Monday, May 14, 2007

വി എസ്‌ മൂന്നാറിലും സ്മാര്‍ട്ട്‌

മ്മ്യൂണിസ്റ്റു പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന്‌ കാടുകളും മലകളും ചില്ലറ സഹായങ്ങളൊന്നുമല്ല ചെയ്തത്‌ എന്നതിന്‌ കേരളത്തില്‍ മാത്രമല്ല ലോകത്താകമാനം തെളിവുകള്‍ നിരവധിയുണ്ട്‌. കമ്മ്യൂണിസ്റ്റുകാര്‍ തലതൊട്ടപ്പനായി പടം വരച്ചുവെച്ച്‌ പൂജിക്കുന്ന ചെഗുവേര തൊട്ട്‌ കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ വി എസ്‌ അച്യുതാനന്ദന്‍ വരെ എത്ര പേരാണ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നകാലത്ത്‌ ഈ കാടുകളിലും മലകളിലും ഒളിവില്‍ പാര്‍ത്തത്‌. കാടിനോടും മലകളോടും കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള സ്നേഹം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നാണ്‌ മൂന്നാറിലെ കൈയേറ്റത്തേതുടര്‍ന്നുള്ള രാഷ്ട്രീയ നാടകങ്ങള്‍ കാണിക്കുന്നത്‌. ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ പ്രതിപക്ഷത്തിരുന്നപ്പോള്‍ സമരം നയിച്ച വി എസ്‌ അച്യുതാനന്ദന്‍ പാര്‍ട്ടിയിലും മന്ത്രിസഭയിലും ഇപ്പോഴും ഒറ്റക്കാണ്‌ എന്നതാണ്‌ അടുത്ത ദിവസത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌. അന്നത്തെപ്പോലെ ഇന്നും ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തിനെതിരെ തിരിഞ്ഞ പട ഇപ്പോഴും പിറകെയുണ്ട്‌ എന്നതാണ്‌ ശ്രദ്ധേയം. പാവങ്ങളുടെ ഭൂമിക്കായ്‌ പൊരുതി ചരിത്രത്തില്‍ ഇടം നേടിയവര്‍ മുതലാളിമാര്‍ക്കും മാഫിയകള്‍ക്കുമായി പൊരുതുന്ന കാഴ്ചയാണ്‌ മൂന്നാര്‍ കുടിയൊഴിപ്പിക്കലുമായ്‌ ബന്ധപ്പെട്ട്‌ നടക്കുന്നത്‌ എന്നതാണ്‌ ലജ്ജാവഹം.

മൂന്നാറില്‍ കോണ്‍ഗ്രസ്സെന്നോ സി പി ഐ എന്നോ സി പി എം എന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയു ആളുകള്‍ കയ്യേറിയതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ്‌ വിനയായത്‌. ഇവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും കയ്യേറിയ സ്ഥലങ്ങളെല്ലാം പൊളിച്ചു കളയുമെന്നും വേണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം വരെ നടത്തുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മതികെട്ടാനിലും മുല്ലപ്പെരിയാറിലും ഒക്കെ ചുറുചുറുക്കോടെ ഓടിക്കയറിയ ആ പഴയ വി എസ്‌ അച്യുതാനന്ദനെയാണ്‌ മൂന്നാറില്‍ കണ്ടത്‌. രാവിലെ ഒമ്പതു മണിക്ക്‌ മൂന്നാറിലെത്തിയ അദ്ദേഹം ഉച്ചക്ക്‌ മൂന്നുവരെ കൈയേറ്റങ്ങള്‍ ഓടി നടന്നു കണ്ടു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി ഹരനെക്കൊണ്ട്‌ അന്വേഷിപ്പിച്ച്‌ ഉടന്‍ തന്നെ റിപ്പോര്‍ട്ടും വാങ്ങിച്ചു താമസിയാതെ കൈയേറ്റ സ്ഥലം ഇടിച്ചു തകര്‍ക്കാന്‍ മൂന്നംഗ സംഘത്തേയും നിയോഗിച്ചു. അത്ര പെട്ടെന്ന്‌ എല്ലാം സംഭവിക്കുമെന്ന്‌ സത്യത്തില്‍ മുന്നണിയില്‍ ആരും കരുതിയിരുന്നില്ല. സ്മാര്‍ട്ട്‌ സിറ്റി ഒത്തു തീര്‍പ്പായാതോടെ സ്മാര്‍ട്ടായ വി എസ്‌ മൂന്നാറിലും ജനങ്ങളുടെ കൈയടി വാങ്ങി.

വി എസ്‌ പെട്ടെന്നാണ്‌ രാഷ്ട്രീയപരമായി ശക്തനായി മാറിയത്‌. മൂന്നാറില്‍ നടക്കുന്നത്‌ എന്താണെന്ന്‌ വ്യക്തമായി ജനങ്ങളെ ബോധ്യമാക്കിക്കൊടുക്കാന്‍ കഴിഞ്ഞുവെന്നത്‌ ഒന്നാമത്തെ നേട്ടം. സംഭവ സ്ഥലം സന്ദര്‍ശിച്ച്‌ പതിവുരീതിയില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ റിപ്പോര്‍ട്ടു വാങ്ങി അതു പഠിച്ച്‌ കൈയേറിയവര്‍ക്കു രക്ഷപ്പെടാന്‍ സമയം നല്‍കാതെ പൊളിച്ചു നീക്കല്‍ നടപടികള്‍ തുടങ്ങിയെന്നത്‌ രണ്ടാമത്തെ നേട്ടം. ഇവ രണ്ടും ജനങ്ങളില്‍ ഈയിടെ വി എസ്‌ എന്ന ബിംബത്തിനേറ്റ മങ്ങലിനു മേല്‍ സൂര്യപ്രഭ ചൊരിയുന്നതായിരുന്നു. ഇനിയുമൊന്നുകൂടെ കടന്നു കളിക്കുവാന്‍ വി എസ്‌ തയ്യാറായി എന്നതാണ്‌ പിണറായി പക്ഷത്തേമാത്രമല്ല എല്‍ ഡി എഫിനെ ഒന്നടങ്കം ചൊടിപ്പിച്ചത്‌. വി എസ്‌ മൂന്നാര്‍ ഉടച്ചുവാര്‍ക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്‌ ഐ ജി ഋഷിരാജ്‌ സിംഗ്‌, രാജു നാരായണസ്വാമി ഐ എ എസ്‌, കെ സുരേഷ്‌ കുമാര്‍ ഐ എ എസ്‌ എന്നിവരെയാണ്‌ എന്നതാണ്‌ ഇവര്‍ക്ക്‌ തലവേദനയായത്‌.

ഒഴിപ്പിക്കല്‍ നടപടിക്കായുള്ള നാനൂറില്‍ പരം വരുന്ന പോലീസിനെ ഋഷിരാജ്‌ സിംഗ്‌ നയിക്കും എന്നതു തന്നെ മൂന്നാര്‍ ഓപ്പറേഷനു കരുത്തു പകരുമെന്നതില്‍ സംശയമില്ല. തൊട്ടതെല്ലാം പൊന്നാക്കിയതിണ്റ്റെ പേരില്‍ ശാസനയും സ്ഥലം മാറ്റവുമൊക്കെ വാങ്ങി പ്രശസ്തി പിടിച്ചു പറ്റിയ ആളാണ്‌ സിംഗ്‌. വ്യാജ സി ഡി- റിയാന്‍ സ്റ്റുഡിയോ വിവാദം തന്നെ ഉദാഹരണം. വ്യാജ സി ഡി കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങിയതും അതിലൂടെ ഋഷിരാജ്‌ സിംഗ്‌ മുഖ്യമന്ത്രിയുടെ വിശ്വസ്തനും പിണറായി പക്ഷത്തിണ്റ്റെ പ്രഖ്യാപിത ശത്രുവും ആയആളാണ്‌. രാജു നാരായണ സ്വാമി കേരള കേഡറില്‍ കയറിയതുമുതല്‍ ജോലിയിലെ കണിശതക്കും മുഖം നോക്കാതെ നടപടിയെടുക്കുന്നതിലും പേരു കേട്ടയാള്‍, അദ്ദേഹമാണ്‌ പുതിയ ഇടുക്കി കളക്ടര്‍. വി എസിണ്റ്റെ മാനസപുത്രനായ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ എ എസ്‌ ഉദ്യോഗസ്ഥനായ സുരേഷ്‌ കുമാറാണ്‌ ദൌത്യ സംഘത്തിലെ സ്പെഷ്യല്‍ ഓഫീസര്‍. ഇതിനു പുറമെ ഇടുക്കി ജില്ലയില്‍ ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ വിഹരിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരെ ഒന്നടങ്കം മാറ്റി നിയമിക്കാനും കര്‍ശന നടപടിയെടുക്കാനും തീരുമാനമായി. ഇവരുടെ കണിശതക്കു മുന്നില്‍ അടിയറവു പറയേണ്ടിവരുമെന്നതു തന്നെയാണ്‌ ഇതുസംബന്ധിച്ച ഇടതുമുന്നണിയോഗത്തില്‍ പിണറായി സംഘം കടുത്ത പ്രതിഷേധമുയര്‍ത്തിയതിനു കാരണവും. പ്രായക്കുറവ്‌ പക്വതയില്ലായ്മ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളാണ്‌ പിണറായിയും ഒപ്പമുള്ള ഭൂരിപക്ഷം ബ്രാക്കറ്റു പാര്‍ട്ടികളും ഇവര്‍ക്കുമേല്‍ ചാര്‍ത്തിയത്‌.

വല്ലാത്ത ഒരു ഗതികേടായിരുന്നു പിണറായി വിജയന്‌. മൂന്നാര്‍ പ്രശ്നം വന്നതു മുതല്‍ അത്‌ വലതുപക്ഷത്തിണ്റ്റെ തലയില്‍ വെച്ചൊഴിയാന്‍ അദ്ദേഹം പഠിച്ച പണി പതിനെട്ടും പയറ്റി. ഒടുവില്‍ വി എസിണ്റ്റെ പ്രസ്താവനകൂടി വന്നതോടെ സംഗതി ക്ളീന്‍. അങ്ങനെയാണ്‌ പാത്രക്കടവു പദ്ധതിക്കുവേണ്ടി പരിസ്ഥിതിപ്രവര്‍ത്തകരെ ചീത്തവിളിച്ചു നടന്ന പിണറായി വിജയന്‍ പെട്ടെന്നു പരിസ്ഥിതി സ്നേഹിയാവേണ്ടിവന്നത്‌. പരിസ്ഥിതിയെ തകിടം മറിക്കുന്ന തരത്തില്‍ മൂന്നാറില്‍ നടക്കുന്ന അനധികൃത കയ്യേറ്റങ്ങള്‍ ഇടിച്ചു നിരത്തണമെന്നാണ്‌ സംഭവസ്ഥലം സന്ദര്‍ശിച്ച സാക്ഷാല്‍ പിണറായി വിജയന്‍ ആക്രോശിച്ചത്‌. എന്തൊരു പ്രകൃതി സ്നേഹം, ആ സ്നേഹത്തിനു മുന്നില്‍ വി എസ്‌ അച്യുതാനന്ദന്‍ വരെ കൈകൂപ്പി നിന്നു പോയിട്ടുണ്ടാകണം. വി എസ്സിനു പിന്നാലെ മൂന്നാറില്‍ ഓടിയെത്തിയ പിണറായി കണ്ടത്‌ യു ഡി എഫ്‌ കക്ഷികള്‍ കൈയേറിയ ഭൂമിയായിരുന്നത്രേ. എല്ലാത്തിനു മുകളിലും യു ഡി എഫ്‌ വക കയ്യേറിയ ഭൂമി എന്നു ബോര്‍ഡ്‌ സ്ഥാപിച്ചുട്ടുണ്ടായിരുന്നോ ആവോ? ലക്ഷ്മി എസ്റ്റേറ്റ്‌ മേഖലയില്‍ യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചണ്റ്റെ ബന്ധു എബ്രഹാം മണക്കാടന്‍ മുതല്‍ വിരലിലെണ്ണാവുന്നത്രയും യു ഡി എഫുകാരുടെ ലിസ്റ്റും പിണറായി പുറത്തു വിട്ടു. എന്നിട്ടും മറ്റു പാര്‍ട്ടിപാര്‍ക്കാര്‍ ആരും ഭൂമി കയ്യേറിയോ എന്നൊരു ചെറിയ സംശയം പോലും അദ്ദേഹത്തിനു തോന്നിയില്ല. തൊട്ടു പിന്നാലെയെത്തിയ പി പി തങ്കച്ചനടങ്ങുന്ന യു ഡി എഫ്‌ സംഘം കയ്യേറിയ ഇരുപത്തിനാലോളം സി പി എം പ്രവര്‍ത്തകരുടയും ബന്ധുക്കളുടേയും ലിസ്റ്റ്‌ മാധ്യമങ്ങള്‍ക്കു കൈമാറി. പിണറായി ആരോപിച്ചതുപോലെ തനിക്ക്‌ അങ്ങനെയൊരു ബന്ധുവില്ലെന്നും പറ്റുമെങ്കില്‍ തെളിയിക്കട്ടേയെന്നും വെല്ലു വിളിച്ചു. ഇതില്‍ ആരു പറയുന്നതു വിശ്വസിക്കണമെന്ന കണ്‍ഫ്യൂഷനിലാണ്‌ കേരളം.

ചൊക്രമുടിയെന്ന സ്ഥലത്ത്‌ സി പി എം നേതാവിണ്റ്റെ സഹോദരന്‍ ഭൂമികയ്യേറിയിട്ടുണ്ടെന്നും അയാള്‍ മുമ്പ്‌ സി പി എമ്മില്‍ നിന്ന്‌ പുറത്താക്കപ്പെട്ടയാളാണെന്നുമാണ്‌ വി എസ്‌ കണ്ടെത്തിയത്‌. വി എസിണ്റ്റെ ഈ കണ്ടെത്തലുകള്‍ പാര്‍ട്ടിയെ തളര്‍ത്തും എന്നറിയാവുന്ന നേതാക്കള്‍ അദ്ദേഹത്തെ ഇതില്‍ നിന്ന്‌ പിന്‍തിരിപ്പിക്കാന്‍ ആവതു ശ്രമിച്ചു. ഇതിണ്റ്റെ ഭാഗമായാണ്‌ സുരക്ഷാ കാരണങ്ങളും മറ്റും പറഞ്ഞ്‌ പാര്‍ട്ടിക്കാരുടെ സ്വന്തക്കാരുടെ സ്ഥലം കയ്യേറ്റം വി എസ്‌ കാണാതിരിക്കാന്‍ ഉദ്യോഗസ്ഥരും മറ്റും കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. പോതമേട്ടിലേക്കുള്ള വഴിമധ്യേ തടസ്സം നിന്ന സി പി എം എം എല്‍ എ മാരും പോലീസുകാരും റവന്യൂ ഉദ്യോഗസ്ഥരുമൊക്കെ ഒടുവില്‍ പിന്‍ വാങ്ങേണ്ടി വന്നു. ബി സി ജി ഗ്രൂപ്പ്‌ കൈയേറിയ സ്ഥലം കണ്ട വി എസ്‌ പിറുപിറുത്തുകൊണ്ടാണ്‌ തിരിച്ചു പോന്നത്‌. ചൊക്രമുടിയിലെ സി പി എം നേതാവിണ്റ്റെ സഹോദരന്‍ കൈയേറിയ 30 ഏക്കര്‍ സ്ഥലമാണ്‌ ആദ്യം ഒഴിപ്പിച്ചത്‌. ഈ നാടകങ്ങളുടെ പുതിയ രംഗങ്ങളാണ്‌ തിരുവനന്തപുരത്ത്‌ എല്‍ ഡി എഫ്‌ യോഗത്തില്‍ നടന്നത്‌.

കാട്ടുകള്ളന്‍മാരാണ്‌ കേരളം മുമ്പുഭരിച്ചിരുന്ന യു ഡി എഫുകാരും ഇപ്പോ ഭരിക്കുന്ന സി പി എമ്മുകാരുമെന്ന്‌ മനസ്സിലാക്കാന്‍ കേരള രാഷ്ട്രീയ ചരിത്രം മുഴുവന്‍ കലക്കിക്കുടിക്കേണ്ട കാര്യമൊന്നുമില്ല. കഴിഞ്ഞ സര്‍ക്കാരിണ്റ്റെ അഞ്ചു വര്‍ഷവും ഈ സര്‍ക്കാരിണ്റ്റെ ഇത്രയും കാലവും ഒന്നു വിശകലനം ചെയ്താല്‍ മതി. മതികെട്ടാനില്‍ വാന്‍ ഭൂമി കയ്യേറ്റം കഴിഞ്ഞ സര്‍ക്കാരിണ്റ്റെ കാലത്തെ വലിയ സംഭവങ്ങളിലൊന്നായിരുന്നു. അന്നത്തെ റവന്യൂ മന്ത്രി കെ എം മാണി കുറ്റാരോപിതനുമായിരുന്നു. അന്ന്‌ മതികെട്ടാന്‍ സന്ദര്‍ശിച്ച അന്നത്തെ പ്രതിപക്ഷനേതാവ്‌ വി എസിന്‌ എല്ലാ പാര്‍ട്ടിക്കാരും പങ്കാളികളാണെന്ന്‌ മനസ്സിലായതാണ്‌. മതികെട്ടാനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്‌ ആണയിട്ടു പറഞ്ഞ അന്നത്തെ മുഖ്യമന്ത്രി എ കെ ആണ്റ്റണിക്കുപോലും പിന്നെ മൌനം പാലിക്കേണ്ടി വന്നു. പിന്നീടുവന്ന ഉമ്മന്‍ ചാണ്ടി അങ്ങനെയൊരു സംഭവം നടന്നതായി ഭാവിച്ചതേയില്ല. ക്രമേണ വി എസ്‌ അച്യുതാനന്ദന്‍ പോലും ഇക്കാര്യം മറന്നു. മതികെട്ടാനില്‍ പിന്നീടെന്തു സംഭവിച്ചു എന്നത്‌ കേരളത്തില്‍ എത്ര പേര്‍ക്കറിയാം. ഭൂമി കയ്യേറുന്നവന്‌ പാര്‍ട്ടിയും പതാകയുമില്ല എന്നത്‌ ആര്‍ക്കുമറിയാവുന്ന കാര്യമാണ്‌.

മൂന്നാറിലും കൈയേറ്റത്തിനു പിന്നിലുള്ളത്‌ വാന്‍ രാഷ്ട്രീയ മാഫിയയാണെന്നത്‌ പകല്‍ പോലെ വ്യക്തമാണ്‌. കോടികളുമായി റിയല്‍ എസ്റ്റേറ്റ്‌ റിസോര്‍ട്ട്‌ മാഫിയകള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ്‌ അണിയറക്കഥകള്‍. അല്ലെന്നു വിശ്വസിക്കാന്‍ ന്യായവുമില്ല. സര്‍വീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഘടകക്ഷികകള്‍ ഒന്നടങ്കം മുന്നോട്ടുവരണമെങ്കില്‍ ഇതിനു പിന്നില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്നതു വ്യക്തമാണ്‌. അല്ലെങ്കില്‍ കൈയേറ്റങ്ങള്‍ ഇടിച്ചു നിരത്തണമെന്നു ഗര്‍ജ്ജിച്ച പിണറായി സിംഹം പോലും എന്തിന്‌ ഇവരെ പേടിക്കണം. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി വി എസ്‌ പിന്നോട്ടു പോകുകയാണെങ്കില്‍ മൂന്നാര്‍ മറ്റൊരു ദുരന്തമായി ചരിത്രത്തിലവശേഷിക്കും എന്നതില്‍ സംശയമില്ല. മറിച്ച്‌ മുഖം നോക്കാതെ വമ്പന്‍ സ്രാവുകളെ വീഴ്തിയാല്‍ അത്‌ വി എസിണ്റ്റെ കിരീടത്തിലെ ഒരു പൊന്‍തൂവലായിരിക്കും.
.............................................................................................(പുഴ. കോം)