Tuesday, October 09, 2007

ടീം കോണ്‍ഗ്രസ്സ്‌

രുത്തം വന്ന സീനിയര്‍ കളിക്കാരെ അപ്രസക്തരാക്കി പ്രഥമ ട്വന്റി ട്വന്റി വേള്‍ഡ്‌ കപ്പ്‌ അടിച്ചെടുത്ത മഹീന്ദ്രസിംഗ്‌ ധോണിയുടെ അത്ര അക്രമണകാരിയല്ലെങ്കിലും രാഹുലും യുവാവാണ്‌. ഐ ടിയടക്കമുള്ള പുത്തന്‍ സാങ്കേതിക മേഖലകളെയും ക്രിക്കറ്റിനെയും സാഹസിക വിനോദങ്ങളെയും സ്‌നേഹിക്കുന്ന യുവാവ്‌. രാജീവിനു ശേഷം ഗാന്ധിപുത്രന്മാര്‍ നേതൃത്വത്തിലില്ലാതെ പതിനാറു വര്‍ഷം പിന്നിട്ട കോണ്‍ഗ്രസ്സില്‍ രാജീവിന്റെ പ്രതിരൂപമായ രാഹുലിനെ ധോണിയോട്‌ ഉപമിച്ചുവെങ്കില്‍ പ്രായവും പാരമ്പര്യവുമുള്ള കോണ്‍ഗ്രസ്സുകാര്‍ക്ക്‌ അതൊരു താക്കീതാണ്‌. വരുന്ന തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ നടത്തിയ അഴിച്ചു പണിയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയായയും പ്രവര്‍ത്തക സമിതി അംഗമായും രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തത്‌ ഇനിയങ്ങോട്ട്‌ രാഹുലിന്റെ ടീമിന്റെ കാലഘട്ടമാണെന്ന വ്യക്തമായ സൂചനയാണ്‌ നല്‍കുന്നത്‌. രാജീവ്‌ ഗാന്ധിയുടെ മരണ ശേഷം രാഹുലിനെ നേതൃത്വത്തിലെത്തിക്കാനുള്ള വ്യക്തമായ തിരക്കഥയുടെ അവസാന രംഗത്തിനും തിരശ്ശീല വീണു കഴിഞ്ഞു.

രാജീവും കൂട്ടുകാരും ചേര്‍ന്ന്‌ ഭരിച്ച ആ പഴയ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന പുനസ്സംഘടനയാണ്‌ ഇത്തവണത്തേത്‌. രാഹുലിനൊപ്പം ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്‌, സന്ദീപ്‌ ദീക്ഷിത്‌ തുടങ്ങിയ ഒരു പുതിയ ടീമിനെ തന്നെ തന്നെ കോണ്‍ഗ്രസ്‌ കളത്തിലിറക്കിക്കഴിഞ്ഞു. മക്കള്‍ രാഷ്‌ട്രീയത്തിന്റെ പുതിയ കണ്ണികളെന്നതിലുപരി രാജീവിന്റെ അറിയപ്പെടുന്ന കൂട്ടുകാരുടെ മക്കള്‍ കൂടിയാണ്‌ ഇവരെന്നത്‌്‌ ശ്രദ്ധേയമാണ്‌. രാജീവ്‌ ഗാന്ധിയുടെ സന്തതസഹചാരിയും ഉറ്റ സുഹൃത്തുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ്‌ ജ്യോതിരാദിത്യ സിന്ധ്യ. പോരാത്തതിന്‌ രാഹുലും ജോതിരാദിത്യ സിന്ധ്യയും ബാല്യകാല സുഹൃത്തുക്കളും രണ്ടു വര്‍ഷം ഡൂണ്‍ സ്‌കൂളില്‍ ഒരേ മുറിയില്‍ കഴിഞ്ഞവരുമാണ്‌. രാജീവ്‌ - മാധവറാവു സിന്ധ്യ കൂട്ടുകെട്ടിനെ, രാഹുല്‍ - ജ്യോതിരാദിത്യ കൂട്ടുകെട്ടില്‍ കാണാം. രാജേഷ്‌ പൈലറ്റിന്റെ മകനായ സച്ചിന്‍ പൈലറ്റും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ മകനായ സന്ദീപ്‌ ദീക്ഷിത്തുമടങ്ങുന്നതാണ്‌ രാഹുലിന്റെ പുതിയ ടീം കോണ്‍ഗ്രസ്സ്‌. ഈ പുതിയ ടീമിന്റെ കൈയിലാണ്‌ കോണ്‍ഗ്രസ്സിന്റെ യുവജന സംഘനകളുടെ നേതൃത്വം സോണിയ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്‌.

അടുത്ത തിരഞ്ഞെടുപ്പുകാലമാകുമ്പോള്‍ ഇന്ത്യയില്‍ നാല്‍പതു വയസ്സിനു താഴെയുള്ള ഇന്ത്യന്‍ വോട്ടര്‍മാരുടെ എണ്ണം മുപ്പതു കോടി കവിയും. അപ്പോഴേക്കും ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ ഒരു ഗാന്ധിയില്ലാതായിട്ട്‌ ഇരുപത്‌ വര്‍ഷം തികയും. കാലമെത്ര പുരോഗമിച്ചാലും ഗാന്ധി കുടുംബത്തോടുള്ള അണികളുടെ ആരാധനയും നല്ലാരു പങ്ക്‌ ഭാരതീയരുടെ മമതയും കുറയില്ലെന്ന്‌ സോണിയക്ക്‌ നന്നായി അറിയാം. രാഹുലിനെ ഭാവി പ്രധാനമന്ത്രിയായി വാഴ്‌ത്തിയാല്‍ പെട്ടിയില്‍ വോട്ടു വീഴുമെന്ന്‌ ഉറപ്പ്‌. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന യുവാക്കള്‍ക്കൊപ്പം പരമ്പരാഗത വോട്ടുകളും സ്വന്തമാക്കാം. ശരിക്കും ഒരു വെടിക്ക്‌ രണ്ട്‌ പക്ഷി.

ഒരു ഗാന്ധികുടുംബക്കാരനെന്നതിലും ഒരു മുന്‍ പ്രധാനമന്ത്രിയുടെ മകനെന്നതിലുമുപരി ഇന്ത്യന്‍ രാഷ്‌ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത രാഹുല്‍ രാഷ്‌ട്രീയം പഠിച്ചു തുടങ്ങിയിട്ട്‌ അധികമായില്ല. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പരിചയവും ജ്ഞാനവും കഴിഞ്ഞ യു പി തിരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്‌. നെഹറു കുടുംബമാണ്‌ ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെടുകയില്ലായിരുന്നുവെന്നും പാകിസ്‌താന്‍ വിഭജിച്ച്‌ ബംഗ്ലാദേശ്‌ ഉണ്ടാക്കിക്കൊടുത്തത്‌ നെഹറു കുടുംബമാണെന്നുമുള്ള പ്രസംഗങ്ങള്‍ കോണ്‍ഗ്രസ്സിന്‌ ചില്ലറ തലവേദനയല്ല സൃഷ്‌ടിച്ചത്‌. യു പി യില്‍ രാഹുലിന്റെ പ്രകടനം ഫ്‌ളോപ്പായിട്ടുപോലും രാഹുലിനെ അടുത്ത പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ എണ്ണപ്പെട്ടു കഴിഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശം തീര്‍ത്തും ആസൂത്രിതമായിരുന്നു. രാഹുലില്‍ ഒരു പുതിയ രാജീവിനെ തന്നെ പുനരവതരിപ്പിക്കുകയായിരുന്നു. രാജീവ്‌ ഗാന്ധിയുടെ ഇഷ്‌ട വേഷമായ കുര്‍ത്തയും പൗജാമയും തന്റെ രാഷ്‌ട്രീയ വേഷമായി സ്വീകരിക്കുന്നതു മുതല്‍ സഹചാരികളെ തിരഞ്ഞെടുക്കുന്നതില്‍ വരെ അഛന്റെ പ്രതിഛായ വരുത്താന്‍ സോണിയയും കോണ്‍ഗ്രസ്‌ നേതൃത്വവും ശ്രമിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത്‌ രാഹുലിന്റ രാഷ്‌ട്രീയ അരങ്ങറ്റത്തിനു മുന്നോടിയായി അമേത്തിയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുലിന്റെ പുഞ്ചിരിയിലും ഇരട്ടത്താടിയിലും പ്രിയങ്ക രാജീവിന്റെ രൂപസാദൃശ്യം അണികള്‍ക്ക്‌ കാണിച്ചു കൊടുക്കുകയും ചെയ്‌തു. ഗാന്ധി കുടുംബത്തിലെ ഒരംഗം രാഷ്‌ട്രീയത്തില്‍ പ്രവേശിക്കേണ്ട കൃത്യ സമയത്തു തന്നെയാണ്‌ രാഹുലും എത്തിയിരിക്കുന്നത്‌. മുപ്പതിനും നാല്‌പത്തിരണ്ടിനുമിടയിലാണ്‌ രാഹുലിനു മുന്നിലെ അഞ്ചു തലമുറയിലെ ബഹുഭൂരിഭാഗവും കോണ്‍ഗ്രസ്സിന്റെ മുന്നണിപ്പോരാളികളായത്‌. രാജീവ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നത്‌ മുപ്പത്തിയേഴാമത്തെ വയസ്സില്‍. രാഹുല്‍ മുപ്പത്തിനാലാമത്തെ വയസ്സിലും. മുപ്പത്തിയേഴാമത്തെ വയസ്സിലിപ്പോള്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായിരിക്കുന്നു. കോണ്‍ഗ്രസ്സിലേയും ഇടതുപക്ഷത്തേയും പ്രമുഖ നേതാക്കളുമായി തട്ടിച്ചു നോക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അവരുമായി മത്സരിക്കുന്ന ട്രാക്ക്‌ റെക്കോര്‍ഡാണ്‌ രാഹുലിനുള്ളത്‌. രാജീവിനേപ്പോലെ ഡൂണ്‍സ്‌കൂളില്‍ വിദ്യാഭ്യാസം ഹാര്‍ഡ്‌വാര്‍ഡില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദം കേംബ്രിഡ്‌ജ്‌ ട്രിനിറ്റിയില്‍ നിന്ന്‌ ഡെവലപ്പ്‌മെന്റ്‌ സ്റ്റഡീസില്‍ എം ഫില്‍. പിന്നെ ഡെല്‍ഹിയിലെ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജിലെ പഠനം. അഛന്‍ രാജീവിനെപ്പോലെ പൈലറ്റ്‌ ലൈസന്‍സുമുണ്ട്‌. എന്തുകൊണ്ടും രാജീവ്‌ ഗാന്ധി, മാധവ റാവു സിന്ധ്യ ശ്രേണിയിലേക്കിണങ്ങുന്ന പിന്‍മുറക്കാരന്‍.

ഹാര്‍വാര്‍ഡിലും കേംബ്രിഡ്‌ജിലെയും പഠിത്തം കഴിഞ്ഞ്‌ 1989 ലാണ്‌ രാഷ്‌ട്രീയ പ്രചാരണത്തിനായി രാഹുല്‍ ഡല്‍ഹിയിലെത്തുന്നത്‌. പ്രസംഗവേദിയില്‍ ഉറക്കെ പ്രസംഗിച്ച്‌ അണികളെ കൈയിലെടുക്കാനുള്ള പാടവമൊന്നും രാഹുലിനില്ലായിരുന്നു. അതുകൊണ്ടു തന്നെ നുണക്കുഴി കാട്ടിയയുള്ള ചിരിയിലൊതുങ്ങി ആദ്യകാല രാഷ്‌ട്രീയ ജീവിതം. എങ്കിലും ഒരു വലിയ കേള്‍വിക്കാരെ സൃഷ്‌ടിക്കാന്‍ രാഹുലിനു കഴിഞ്ഞിരുന്നു. ലണ്ടനില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായിരുന്ന രാഹുല്‍ 2002 ലാണ്‌ ഡല്‍ഹിയിലേക്ക്‌ താമസം മാറ്റുന്നത്‌. തൊട്ടടുത്ത വര്‍ഷം തന്നെ സേവാദള്‍ അധ്യക്ഷനാക്കി രാഹുലിനെ മുഴുവന്‍ സമയ രാഷ്‌ട്രീയത്തിലിറക്കാന്‍ സോണിയക്കുമേല്‍ സമ്മര്‍ദ്ദം വന്നെങ്കിലും രാഹുല്‍ നിരസിച്ചു. 2004 ജനുവരിയില്‍ പ്രിയങ്കയുമൊത്ത്‌ അമേത്തിയില്‍ പ്രചാരണത്തിനിറങ്ങിയതോടെ രാഹുലിന്റെ രാഷ്‌ട്രീയ രംഗപ്രവേശനം ഉറപ്പായി. 2004 മാര്‍ച്ച്‌ 21 ന്‌ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ്സിലെ രാഹുല്‍ എപ്പിസോഡിന്‌ ഒദ്യോഗിക തുടക്കമായെന്നു പറയാം. എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനം അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിക്കുന്നതിനുള്ള പരിശീലനമായി വേണം കണക്കാക്കാന്‍.

രാജീവ്‌ ഗാന്ധിയുടെ കാലഘട്ടം ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന്റെ തുടക്കമായാണ്‌ കണക്കാക്കപ്പെടുന്നത്‌. അദ്ദേഹം തുടങ്ങിവച്ച വികസനമാതൃകയാണ്‌ പി വി നരസിംഹറാവുവിലൂടെയും മന്‍മോഹന്‍സിംഗിലൂടെയും കോണ്‍ഗ്രസ്സ്‌ പിന്‍തുടര്‍ന്നത്‌. ഈ വിപ്ലവത്തിന്‌ രാഹുലിലൂടെ ഒരു ഹൈ ടെക്ക്‌ മുഖം നല്‍കുക എന്ന ലക്ഷ്യമാണ്‌ കോണ്‍ഗ്രസ്സിന്‌ മുന്നിലുള്ളത്‌. ഹൈടെക്ക്‌ പ്രേമിയും പുതിയ കാലത്തെ മാനേജ്‌ മെന്റ്‌ രീതിക്കൊത്ത്‌ വളര്‍ന്നവനുമായ രാജീവിന്‌ അതിന്‌ കഴിയുമെന്ന്‌ രാജ്യത്തെ പുതിയ തലമുറക്ക്‌ മനസ്സിലാക്കിക്കൊടുക്കയാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസ്സ്‌ നേതൃത്വത്തിന്റെ ദൗത്യം. പുതിയ രാഹുല്‍ തന്ത്രം ഫലിച്ചാല്‍ പുതിയ കാലത്തെ പഴഞ്ചന്‍ രാഷ്‌ട്രീയ ചിന്താഗതിയോട്‌ മുഖം തിരിഞ്ഞു നില്‍ക്കുന്ന യുവാക്കളുടെ വോട്ട്‌ നേടാനും കോണ്‍ഗ്രസ്സിനാകും. രാഹുലിന്റെ ഹൈടെക്ക്‌ തന്ത്രമായിരിക്കും വരും വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി നിശ്ചയിക്കുക. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ നെഹറുവും ഇന്ദിരയും, ഇന്ദിരയും സഞ്‌ജയും, ഇന്ദിരയും രാജീവും എന്ന ദ്വന്ത്വങ്ങള്‍ പോലെ സോണിയയും രാഹുലും എന്ന പുതിയ കൂട്ടുകെട്ടിന്റെ നാളുകളാണ്‌ ഇനി വരാനുള്ളത്‌. ഒപ്പം പ്രിയങ്കയും ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വധേരയുമുണ്ടാകും ഉപദേശക റോളുകളില്‍. ഇനി രാഹുലിന്റെ ടീം കോണ്‍ഗ്രസ്സിന്റെ പെര്‍ഫോമന്‍സാണ്‌ വിലയിരുത്തേണ്ടത്‌.

............................................................................................. (പുഴ. കോം)