും കിടപ്പാടത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ പ്രതിരോധ സമിതിക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. എന്തൊരു വിരോധാഭാസം. നന്ദിഗ്രാമില്‍ രണ്ട്‌ പേര്‍ മരിച്ചതിനെതിരെ ഈ നേതാക്കളാരും ഒന്നും പ്രതികരിച്ചു കണ്ടില്ല. ഇങ്ങ്‌ ആന്ധ്രാ പ്രദേശില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അതേ സമരമാണ്‌ അവിടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്‌ മേല്‍ക്കൈയുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രതിരോധ സമിതി (ബി യു പി സി) യുടെ നേതൃത്വത്തില്‍ നടക്കുന്നത്‌. അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തില്‍ സംഘടിതരായ സി പി എം കാരും ബി യു പി സി പ്രവര്‍ത്തകരും മുപ്പതു തവണ വെടിവെച്ചു. വെടിവെപ്പില്‍ പാടത്തു പണിയെടുത്തിരുന്നവരാണ്‌ മരിച്ചത്‌. നന്ദീഗ്രാമിലും ബന്ദും പ്രതിഷേധവും ആളിക്കത്തി. ബുദ്ധദേബ്‌ സര്‍ക്കാരിന്‌ മുന്‍കരുതലായി 400 ഓളം പോലീസുകാരെ വിന്യസിക്കേണ്ടിവന്നു. കഴിഞ്ഞ മാര്‍ച്ച്‌ പതിനാലിന്‌ പോലീസും സി പി എം പ്രവര്‍ത്തകരും ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ല്‍പരം പേരാണ്‌ മരിച്ചത്‌. തൊട്ടുമുമ്പ്‌ ജനുവരിയില്‍ മരിച്ചത്‌ 6 പേര്‍. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കണക്കില്‍ പെട്ടും പെടാത്തതുമായി മരിച്ചത്‌ നിരവധി. ഇവരെല്ലാം പ്രത്യയശാസ്‌ത്രപരമായി പറഞ്ഞാല്‍ അധ്വാനിക്കുന്ന ജനവിഭാഗം. സിപിഎമ്മടക്കമുള്ള ഇടതുപാര്‍ട്ടികളുടെ ആണിക്കല്ല്‌. നേടാനല്ലാതെ നഷ്‌ടപ്പെടാനൊന്നുമില്ലാത്തവര്‍. എന്നാല്‍ സി പി എം തുണക്കുന്നത്‌ ഇന്തോനേഷ്യയിലെ കുത്തക ഭീമന്‍ സാലിം ഗ്രൂപ്പിനെ, ഒന്നു കൂടെ നന്നായി പറഞ്ഞാല്‍ സുഹാര്‍ത്തോ ഭരണകൂടത്തിന്‌ ഭീഷണി സൃഷ്‌ടിച്ച അതേ സാലിം ഗ്രൂപ്പിനെ, എന്തൊരു ആദര്‍ശ ധീരത.

കമ്മ്യൂണിസ്റ്റുപാര്‍ട്ടി കെട്ടിപ്പടുത്ത നേതാക്കളുടെ അന്യം നിന്നു പോകുന്ന കണ്ണികളില്‍ പ്രധാനിയായ ജ്യോതി ബസുവിന്റെ മലക്കം മറിച്ചിലാണ്‌ ശ്രദ്ധേയം. നന്ദിഗ്രാം വെടിവെപ്പോടെ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച ബസു ഇന്ന്‌ നന്ദിഗ്രാം സംഭവത്തെ യാതൊരു നാണവുമില്ലാതെ ന്യായീകരിക്കുകയാണ്‌. നന്ദിഗ്രാം സംഭവത്തിനുശേഷം ഇടതുമുന്നണി എന്ന ആശയം തന്നെ അന്യം നിന്നു പോകുമെന്നു മുന്നണിയോഗത്തില്‍ ഗര്‍ജ്ജിച്ച അതേ ആര്‍ജ്ജവത്തോടെയാണ്‌ ഖമ്മത്തെ വെടിവെപ്പിനെ യൊതൊരു വിധത്തിലും ന്യായീകരിക്കാനാവില്ലെന്നു പറഞ്ഞ കൂട്ടത്തില്‍ നന്ദിഗ്രാമില്‍ ഒരു വെടിവെപ്പ്‌ അനിവാര്യമായിരുന്നെന്ന്‌ പറഞ്ഞത്‌. സി പി എമ്മിന്റെ ഇരട്ടത്താപ്പിനെതിരെ മമതാ ബാനര്‍ജി ആക്രോശിച്ചതിനു തൊട്ടു പിന്നാലെ തന്നെ ബസു അതു ശരിവെക്കുകയും ചെയ്‌തു.

ഖമ്മം സംഭവത്തോടെ സ്വന്തം പേരിലുള്ളതും കുടുംബാംഗങ്ങളുടെ പേരിലുള്ളതുമായ ഭൂമി വിട്ടുകൊടുത്ത്‌ നേടിയെടുത്ത സല്‌പേരാണ്‌ വൈ എസ്‌ രാജശേഖര റെഡ്ഡി കളഞ്ഞു കുളിച്ചത്‌. റെഡ്ഡിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമായിരുന്നു വെടിവെപ്പെന്നാണ്‌ സി പി എം ആരോപിക്കുന്നത്‌. അതുകൊണ്ട്‌ അദ്ദേഹം രാജിവെച്ചു പിരിഞ്ഞുപോകണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തിനെതിരെ ശക്തമായ പ്രചരണം അഴിച്ചുവിടുമെന്നും സി പി എം നേതൃത്വം വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ദ്വിഗ്‌ വിജയ്‌ സിംഗാണെങ്കില്‍ സംഭവത്തില്‍ ഒരു മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ രക്ഷപ്പെടാനാണ്‌ ശ്രമിക്കുന്നത്‌. സമരക്കാര്‍ക്കിടയില്‍ മാവോ വാദികള്‍ നുഴഞ്ഞു കയറിയതാണ്‌ വെടിവെപ്പിനു കാരണമെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. പ്രധാനമന്ത്രി ഇടപെടുന്നതിനു മുമ്പേ ആക്‌ടിംഗ്‌ പ്രധാനമന്ത്രി സോണിയാ ഗാന്ധി വിശദീകരണം ആവശ്യപ്പെട്ടതോടെ രാജശേഖര റെഡ്ഡിയുടെ രക്തത്തിനു വേണ്ടിയാണ്‌ ചന്ദ്രബാബു നായിഡുവിന്റെയും ബി ജെ പിയുടെയും കരുക്കള്‍ നീക്കുന്നത്‌.

എന്നാല്‍ രണ്ടു ദിവസത്തെ ഹൈദരാബാദ്‌ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി പ്രശ്‌നങ്ങളില്‍ നേരിട്ടിടപെട്ടതോടെയാണ്‌ കോണ്‍ഗ്രസ്‌ നീക്കങ്ങള്‍ക്ക്‌ ദിശാബോധം കിട്ടിയത്‌. സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബംഗള്‍ക്ക്‌ നേരിട്ട്‌ അനുശോചന മറിയിച്ചു. ഒപ്പം സംസ്ഥാനത്ത്‌ സി പി എമ്മിന്റെ സമരം മനപ്പൂര്‍വ്വം അക്രമാസക്തമാക്കുകയാണെന്നും അനിഷ്‌ടസംഭവങ്ങള്‍ ഒഴിവാക്കണമെന്നും സൗമ്യമായി പ്രധാനമന്ത്രി ആവശ്യപ്പെട്ടത്‌ വൈ എസിന്റെ തല തല്‍ക്കാലം തെറിക്കില്ലെന്നാണ്‌ സൂചിപ്പിക്കുന്നത്‌. അതേ സമയം നന്ദിഗ്രാമില്‍ കോണ്‍ഗ്രസ്സിന്റെ ആക്രമണത്തിന്‌ വിധേയമായ സി പി എമ്മിന്‌ ഇതു വെച്ചു മുതലെടുക്കാമെന്ന രാഷ്‌ട്രീയ നീക്കത്തിനും തിരിച്ചടി നേരിട്ടു. പ്രതിഷേധ പ്രസ്‌താവനകളിലെല്ലാം നന്ദീഗ്രാം കടന്നു വരുന്നത്‌ സി പി എമ്മിന്റെ വീറു കുറച്ചു എന്നതാണ്‌ സത്യം.

കുത്തകക്കാരില്‍ നിന്നും ഭൂമി പാവപ്പെട്ടവര്‍ക്ക്‌ പിടിച്ചെടുത്ത്‌ നല്‍കണമെന്നത്‌ നടപ്പില്‍ വരേണ്ടതുതന്നെയാണ്‌. എന്നാല്‍ ഇതിനകം നാലു ലക്ഷത്തില്‍ പരം ഏക്കര്‍ ഭൂമി പാവങ്ങള്‍ക്ക്‌ വിതരണം ചെയ്‌ത ആന്ധ്രാപ്രദേശില്‍ നിന്നു തന്നെ ഇത്തരമൊരു നാടകം തുടങ്ങിയതിലെ ഉദ്ദേശ്യ ശുദ്ധിയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. അതും സിഗൂരിലും നന്ദിഗ്രാമിലും പാവങ്ങളുടെ കൃഷിഭൂമി പിടിച്ചെടുത്ത്‌ കുത്തകക്കാര്‍ക്കു കൊടുത്ത അതേ പാര്‍ട്ടിയുടെ നേതൃത്വത്തില്‍. അതേ സമയം ജന്മിത്തത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ബീഹാറിലും തമിഴ്‌നാട്ടിലും യു പിയിലും മറ്റു സംസ്ഥാനങ്ങളിലും ഇടതുപാര്‍ട്ടികളോ അനുകൂലികളോ ചെറുവിരലനക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌. ആന്ധ്രാപ്രദേശില്‍ അക്രമം സൃഷ്‌ടിച്ച സി പി എമ്മിന്റെയോ ഇടതു പാര്‍ട്ടികളില്‍ ഏതെങ്കിലും ഒന്നിന്റെ നേതൃത്വത്തിലോ ബീഹാറിലെ തോക്കും ആയുധങ്ങളുമായി പൊരുതുന്ന ജന്മികള്‍ക്കുമുന്നില്‍ സമരത്തിനിറങ്ങാനാകുമോ?. തമിഴ്‌നാട്ടിലെ ഗൗണ്ടര്‍മാര്‍ അടക്കിവാഴുന്ന കൃഷിഭൂമി പിടിച്ചടക്കാന്‍ ഒരു ഒറ്റവരി ജാഥയെങ്കിലും നടത്തിയോ?

മറ്റൊരു ബംഗാള്‍ ഇരട്ടത്താപ്പാണ്‌ സി പി എമ്മിന്റെ മറ്റൊരു ശക്തി കേന്ദ്രമായ കേരളത്തിലും സംഭവിക്കുന്നത്‌. സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ ഒതുക്കാനിറങ്ങിയ സി പി എം മുഖ്യമന്ത്രിയുടെ ഗതികേട്‌ കണ്ട്‌ ലോകം സഹതപിക്കുകയാണ്‌. ജന പിന്തുണയോടെ മറ്റൊരു ഭൂപരിഷ്‌കരണത്തിറങ്ങി അവസാനം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പിന്നില്‍ നിന്നു കുത്തി അദ്ദേഹം മിഷന്‍ മൂന്നാര്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുന്നു. ഇവിടെ കൈയേറ്റക്കാരില്‍ പ്രമുഖര്‍ പാര്‍ട്ടിയും പാര്‍ട്ടിക്കു വേണ്ടപ്പെട്ടവരും. ഇടതു പാര്‍ട്ടികളില്‍ മറ്റൊരു പ്രധാനിയായ സി പി ഐ ആണ്‌ കൈയേറല്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിന്‌ തുരങ്കം വെച്ചവരില്‍ പ്രധാനി. കേരളത്തില്‍ പാവപ്പെട്ടവര്‍ക്കു ഭൂമി നല്‍കാന്‍ വേണ്ടി അടുത്ത ഭരണകാലത്തായാല്‍ പോലും സമരം ചെയ്യാന്‍ സി പി എമ്മിന്‌ എന്ത്‌ ധാര്‍മ്മിക അവകാശമാണുണ്ടാകുക.

സാമൂഹ്യ സാമ്പത്തിക മേഖലയിലെ ഒരുമയുടെ പേരിലാണ്‌ കമ്മ്യൂണിസം കൊട്ടിഘോഷിക്കപ്പെടുന്നത്‌. ആ ആദര്‍ശത്തിന്റെ പേരില്‍ തന്നെയാണ്‌ ഇടതുപക്ഷം ബംഗാളില്‍ അനിഷേധ്യരായും ത്രിപുരയിലും കേരളത്തിലും അല്ലാതെയും തുടരുന്നതും. ക്യൂബയിലും ചൈനയിലുമൊക്കെ ഇടതു പക്ഷത്തിന്‌ പകരം വെക്കാന്‍ മറ്റൊന്നില്ല എന്ന അഹങ്കാരമാണ്‌ കമ്മ്യൂണിസത്തിനു നേരിട്ട അപചയത്തിന്‌ കാരണമെന്ന വീക്ഷണം ബംഗാള്‍ ശരിവെക്കുന്നു. ഒപ്പം മള്‍ട്ടി നാഷണല്‍ കമ്പനികളെ വെല്ലുന്ന ആസ്‌തിയുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി നാശത്തിന്റെ കുറുക്കുവഴികള്‍ നമുക്കുമുന്നില്‍ അവതരിപ്പിച്ചു തരികയാണ്‌.

.............................................................................................
(പുഴ. കോം)