Thursday, February 07, 2008

അതിജീവനത്തിന്റെ രാഷ്‌ട്രീയം

ണികളേയും വഞ്ചിച്ച്‌ എതിരാളികള്‍ വച്ചുനീട്ടിയ മന്ത്രിസ്ഥാനം ഇരുകൈയും നീട്ടി സ്വീകരിച്ച്‌ ഒരിക്കല്‍ രാഷ്‌ട്രീയത്തില്‍ വിശ്വാസ്യത തെളിയിച്ചയാളാണ്‌ കെ. മുരളീധരന്‍. എഴുപത്തിയഞ്ച്‌ വര്‍ഷം പ്രവര്‍ത്തിച്ച മാതൃസംഘടനയിലേക്ക്‌ മടങ്ങിപ്പോകുമ്പോള്‍ അഛനെ ചതിയനെന്നു വിളിച്ച്‌ ആക്ഷേപിക്കാന്‍ എന്തുകൊണ്ടും യോഗ്യനായ മകന്‍. വ്യക്തിജീവിതത്തില്‍ നിന്നു പോലും അഛനെ പടിയടച്ചു പുറത്താക്കി നഷ്‌ടപ്പെട്ട വിശ്വാസ്യത തിരിച്ചു പിടിക്കാനുള്ള കെ മുരളീധരന്റെ പുതിയ തന്ത്രമാണ്‌ കഴിഞ്ഞ ദിവസം കേരളം കണ്ടത്‌.

എല്ലാവരെയും അമ്പരപ്പിച്ച്‌ 2004 ല്‍ വൈദ്യുതി മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം വടക്കാഞ്ചേരിയിലും ജന്മശത്രുക്കളായ സി പി എമ്മിനൊപ്പം ലവലേശം നാണമില്ലാതെ സഖ്യമുണ്ടാക്കി തിരിച്ചെത്തിയ ശേഷം കൊടുവള്ളിയിലും തോറ്റത്‌ അനിവാര്യമായ ജനവിധിയാണെന്ന്‌ വൈകിയാണെങ്കിലും വിശ്വസിക്കുന്ന മുരളീധരന്‍ തന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ അഛനോട്‌ പിരിഞ്ഞത്‌ വ്യക്തമായ കണക്കുകൂട്ടലോടെയാണ്‌. രാഷ്‌ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും അഛനുമായുള്ള സകല ബന്ധങ്ങളും അവസാനിച്ചിരിക്കുന്നുവെന്നാണ്‌ മറൈന്‍ ഡ്രൈവില്‍ കരുണാകരന്റെയും കൂട്ടരുടേയും ലയനമഹാസമ്മേളനം നടക്കുന്ന അതേ ദിവസം മുരളീധരന്‍ പറഞ്ഞത്‌. അഛനായാലും മകനായാലും കോണ്‍ഗ്രസ്സിലാണെങ്കില്‍ ശക്തരാണ്‌ എന്ന്‌ മകനെ വാത്സല്യത്തോടെ ഉപദേശിക്കുന്ന അഛനേയും നമ്മള്‍ കണ്ടു. കോണ്‍ഗ്രസ്സ്‌ വിട്ട്‌ ഡി ഐ സി രൂപീകരിച്ചതും തിരിച്ച്‌ ഇരുമുന്നണികള്‍ക്കൊപ്പം പറ്റിപ്പിടിച്ച്‌ മത്സരിച്ചതും ഒടുവില്‍ ഗതികിട്ടാതെ മൂന്നാം മുന്നണി സ്വപ്‌നം കണ്ട്‌ എന്‍ സി പിക്കൊപ്പം പോയതും എല്ലാം അഛന്റെ തലക്കകത്തുദിച്ച ബുദ്ധിയാണെന്ന്‌ കേരളജനത മനസ്സിലാക്കണം, ഒടുവില്‍ തന്നെ വിശ്വസിച്ച്‌ ഇറങ്ങിത്തിരിച്ചവരെയെല്ലാം പെരുവഴിയിലാക്കി അഛന്‍ തിരിച്ചുപോയപ്പോള്‍ ചതിയനെന്നു വിളിച്ച്‌ ആക്ഷേപിച്ചതിലൂടെ തന്ത്രശാലിയായ മകന്‍ പ്രതീക്ഷിച്ചത്‌ അതാണ്‌. മക്കള്‍ക്കുവേണ്ടി കൂടെനിന്നവരെ വഞ്ചിച്ച്‌ പ്രസ്ഥാനത്തെ തന്നെ വെട്ടിമുറിച്ച കരുണാകരനും അവസാനം അഛനെ തള്ളിപ്പറഞ്ഞ മുരളീധരനും കേരള ജനതക്കിടയില്‍ സഹതാപം ലഭിക്കുമോ എന്ന്‌ കണ്ടറിയണം.

കെ കരുണാകരന്റെ മകനാണെന്നതു മാത്രമാണ്‌ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കാന്‍ മുരളിക്കുണ്ടായിരുന്ന ഏക യോഗ്യത. മാര്‍ ഇവാനിയോസ്‌ കോളജില്‍ കെ എസ്‌ യുവിന്റെ നേതാവായിരുന്നെന്ന്‌ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ചരിത്രത്തിലാരും അങ്ങനെയൊരു സംഭവം ഓര്‍ക്കുന്നില്ല. മകന്‍ രാഷ്‌ട്രീയത്തില്‍ തിളങ്ങാന്‍ സാധ്യതയില്ലെന്ന്‌ മനസ്സിലാക്കിയ രാഷ്‌ട്രീയ ഭീഷ്‌മാചാര്യന്‍ അദ്ദേഹത്തെ ഒരു ബിസിനസുകാരനാക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്‌. അങ്ങനെ എണ്ണക്കച്ചവടത്തിനായി മുരളി ഗള്‍ഫിലേക്ക്‌ വിമാനം കയറി. ഗള്‍ഫ്‌ ജീവിതം മതിയാക്കി കോഴിക്കോട്ട്‌ ബിസിനസ്സുമായി കഴിയുന്നതിനിടയില്‍ 1983 ലാണ്‌ സേവാദളിന്റെ കോഴിക്കോട്‌ ജില്ലാ ചെയര്‍മാനായി അദ്ദേഹം രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നത്‌. പാര്‍ട്ടി കോണ്‍ഗ്രസ്സായതുകൊണ്ടും അഛന്‍ കെ കരുണാകരനായതുകൊണ്ടും മുരളിയുടെ ഭാവി സുനിശ്ചിതമായിരുന്നു. സംസ്ഥാന നേതൃത്വത്തിലും ഹൈക്കമാന്റിലും സമ്മര്‍ദ്ദം ചെലുത്തി കൃത്യസമയത്ത്‌ സ്ഥാനമാനങ്ങള്‍ നേടിക്കൊടുത്തും തിരിച്ചടികള്‍ നേരിടുമ്പോള്‍ വാളും പരിചയുമെടുത്ത്‌ അങ്കത്തട്ടിലിറങ്ങിയും എന്നും കരുണാകരന്‍ മകന്റെ കൂടെയുണ്ടായിരുന്നു. ആശ്രിത വാത്സല്യത്തിനു മേല്‍ പുത്രവാത്സല്യത്തെ പ്രതിഷ്‌ടിച്ചതായിരുന്നു കരുണാകരനു പറ്റിയ ആദ്യത്തെ തെറ്റ്‌. അതും ആദ്യകാലത്ത്‌ മുരളീധരനെ പോലെ വിഢിത്തങ്ങള്‍ എഴുന്നള്ളിച്ചിരുന്ന ഒരു മകനു വേണ്ടി. അങ്ങനെ പാര്‍ട്ടിക്കകത്തും പുറത്തും അഛനും മകനും പരിഹാസ്യ കഥാപാത്രങ്ങളായി. അന്ന്‌ മുണ്ടും മടക്കിക്കുത്തി എ കെ ആന്റണിയെ പബ്ലിക്കായി ചീത്ത പറഞ്ഞ മുരളീധരന്‍ അധികം താമസിയാതെ ഒരു റേഡിയോ നാടകത്തിലെ `കിങ്ങിണിക്കുട്ടന്‍' എന്ന ഹാസ്യ കഥാപാത്രം വരെയായി. അഛന്റെ കൈയും പിടിച്ചു നടക്കുന്ന വള്ളിനിക്കറിട്ട വികൃതിച്ചെക്കനായിരുന്നു ഈയടുത്ത കാലം വരെ ജനങ്ങളുടെ ഇടയില്‍ മുരളീധരന്‍.

ഇങ്ങനെയൊരു സാഹചര്യത്തില്‍ നിന്നും ഒരു നല്ല ഒരു നല്ല സംഘാടകനും രാഷ്‌ട്രീയ പ്രവര്‍ത്തകനുമെന്ന നിലയിലേക്ക്‌ വളരാന്‍ മുരളീധരന്‌ അധികകാലം വേണ്ടിവന്നില്ല. 1985 ല്‍ മുരളീധരന്‍ തലപ്പത്തു വന്നതോടെ സേവാദള്‍ എന്ന യുവജന സംഘടന കേരളത്തില്‍ കുഴപ്പമില്ലാത്ത പ്രവര്‍ത്തനം കാഴ്‌ചവച്ചു. കേരളത്തിലും ഡല്‍ഹിയിലും ഡിസിഷന്‍ മേക്കറായിരുന്നു കെ കരുണാകരന്റെ മകന്‍ എന്ന ഇമേജ്‌ കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയില്‍ യുവാക്കളെ സംഘടിപ്പിക്കാന്‍ മുരളീധരന്‌ ഒരു മുതല്‍കൂട്ടായിരുന്നു. മക്കള്‍ രാഷ്‌ട്രീയത്തിന്‌ പേരുകേട്ട കോണ്‍ഗ്രസ്സില്‍ കെ മുരളീധരന്‍ എന്ന മകന്‌ പടികള്‍ ചവിട്ടിക്കയറാന്‍ ആ പദവി തന്നെ അധികമായിരുന്നു. അതും വിലപേശല്‍ രാഷ്‌ട്രീയത്തില്‍ അഗ്രഗണ്യനായ കരുണാകരന്റെ മകന്‌. അങ്ങനെ ആദ്യമായി 1989 ല്‍ കെ മുരളീധരന്‌ കോഴിക്കോട്‌ നിയമസഭാ മണ്‌ഡലത്തില്‍ നിന്നും ടിക്കറ്റ്‌ ലഭിച്ചു. നാലു തവണ കോഴിക്കോട്ടു നിന്നും മത്സരിച്ച അദ്ദേഹം മുന്നു തവണയും (89, 91, 99) വിജയിച്ചു പാര്‍ലമെന്റിലെത്തി. (1996 ല്‍ കോഴിക്കോട്ട്‌ എം പി വീരേന്ദ്രകുമാറിനോടും 1998ല്‍ തൃശൂരും പരാജയത്തിന്റെ രുചിയറിഞ്ഞു). അതോടെയാണ്‌ മുരളീധരന്‍ കോഴിക്കോട്‌ തന്റെ തട്ടകമാക്കിയത്‌. കോഴിക്കോടു നിയമസഭാ മണ്‌ഡലത്തില്‍ മുരളീധരന്റെ കാലത്തു നടന്ന വികസന പ്രവര്‍ത്തനങ്ങളെ ചെറുതാക്കി കാണാന്‍ കഴിയില്ല. ഫണ്ടു തുകകള്‍ ഫപപ്രദമായി ചെലവഴിച്ചും മണ്‌ലത്തിലെ മരണവീട്ടില്‍ പോലും കയറിയിറങ്ങിയും ഒരു വലിയ വോട്ടുബാങ്ക്‌ സ്വന്തമാക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. അതിനിടെ കൂടുതല്‍ രാഷ്‌ട്രീയ നീക്കങ്ങള്‍ ലക്ഷ്യമിട്ട്‌ മുരളി കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തിന്‌ താമസം മാറ്റി. അഛനൊപ്പം നാണം കെട്ട കളികളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അദ്ദേഹം ജനങ്ങളില്‍ നിന്നും അകന്നു. അതു തന്നെയായിരുന്നു കുറുമുന്നണി രൂപീകരിച്ചും കുട്ടിക്കരണം മറിഞ്ഞും. രാഷ്‌ട്രീയ മുതലെടുപ്പുകള്‍ നടത്തിയപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ തിരിഞ്ഞു കൊത്തിയത്‌. 2006 ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ എക്കാലത്തെയും ഉറച്ച മണ്‌ഡലവും മുരളീധരന്റെ ശക്തികേന്ദ്രവുമായിരുന്ന കൊടുവള്ളിയില്‍ ജനങ്ങള്‍ ചരിത്രപരമായ തോല്‍വി സമ്മാനിച്ചു. അങ്ങനെ മുരളി കൂടുതല്‍ ദുര്‍ബലനായി.

1992 ല്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയും 1995 ല്‍ കെ പി സി സി വൈസ്‌ പ്രസിഡന്ററ്റുമായ മുരളീധരന്‍ 2002 ലാണ്‌ എ കെ ആന്റണി മുഖ്യമന്ത്രിയായതിനു പിന്നാലെ ഒരു നീക്കുപോക്കിലൂടെ തെന്നല ബാലകൃഷ്‌ണപിള്ള എന്ന സീനിയര്‍ കോണ്‍ഗ്രസ്സ്‌ നേതാവിനെ തെറിപ്പിച്ച്‌ കെ പി സി സി പ്രസിഡന്റായത്‌. തലമുതിര്‍ന്ന നേതാക്കളെ പിന്നിലാക്കി വെറും പന്ത്രണ്ടുവര്‍ഷത്തെ രാഷ്‌ട്രീയ പാരമ്പര്യമുള്ളയാള്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റ്‌ ആകുക എന്നത്‌ കോണ്‍ഗ്രസ്സില്‍ മാത്രം സംഭവിക്കുന്ന അത്ഭുതമാണ്‌. ആന്റണിയടക്കമുള്ള എണ്ണപ്പെട്ട ശത്രുക്കള്‍വരെ നല്‍കിയതാണ്‌ സി കെ ഗോവിന്ദന്‍ നായര്‍ക്കുശേഷം കേരളം കണ്ട ആര്‍ജ്ജവമുള്ള കെ പി സി സി പ്രസിഡന്റ്‌ എന്ന വിശേഷണം. അഛന്റെ തണലില്‍ നിന്ന്‌ മാറി സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ തുടങ്ങിയ മുരളീധരന്റെ രാഷ്‌ട്രീയ വിജയം കൂടിയായിരുന്നു കെ പി സി സി പ്രസിഡന്റ്‌ എന്ന നിലയിലുള്ള കാലഘട്ടം.

ഗ്രൂപ്പുവൈരം പാരമ്യത്തിലെത്തിയ അക്കാലത്ത്‌ കരുണാകരന്റെ മകന്‍ കെ പി സി സി പ്രസിഡന്റായാല്‍ പ്രശ്‌നങ്ങള്‍ മൂര്‍ഛിക്കുകയേ ഉള്ളൂ എന്ന വിലയിരുത്തലിനു വിപരീതമായിരുന്നു മുരളീധരന്റെ പ്രവര്‍ത്തനം. അറുപതു കഴിഞ്ഞവര്‍ക്കുവേണ്ടി നീക്കിവച്ചിരുന്ന സ്ഥാനം ഒരു യുവാവിന്റെ കൈകളിലെത്തിയതിന്റെ മാറ്റങ്ങള്‍ സംഘാടനത്തില്‍ കണ്ടുതുടങ്ങി. പല ഘട്ടങ്ങളിലും അഛനുപോലും ഭീഷണിയായി ഗ്രൂപ്പിനതീതനായി പ്രവര്‍ത്തിക്കുവാന്‍ മുരളീധരന്‍ തയ്യാറായി. പാര്‍ട്ടിയില്‍ അങ്ങനെ നല്ല ഇമേജ്‌ സൃഷ്‌ടിച്ചെത്തെങ്കിലും അതും അധികകാലം നീണ്ടു നിന്നില്ല. പി ശങ്കരന്‍, കടവൂര്‍ ശിവദാസന്‍, തുടങ്ങിയ നേതാക്കള്‍ക്കൊപ്പം ഐ ഗ്രൂപ്പിന്റെ ശക്തനായ മുന്നണിപ്പോരാളിയായി അദ്ദേഹം രംഗത്തിറങ്ങി. അതോടെ മുരളീധരന്‍ തന്റെ കൈയിലിരിപ്പുകൊണ്ടു തന്നെ താനായുണ്ടാക്കിയ സപല്‌പേര്‌ കളഞ്ഞു കുളിച്ചു. കരുണാകരന്‍ മുരളീധരനും മകള്‍ പത്മജക്കും വേണ്ടി കരുക്കള്‍ നീക്കിയപ്പോള്‍ കൂടെനിന്നവര്‍ പലരും പരസ്യമായും ചിലര്‍ രഹസ്യമായും രംഗത്തുവന്നു എന്നത്‌ ചരിത്രം. കെ വി തോമസ്‌ അടക്കമുള്ള വിശ്വസ്‌തര്‍ ഒറ്റക്കും കൂട്ടായും കരുണാകരനെ ഉപേക്ഷിച്ചു. മക്കള്‍ക്കുവേണ്ടി ഒരഛന്‍ കളിച്ച നാണം കെട്ട കളികളാണ്‌ ഐ ഗ്രൂപ്പിനെ തകര്‍ത്തുകളഞ്ഞത്‌. മുപ്പതോളം എം എല്‍ എമാരും നല്ലാരു വിഭാഗം അണികളുമുണ്ടായിരുന്ന ഐ ഗ്രൂപ്പിന്‌ എറണാകുളം മറൈന്‍ ഡ്രൈവിലും തൃശൂരും തിരുവനന്തപുരത്തും മഹാസമ്മേളനങ്ങള്‍ നടത്തുമ്പോള്‍ അണികളുടേയും നേതാക്കളുടേയും എണ്ണം കുറഞ്ഞുവന്നു. ഇത്തരം സമ്മേളനങ്ങളില്‍ കെ മുരളീധരനും കരുണാകരനും നടത്തിയ നിശിതമായ വിമര്‍ശനങ്ങളും പ്രതികരണങ്ങളും നല്ലാരു വിഭാഗം കോണ്‍ഗ്രസ്സുകാരിലും വെറുപ്പാണ്‌ സൃഷ്‌ടിച്ചത്‌. സ്വന്തം കാര്യം സാധിക്കാതെ വന്നപ്പോള്‍ സമ്മേളന വേദിയില്‍ വച്ച്‌ കോണ്‍ഗ്രസ്സ്‌ അധ്യക്ഷയെ മദാമ്മാ ഗാന്ധിയെന്നു വിളിക്കാന്‍ പോലും കരുണാകരനു മടിയുണ്ടായില്ല. അവശിഷ്‌ട കോണ്‍ഗ്രസ്സ്‌ ഉമ്മന്‍ കോണ്‍ഗ്രസ്സ്‌, അലൂമിനിയം പട്ടേല്‍, ഒറിജിനല്‍ കോണ്‍ഗ്രസ്സ്‌ അഛന്റെയും മകന്റെയും വാങ്‌മൊഴി വഴക്കം അങ്ങനെ നീണ്ടു പോയി. എ കെ ആന്റണിയെ പലപ്പോഴും അവന്‍ എന്നും മറ്റുള്ളവരെ അവന്‍മാരെന്നുമൊക്കെ വിളിച്ചാക്ഷേപിക്കാന്‍ മുരളീധരന്‌ മടിയുണ്ടായില്ല.

ഐ ഗ്രൂപ്പ്‌ കോണ്‍ഗ്രസ്സില്‍ നിന്നു വിട്ടുപോകുമെന്ന്‌ പ്രഖ്യാപിച്ച്‌ മുന്നോട്ടു നീങ്ങിയ സന്ദര്‍ഭത്തില്‍ അഛനേപ്പോലും അത്ഭുതപ്പെടുത്തിയാണ്‌ മുരളീധരന്‍ ആന്റണി വച്ചു നീട്ടിയ മന്ത്രിസ്ഥാനത്തില്‍ കയറിപ്പിടിച്ച്‌ ഐ ഗ്രൂപ്പിന്റെ ബഹുജന കണ്‍വണ്‍ഷന്‌ പാരവച്ചത്‌. മകന്‌ ഉപമുഖ്യമന്ത്രി പദമോ ആഭ്യന്ത്ര മന്ത്രി പദമോ നേടിക്കൊടുക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു നീങ്ങിയ കരുണാകരന്‌ അത്‌ തിരിച്ചടിയായി. രാഷ്‌ട്രീയ ജീവിതത്തില്‍ മുരളിയെ ഒന്നുമല്ലാതാക്കിയത്‌ ഈ കൂറുമാറ്റമാണ്‌. തൊട്ടുപിന്നാലെ ജനവിധി തേടാനിറങ്ങിയ മുരളിക്ക്‌ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചരിയില്‍ തിരിച്ചടി കിട്ടി. അങ്ങനെ മുരളി കേരള ചരിത്രത്തില്‍ നിയമസഭ കാണാത്ത മറ്റൊരു മന്ത്രിയായി. അഛന്റെയും മകന്റെയും നെറികെട്ട രാഷ്‌ട്രീയ നീക്കങ്ങളുടെ പരിണതഫലമായി മുകുന്ദപുരം ലോക്‌സഭാ സീറ്റില്‍ പത്മജയും തോറ്റു. കരുണാകരനും മക്കളും കേരളരാഷ്‌ട്രീയത്തിലെ കണ്ണില്‍ കരടാണെന്ന്‌ മുന്നറിയിപ്പുനല്‍കിക്കൊണ്ട്‌ കോണ്‍ഗ്രസ്സിനും ചരിത്രപരമായ തിരിച്ചടിയാണ്‌ ആ തിരഞ്ഞെടുപ്പില്‍ നേരിട്ടത്‌. അതോടെ കരുണാകരന്റെ കുപ്രസിദ്ധമായ കാറപകടത്തോടെ രൂപമെടുത്ത കരുണാകരന വിരുദ്ധ ശക്തികള്‍ക്ക്‌ ഒന്നിക്കാനും ഹൈക്കമാന്റില്‍ പരാജയം ചൂണ്ടിക്കാട്ടി മുതലെടുപ്പു നടത്താനും കളമൊരുങ്ങി.

അഛനും മകനും കോണ്‍ഗ്രസ്സില്‍ നില്‍ക്കാന്‍ കഴിയാതെ വന്നപ്പോഴാണ്‌ ഡി ഐ സി എന്ന ഡമോക്രാറ്റിക്ക്‌ ഇന്ദിരാ കോണ്‍ഗ്രസ്സ്‌ പിറന്നത്‌. പിന്നീടിങ്ങോട്ട്‌ നാണം കെട്ട രാഷ്‌ട്രീയ നാടകങ്ങള്‍ക്കാണ്‌ കേരളരാഷ്‌ട്രീയം സാക്ഷ്യം വഹിച്ചത്‌. ഇരുമുന്നണിയിലും ചാടിച്ചാടി നടന്ന കാലത്തും എന്‍ സി പിയിലേക്ക്‌ കുടിയേറിയ കാലത്തും വിശ്വസ്ഥരായ ശോഭനാ ജോര്‍ജ്ജും മാലേത്ത്‌ സരളാദേവിയും കടവൂര്‍ ശിവദാസനും ശങ്കരനുമടങ്ങുന്ന വിശ്വസഥരുമെല്ലാം കൊഴിഞ്ഞുപോയി ചിലര്‍ ലീഡറുടെ നീക്കത്തില്‍ മനംനൊന്ത്‌ രാഷ്‌ട്രീയം തന്നെ ഇപേക്ഷിച്ചു. എന്‍ സി പിയില്‍ ലയിക്കുമ്പോള്‍ ഡി ഐ സി യില്‍ അഛനും മകനും എം പി ഗംഗാധരനടക്കുമുള്ള ചുരുക്കം ചിലരുമെന്നതായിരുന്നു കക്ഷിനില. കരുണാകരനും മകനും കേരള രാഷ്‌ട്രീയത്തില്‍ ഒന്നുമല്ലാതായത്‌ ഈ ലയനത്തോടെയാണ്‌. അത്തരമൊരവസ്ഥയില്‍ ഇരുമുന്നണികള്‍ക്കും വേണ്ടാത്ത എന്‍ സി പിയില്‍ തുടരുന്നത്‌ കരുണാകരനെ സംബന്ധിച്ചിടത്തോളം അസഹ്യമായിരുന്നു. കരുണാകരന്റെ തിരിച്ചുപോകാന്‍ തീരുമാനിച്ചത്‌ അങ്ങനെയായിരുന്നു.

സീനിയര്‍ കോണ്‍ഗ്രസ്സ്‌ നേതാവായ കരുണാകരന്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചുവരുന്നതുപോലെ അത്ര എഴുപ്പമായിരുന്നില്ല മുരളീധരന്റെ തിരിച്ചുവരവ്‌. കോണ്‍ഗ്രസ്സിലെ അധികാര കേന്ദ്രങ്ങളെയെല്ലാം കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മുരളീധരന്‍ തിരിച്ചു വന്നു കാണാന്‍ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളാരും ആഗ്രഹിച്ചില്ല. കോണ്‍ഗ്രസ്സില്‍ എന്നും രണ്ടാമനായി കഴിയേണ്ടിവന്ന ചാണ്ടിക്ക്‌ ഇനി വീണ്ടും മുരളിയോടൊത്തുള്ള കോണ്‍ഗ്രസ്‌ ജീവിതം അസാധ്യമായിരുന്നു താനും. മുരളിക്കു മന്ത്രിപദം കൊടുത്ത അന്നുമുതല്‍ ഉമ്മന്‍ ചാണ്ടി പരസ്യമായി ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതുമാണ്‌.

മുരളീധരന്‍ കാരണമാണ്‌ ലീഡര്‍ തങ്ങളില്‍ നിന്ന്‌ അകന്നത്‌ എന്ന്‌ വിശ്വസിക്കുന്ന, ഒരു കാലത്ത്‌ കരുണാകരന്റെ വലം കൈയായി നിന്ന രാജ്‌ മോഹന്‍ ഉണ്ണിത്താനടക്കമുള്ളവരും ഡി ഐ സിയുടെ അവസാന കാലം വരെ കൂടെയുണ്ടായിരുന്നവരും അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ പ്രോത്സാഹിപ്പിച്ചില്ല. ഈ സാഹചര്യത്തില്‍ താന്‍ കോണ്‍ഗ്രസ്സിലേക്ക്‌ വരാന്‍ തയ്യാറാണെന്നു പറഞ്ഞാല്‍ വീണ്ടും അപഹാസ്യനാകുകയേ ഉള്ളൂ എന്നും മുരളിക്കറിയാമായിരുന്നു. അതുകൊണ്ടാണ്‌ അഛന്റെ തിരിച്ചുപോക്കിനെ മുരളി എതിര്‍ത്തുകൊണ്ടിരുന്നത്‌. പക്ഷേ കരുണാകരന്‍ തിരിച്ചുവന്നാല്‍ നല്ലൊരു വിഭാഗം അണികളും തിരിച്ചെത്തുമെന്നറിഞ്ഞ ഹൈക്കമാന്റ്‌ ബുദ്ധിപൂര്‍വ്വമാണ്‌ കരുക്കള്‍ നീക്കിയത്‌. നിസ്സഹായനാണ്‌ ഇന്ന്‌ മുരളീധരന്‍. ഒപ്പം ജാള്യനും. ചുരുങ്ങിയ കാലത്തെ രാഷ്‌ട്രീയജീവിതത്തില്‍ അഛന്റെ സഹായത്തോടെ വെട്ടിപ്പിടിച്ച അധികാരങ്ങളെല്ലാം നഷ്‌ടപ്പെട്ടിരിക്കുന്നു. ഒടുവില്‍ അഛനും പോയി. താനുണ്ടാക്കി വച്ച കുരുത്തക്കേടുകളിലെല്ലാം കുറ്റബോധമുണ്ട്‌ മുരളീധരന്‌. കെ കരുണാകരന്റെ തണലില്ലാത്ത മുരളീധരന്റെ രാഷ്‌ട്രീയജീവിതത്തിലെ ഇന്നത്തെ നീക്കിയിരിപ്പ്‌ എം പി ഗംഗാധരനും കെ പി കുഞ്ഞിക്കണ്ണനുമടക്കമുള്ള ഏതുനിമിഷവും കാലുമാറാവുന്ന തുഛമായ നേതാക്കളും എപ്പോഴും കൊഴിഞ്ഞു പോകാവുന്ന അണികളുമാണ്‌. കരുണാകരന്റെയും കൂടെനിന്നവരുടെയും ഇന്നത്തെ ദുരവസ്ഥക്കുള്ള മുഖ്യകാരണം കെ മുരളീധരനാണ്‌ എന്ന്‌ എല്ലാവര്‍ക്കുമറിയാം. ഇനി കരുണാകരന്റെ തണലില്ലാതെ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടരാന്‍ നഷ്‌ടപ്പെട്ട വിശ്വാസ്യതയും സല്‌പേരും തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്‌. അതിന്റെ മുന്നോടിയായി മുരളി നടത്തിയ റിഹേഴ്‌സലാണ്‌ കഴിഞ്ഞ ദിവസം കണ്ടത്‌.

1978 ലെ പിളര്‍പ്പിനു ശേഷം കേരളത്തിലും കോണ്‍ഗ്രസ്സിനും ശക്തിപകര്‍ന്ന കരുണാകരന്‍ പാര്‍ട്ടി വിട്ടുപോയാല്‍ കോണ്‍ഗ്രസ്സ്‌ സംസ്‌കാരമുള്ള അണികളും നേതാക്കളുമടങ്ങുന്നവര്‍ കൂടെപ്പോയെന്നു വരില്ല, അതുകൊണ്ടാണ്‌ കെ പി സി സി പ്രസിഡന്റ്‌ സ്ഥാനം ഉപേക്ഷിച്ച്‌ മന്ത്രിസ്ഥാനം ഏറ്റെടുത്തത്‌ എന്നായിരുന്നു മുരളീധരന്‍ അന്ന്‌ പറഞ്ഞിരുന്നത്‌. അഛനേയും അണികളേയും അവര്‍ക്ക്‌ പാര്‍ട്ടിയോടുള്ള അടുപ്പവും ഇത്രയും അടുത്തറിയാവുന്ന മകന്‍ അഛനെ ഇന്ന്‌ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്‌ ഒറ്റപ്പെടലിന്റെ ജാള്യത മറയ്‌ക്കാനാണ്‌. ഇനി അഛന്റെ പേരിലല്ലാതെ സ്വന്തമായി രാഷ്‌ട്രീയ വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയേ നിവൃത്തിയുള്ളൂ എന്നു മനസ്സിലാക്കിയ മകന്റെ പുതിയ രാഷ്‌ട്രീയ തന്ത്രങ്ങളുടെ ഭാഗമായി വേണം മുരളിയുടെ കരുണാകര വിരുദ്ധ പ്രസ്‌താവനകള്‍ വിലയിരുത്തേണ്ടത്‌.

1 comment:

Anonymous said...

അഛനായാലും മകനായാലും കോണ്‍ഗ്രസ്സിലാണെങ്കില്‍ ശക്തരാണ്‌ എന്ന്‌ മകനെ വാത്സല്യത്തോടെ ഉപദേശിക്കുന്ന അഛനേയും നമ്മള്‍ കണ്ടു. കോണ്‍ഗ്രസ്സ്‌ വിട്ട്‌ ഡി ഐ സി രൂപീകരിച്ചതും തിരിച്ച്‌ ഇരുമുന്നണികള്‍ക്കൊപ്പം പറ്റിപ്പിടിച്ച്‌ മത്സരിച്ചതും ഒടുവില്‍ ഗതികിട്ടാതെ മൂന്നാം മുന്നണി സ്വപ്‌നം കണ്ട്‌ എന്‍ സി പിക്കൊപ്പം പോയതും എല്ലാം അഛന്റെ തലക്കകത്തുദിച്ച ബുദ്ധിയാണെന്ന്‌ കേരളജനത മനസ്സിലാക്കണം, ഒടുവില്‍ തന്നെ വിശ്വസിച്ച്‌ ഇറങ്ങിത്തിരിച്ചവരെയെല്ലാം പെരുവഴിയിലാക്കി അഛന്‍ തിരിച്ചുപോയപ്പോള്‍ ചതിയനെന്നു വിളിച്ച്‌ ആക്ഷേപിച്ചതിലൂടെ തന്ത്രശാലിയായ മകന്‍ പ്രതീക്ഷിച്ചത്‌ അതാണ്‌. മക്കള്‍ക്കുവേണ്ടി കൂടെനിന്നവരെ വഞ്ചിച്ച്‌ പ്രസ്ഥാനത്തെ തന്നെ വെട്ടിമുറിച്ച കരുണാകരനും അവസാനം അഛനെ തള്ളിപ്പറഞ്ഞ മുരളീധരനും കേരള ജനതക്കിടയില്‍ സഹതാപം ലഭിക്കുമോ എന്ന്‌ കണ്ടറിയണം.

കെ കരുണാകരന്റെ മകനാണെന്നതു മാത്രമാണ്‌ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കാന്‍ മുരളിക്കുണ്ടായിരുന്ന ഏക യോഗ്യത.